ഓഖി ദുരന്തത്തിൽ ജീവൻ പൊലിഞ്ഞ കുടുംബങ്ങൾക്ക് പ്രത്യേക ഫണ്ട് സ്വരൂപിക്കുന്നു

ഓഖി ചുഴലിക്കാറ്റിൽ മരിച്ചവരുടെ കുടുംബത്തിന് കൂടുതൽ സഹായം ലഭിക്കുന്നു. മരിച്ചവരുടെ ആശ്രിതർക്ക് നേരത്തേ സംസ്ഥാന സർക്കാർ 20 ലക്ഷം രൂപ ധനസഹായം പ്രഖ്യാപിച്ചിരുന്നു. ഇതുകൂടാതെ വിവിധ വകുപ്പുകളിൽ നിന്നായി മൊത്തം 25 ലക്ഷം രൂപയുടെ ധനസഹായം ഉറപ്പാക്കും. മാത്രമല്ല മരിച്ചവരുടെ കുടുംബത്തിലെ ഒരാൾക്ക് ഫിഷറീസ് വകുപ്പിന് കീഴിലെ സാഫ് മുഖേന മത്സ്യഫെഡിലും മത്സ്യബന്ധന വകുപ്പിന്റെ മറ്റ് ഏജൻസികളിലും ജോലി നൽകുകയും ചെയ്യും. ദുരന്തത്തിനിരയായ കുടുംബങ്ങളെ പുനരധിവസിപ്പിക്കുന്നതിനും, വീട് നഷ്ടപ്പെട്ട മത്സ്യത്തൊഴിലാളികൾക്ക് വീട് നിർമ്മിച്ചു നൽകുന്നതിനും പ്രത്യേക സാമ്പത്തിക പാക്കേജ് അനുവദിക്കണമെന്ന് കേന്ദ്ര സർക്കാരിനോട് ആവശ്യപ്പെടാനും മുഖ്യമന്ത്രിയുടെ അദ്ധ്യക്ഷതയിൽ ഇന്നലെ സെക്രട്ടേറിയറ്റിൽ ചേർന്ന സർവകക്ഷിയോഗം തീരുമാനിച്ചിട്ടുണ്ട്.
സുനാമി പുനരധിവാസ പാക്കേജിന്റെ മാതൃകയിലാണ് സഹായം അഭ്യർഥിക്കുന്നത്. ഇന്നലെ രാത്രി ഡൽഹിക്ക് തിരിച്ച മുഖ്യമന്ത്രി പിണറായി വിജയൻ ഇതിനായി ഇന്ന് കേന്ദ്ര ആഭ്യന്തരമന്ത്രി രാജ്നാഥ് സിംഗിനെ കാണും. ഓഖി ദുരന്തത്തിനിരയായവരെ സഹായിക്കുന്നതിന് സംസ്ഥാനത്ത് ഫണ്ട് രൂപീകരിക്കും. ഈ ഫണ്ടിലേക്ക് ഉദാരമായി സംഭാവന നൽകാൻ സംസ്ഥാനത്തെ മുഴുവൻ ജീവനക്കാരോടും പാർട്ടികളോടും സംഘടനകളോടും സ്ഥാപനങ്ങളോടും യോഗം അഭ്യർത്ഥിച്ചു. സർക്കാരിന്റെ ധനസഹായത്തിൽ മത്സ്യത്തൊഴിലാളി ക്ഷേമനിധി ബോർഡ് വകയായി നീക്കി വച്ച 10 ലക്ഷം രൂപ ക്ഷേമനിധി അടയ്ക്കാത്തവർക്കും ലഭ്യമാക്കുമെന്ന് മന്ത്രി മേഴ്സിക്കുട്ടിഅമ്മ അറിയിച്ചു.
നേരത്തെ പ്രഖ്യാപിച്ച വിവിധ ധനസഹായങ്ങൾ ഒഴിവാക്കി, പകരം ഒരാഴ്ചത്തേയ്ക്കു ഒരു കുടുംബത്തിന് 2000 രൂപ നൽകും. തീരദേശപോലീസിലേക്ക് 200 പേരെ റിക്രൂട്ട് ചെയ്യുമ്പോൾ മരിച്ചവർ ഉൾപ്പെട്ട കുടുംബങ്ങൾക്ക് മുൻഗണന നൽകും. ദുരന്തബാധിത കുടുംബങ്ങളിലെ കുട്ടികൾക്ക് സൗജന്യ വിദ്യാഭ്യാസവും ഭക്ഷണവും വസ്ത്രവും നൽകും. അടുത്ത വാർഷിക പരീക്ഷയ്ക്ക് പ്രത്യേക കോച്ചിംഗ്. ഫിഷറീസ് വകുപ്പിന് കീഴിലെ 10 സ്കൂളുകളിൽ ബോർഡിംഗ് സൗകര്യം ഏർപ്പെടുത്തുന്നുണ്ട്. ഓഖി ദുരന്തം കാരണം മാനസികാഘാതം നേരിട്ട കുട്ടികൾക്കും വിദ്യാർത്ഥികൾക്കും കൗൺസലിംഗ് നൽകും. മത്സ്യത്തൊഴിലാളി സ്ത്രീകളുടെ സംരക്ഷണത്തിന് പ്രത്യേക പദ്ധതി രൂപികരിക്കും. കടലിൽ പോകുന്ന തൊഴിലാളികളുടെ സുരക്ഷയ്ക്ക് ഐ.എസ്.ആർ.ഒയുമായി ചേർന്നുള്ള പദ്ധതി ജനുവരി 10 മുതൽ നടപ്പിലാക്കും. 6 മാസം കൊണ്ട് മൊത്തം മത്സ്യബന്ധനോപകരണങ്ങളുടെയും ഇൻഷുറൻസ് തയ്യാറാക്കുകയും ചെയ്യും.
https://www.facebook.com/Malayalivartha
























