ഓഖി ചുഴലിക്കാറ്റ് 1000 കോടിയോളം ബാധ്യത സംസ്ഥാനത്തിനുണ്ടായതായി പ്രാഥമിക വിലയിരുത്തല്‍

ഓഖി ചുഴലിക്കാറ്റ് വിതച്ച നാശം മൂലം 1000 കോടിയോളം രൂപയുടെ ബാദ്ധ്യത സംസ്ഥാനത്തിനുണ്ടായതായി പ്രാഥമിക വിലയിരുത്തല്‍. 33 ജീവനുകള്‍ നഷ്ടമായി. 92 പേരെ ഇനിയും കണ്ടെത്താനുണ്ട്. പരിക്കേറ്റവരാകട്ടെ 166 പേര്‍. രക്ഷപ്പെട്ടവര്‍ 2664. നാവിക, വ്യോമ, തീരസംരക്ഷണ സേനകളുടെ ആദ്യ ദിവസങ്ങളിലെ രക്ഷാപ്രവര്‍ത്തനങ്ങള്‍ക്കു മാത്രം 20 കോടി ചെലവുണ്ടായി. അവസാനത്തെയാളെ കണ്ടെത്തും വരെ രക്ഷാദൗത്യം തുടരുമെന്നതിനാല്‍ ചെലവ് ഇനിയും ഉയരും.
സംസ്ഥാനത്തുടനീളം 38,000ത്തോളം മത്സ്യബന്ധന യാനങ്ങള്‍ ചുഴലിക്കാറ്റില്‍ പെട്ടതായാണ് അനൗദ്യോഗിക കണക്ക്. ഇവയില്‍ പകുതിയോളം എണ്ണത്തിന് കേടുപാടുണ്ട്. വള്ളങ്ങളും ഉരുക്കളും ഇതിനുപുറമേയാണ്. ബോട്ടുകള്‍ക്ക് 10 മുതല്‍ 20 ലക്ഷം വരെ വിലയുണ്ട്. ഒരുലക്ഷം മുതല്‍ 10 ലക്ഷം വരെയാണ് വള്ളങ്ങള്‍ക്ക് വില.
കേന്ദ്ര മാനദണ്ഡപ്രകാരം കടലില്‍ തകര്‍ന്ന ബോട്ടിന് 9,600 രൂപ മാത്രമാണ് നഷ്ടപരിഹാരം. എന്നാല്‍, വിപണിവില നല്‍കാനാണ് സംസ്ഥാന സര്‍ക്കാര്‍ തീരുമാനം. തകര്‍ന്ന ബോട്ടുകള്‍ക്കും അതിലെ എന്‍ജിനും നഷ്ടപരിഹാരം നല്‍കുന്നതിനു മാത്രം കോടികള്‍ ചെലവുണ്ടാവും. മത്സ്യത്തൊഴിലാളികള്‍ക്ക് ഒരാഴ്ചത്തേക്ക് കുടുംബധനസഹായം നല്‍കാന്‍ മാത്രം 31 കോടി ചെലവുണ്ട്. മരിച്ചവര്‍ക്ക് പ്രഖ്യാപിച്ച 20 ലക്ഷം ധനസഹായം കാണാതായവര്‍ക്കും നല്‍കേണ്ടിവരും. 20 ലക്ഷത്തിനു മുകളില്‍ വിലയുള്ള വലിയ ബോട്ടുകളൊന്നും ചുഴലിക്കാറ്റില്‍ തകര്‍ന്നിട്ടില്ലെന്നാണ് ഫിഷറീസ് വകുപ്പിന്റെ വിലയിരുത്തല്‍.
കാണാതായവരുടെ യഥാര്‍ത്ഥ കണക്ക് രണ്ടുദിവസത്തിനകം റിപ്പോര്‍ട്ട് ചെയ്യാന്‍ വില്ലേജ് ഓഫീസര്‍മാര്‍ക്ക് സര്‍ക്കാര്‍ നിര്‍ദ്ദേശം നല്‍കി. കാണാതായവരെ ഏഴുവര്‍ഷം കഴിഞ്ഞു മാത്രമേ മരിച്ചതായി പ്രഖ്യാപിക്കാവൂ എന്ന വ്യവസ്ഥ നേരത്തേ മൂന്നുവര്‍ഷമായി കുറച്ചിരുന്നു. ഇത് വീണ്ടും കുറയ്ക്കാനും കാണാതായവരുടെ മരണസര്‍ട്ടിഫിക്കറ്റും ആനുകൂല്യങ്ങളും വേഗത്തില്‍ ലഭ്യമാക്കാനുമാണ് സെക്രട്ടറിതല സമിതിയെ നിയോഗിച്ചതെന്ന് മന്ത്രി ജെ. മേഴ്‌സിക്കുട്ടിഅമ്മയുടെ ഓഫീസ് അറിയിച്ചു. സി.ആര്‍.പി.സി പ്രകാരം പൊലീസിന്റെ നടപടിക്രമങ്ങള്‍ ജില്ലാകളക്ടര്‍മാര്‍ അംഗീകരിച്ചാലേ കാണാതാവുന്നവര്‍ക്ക് ആനുകൂല്യങ്ങള്‍ നല്‍കാനാവൂ.
കോസ്റ്റ്ഗാര്‍ഡിന്റെ എട്ടും നാവികസേനയുടെ ഏഴും കപ്പലുകളാണ് കേരളതീരത്ത് രക്ഷാദൗത്യം നടത്തുന്നത്. കോസ്റ്റ്ഗാര്‍ഡിന്റെയും നേവിയുടെയും രണ്ടുവീതം ഫിക്‌സ്ഡ് വിംഗ് എയര്‍ക്രാഫ്റ്റുകളും വ്യോമസേനയുടെ രണ്ട് വിമാനങ്ങളും രക്ഷാദൗത്യത്തില്‍ പങ്കെടുക്കുന്നുണ്ട്. തിരുവനന്തപുരം വ്യോമസേനാ താവളത്തില്‍ നിന്ന് 140 തവണ വിമാനങ്ങള്‍ പറന്നുയര്‍ന്നു. ഇതിനുപുറമേ സേനാകപ്പലുകളില്‍ നിന്നു ഹെലികോപ്ടറുകള്‍ പറന്നു. ഓഖി ചുഴലിക്കാറ്റ് ദേശീയ ദുരന്തമായി പ്രഖ്യാപിച്ചിരുന്നെങ്കില്‍ ഈ ചെലവ് കേന്ദ്രം നല്‍കുമായിരുന്നു.
കേന്ദ്രസേനകളുടെ രക്ഷാദൗത്യത്തിനുള്ള ചെലവ് ദുരന്തനിവാരണ ഫണ്ടില്‍ നിന്നാണ് നല്‍കുക. കേന്ദ്രത്തില്‍ നിന്ന് ധനസഹായം നേടിയെടുക്കാന്‍ നാശനഷ്ടത്തിന്റെ കൃത്യമായ കണക്ക് തയ്യാറാക്കാന്‍ റവന്യൂവകുപ്പിന് മുഖ്യമന്ത്രി നിര്‍ദ്ദേശം നല്‍കി. ഗുജറാത്തിലെ വെരാവല്‍, മഹാരാഷ്ട്ര, കര്‍ണാടക, ഗോവ തുറമുഖങ്ങളില്‍ ചുഴലിക്കാറ്റില്‍പ്പെട്ട് മലയാളികള്‍ എത്തിയിട്ടുണ്ട്. ഇവരുടെ കണക്കെടുക്കാനും സര്‍ക്കാര്‍ ചെലവില്‍ തിരിച്ചെത്തിക്കാനും നാല് ഉദ്യോഗസ്ഥരെ വീതം അയച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha

























