ഒരു നേരത്തെ അന്നത്തിനായി തൊഴിലിനിറങ്ങി; പക്ഷെ പിന്നിലൂടെ വന്ന അപകടം ആ വയോധികയുടെ ജീവൻ എടുത്തപ്പോൾ..

വീടിന് സമീപം ആടിന് തീറ്റ കൊടുക്കുന്നതിനിടയിൽ വയോധികയെ പിന്നിലൂടെ വന്ന കാട്ടുകൊമ്പന്‍ കാലില്‍ പിടിച്ച് റോഡിലേക്ക് വലിച്ചെറിഞ്ഞു കൊന്നു. ചിന്നക്കനാല്‍ സിങ്കുകണ്ടത്ത് കാട്ടാനയുടെ ആക്രമണത്തില്‍ പരിക്കേല്‍ക്കുകയും പിന്നീട് ആശുപത്രിയില്‍ കിടന്ന മരണമടയുകയും ചെയ്ത തൊഴിലാളി സ്ത്രീ അന്തോണിയമ്മ (61) യുടേതാണ് ഈ ദുര്‍വ്വിധി.
ആനയുടെ ആക്രമണത്തില്‍ ഗുരുതരമായി പരിക്കേറ്റ അന്തോണിയമ്മ കോട്ടയം മെഡിക്കല്‍ കോളേജിലേക്ക് കൊണ്ടുപോകുന്നതിനിടയില്‍ മരണമടയുകയായിരുന്നു. വ്യാഴാഴ്ചയാണ് അന്തോണിയമ്മയെ ആന ആക്രമിച്ചത്. വൈകിട്ട് വീടിനു സമീപമുള്ള സൂര്യനെല്ലി റോഡരികില്‍ ആടുകളെ തീറ്റുകയായിരുന്ന അന്തോണിയമ്മയെ പിന്നിലൂടെ വന്ന കൊക്കിപ്പിടി' എന്നു പ്രദേശവാസികള്‍ വിളിക്കുന്ന കാട്ടുകൊമ്പനെ കണ്ടിരുന്നില്ല. ആന അന്തോണിയമ്മയെ തുമ്പിെക്കെകൊണ്ട് കാലില്‍ പിടിച്ച് എടുത്തുയര്‍ത്തി റോഡിലേക്ക് വലിച്ചെറിയുകയായിരുന്നു.
നിലവിളി കേട്ട് സമീപവാസികള്‍ക്കോ യാത്രക്കാര്‍ക്കോ ഒന്നും ചെയ്യാന്‍ കഴിയുമായിരുന്നില്ല. തുടര്‍ന്ന് ഓടിയെത്തിയ യാത്രക്കാര്‍ ബഹളംവച്ച് ആനയെ അകറ്റിയാണ് ഇവരെ രക്ഷിച്ചത്. വീഴ്ചയുടെ ആഘാതത്തില്‍ കഴുത്തിനും തലയ്ക്കും ഗുരുതരമായി പരുക്കേറ്റ അന്തോണിയമ്മയെ ആദ്യം മൂന്നാര്‍ ടാറ്റാ ആശുപത്രിയിലും പിന്നീട് അടിമാലി താലൂക്ക് ആശുപത്രിയിലുമെത്തിച്ചു.
നില വീണ്ടും ഗുരുതരമായതോടെ കോട്ടയത്തേക്ക് കൊണ്ടുപോകുമ്പോള്‍ മരിക്കുകയായിരുന്നു. ആനയുടെ ആക്രമണം പതിവായി മാറിയതോടെ മൃതദേഹവുമായി നാട്ടുകാര്‍ വനംവകുപ്പ് സെക്ഷന്‍ ഓഫീസും മെയിന്‍ റോഡും ഉപരോധിച്ചു. അടിമാലി ആശുപത്രിയില്‍ സൂക്ഷിച്ച മൃതദേഹം പോസ്റ്റ്‌മോര്‍ട്ടത്തിനുശേഷം ബന്ധുക്കള്‍ ഏറ്റുവാങ്ങി ഇന്നലെ വൈകിട്ട് നാലിന് ചിന്നക്കനാലില്‍ കൊണ്ടുവന്നു. ഇതോടെ നാട്ടുകാര്‍ ചേര്‍ന്ന് ആംബുലന്‍സില്‍നിന്നു മൃതദേഹം ഇറക്കാതെ തന്നെ ഒന്നര മണിക്കൂറോളം വനംവകുപ്പ് സെക്ഷന്‍ ഓഫീസും ചിന്നക്കനാല്‍ റോഡും ഉപരോധിച്ചു.

പതിവായി ജനവാസകേന്ദ്രങ്ങളില്‍ ആക്രമണം നടത്തുന്ന 'കൊക്കിപ്പിടി' അടക്കമുള്ള കാട്ടാനകളെ പ്രദേശത്തുനിന്നു പിടികൂടി നീക്കംചെയ്യുക, വനം വകുപ്പിന്റെ അധീനതയിലുള്ള യൂക്കാലിപ്റ്റസ് പ്ലാന്റേഷന്റെ അടിക്കാടുകള്‍ അടിയന്തിരമായി തെളിക്കുക, ജനവാസകേന്ദ്രങ്ങള്‍ക്ക് ചുറ്റും വൈദ്യുതിവേലി നിര്‍മിക്കുക തുടങ്ങിയ ആവശ്യങ്ങള്‍ ഉന്നയിച്ചായിരുന്നു പ്രതിഷേധം. ദേവികുളം റേഞ്ച് ഓഫീസര്‍ നെബു കിരണ്‍, ശാന്തന്‍പാറ എസ്.ഐ: വി.വിനോദ് എന്നിവരുടെ നേതൃത്വത്തില്‍ ഉദ്യോഗസ്ഥര്‍ സ്ഥലത്തെത്തി പ്രതിഷേധക്കാരുമായി ചര്‍ച്ച നടത്തി.
അടുത്ത വെള്ളിയാഴ്ച്ച ഡി.എഫ്.ഒ, സബ് കലക്ടര്‍ എന്നിവരുടെ സാന്നിധ്യത്തില്‍ നാട്ടുകാരെ ഉള്‍പ്പെടുത്തി ചര്‍ച്ച നടത്തുമെന്നും മരിച്ച അന്തോണിയമ്മയുടെ കുടുംബത്തിന് അടിയന്തിര സഹായം ലഭ്യമാക്കുമെന്നും റേഞ്ച് ഓഫീസര്‍ അറിയിച്ചതോടെയാണ് നാട്ടുകാര്‍ സമരം അവസാനിപ്പിച്ചത്.
https://www.facebook.com/Malayalivartha
























