കൊട്ടാരക്കര പുലമണ്‍ കോട്ടപ്പുറം ആസ്ഥാനമായി വിസാ തട്ടിപ്പു നടത്തി കോടികൾ കൈക്കലാക്കിയ പിടികിട്ടാപ്പുള്ളി പ്രിന്‍സിന്റെ രീതികൾ ഇങ്ങനെ...

കൊട്ടാരക്കര പുലമണ്‍ കോട്ടപ്പുറം ആസ്ഥാനമായി വിസാ തട്ടിപ്പു നടത്തിവന്ന പുലമണ്‍ കോട്ടപ്പുറം ഗോകുലം വീട്ടില്‍ ബിജുവിന്റെ മക്കളായ ഹരികൃഷ്ണന്‍ (24), ഗിരി കൃഷ്ണന്‍ (21), ഇവരുടെ സഹായികളായ മാന്നാര്‍ എണ്ണക്കാട് നന്ദനം വീട്ടില്‍ സന്തോഷ് (38), കുണ്ടറ നല്ലില നെടുമ്പന സ്‌നേഹാലയം വീട്ടില്‍ സുനില്‍ (41), കരീപ്ര വാക്കനാട് സുരേഷ് മന്ദിരത്തില്‍ കുട്ടന്‍ എന്നു വിളിക്കുന്ന സുരേഷ്‌കുമാര്‍ (37) എന്നിവരടക്കം ആറുപേരെ നേരത്തെ അറസ്റ്റു ചെയ്തിരുന്നു. ഇവര്‍ റിമാന്‍ഡിലാണ്. എന്നാല്‍ തട്ടിപ്പുസംഘത്തിലെ പ്രധാന പ്രതി പ്രിന്‍സ് സഖറിയായും ഇയാളുടെ കൂട്ടാളി ശ്രീകുമാറും ഒളിവിലായിരുന്നു.
പ്രിന്‍സ് ബുധനാഴ്ച പെരുന്തല്‍മണ്ണ ഫസ്റ്റ് ക്ലാസ് മജിസ്‌ട്രേറ്റ് കോടതി രണ്ടില്‍ കിഴടങ്ങുകയായിരുന്നു. ദുബായിയിലെ കമ്പനികളായ സെപിന്നീസ് ഹൈപ്പര്‍മാര്‍ക്കറ്റ്, അള്‍ഷ്രാവി ഇംഗ്ലീഷ് കമ്പനി, ഗള്‍ ദാരി ഓട്ടോ മൊെബെല്‍സ് എന്നിവിടങ്ങളില്‍ വിവിധ തസ്തികകളില്‍ ജോലി വാഗ്ദാനം ചെയ്താണ് സംഘം തട്ടിപ്പു നടത്തിവന്നത്.
2017 മാര്‍ച്ചിലാണു കൊട്ടാരക്കര കോട്ടപ്പുറം കേന്ദ്രികരിച്ച് തട്ടിപ്പു തുടങ്ങിയ തെന്ന് റൂറല്‍ പോലീസ് മേധാവി എ.അശോകന്‍ വ്യക്തമാക്കി. വിസായ്ക്കുവേണ്ടി 60,000 രൂപ മുതല്‍ 1.20 ലക്ഷം രൂപ വരെയാണു വാങ്ങുന്നത്. ബാക്കി തുക ജോലിയില്‍ പ്രവേശിച്ചശേഷം മതിയെന്നു പറഞ്ഞാണ് പണം കൈപ്പറ്റാറുള്ളത്.
ഇടപാടുകാരെ വിശ്വസിപ്പിക്കുന്നതിന് തുകയെഴുതിയ ചെക്കും നല്‍കും. പിന്നീട് 60 ദിവസത്തിനകം വിസ ലഭിക്കുമെന്ന് വിശ്വസിപ്പിച്ച് ദിവസങ്ങള്‍ നീട്ടിക്കൊണ്ടു പോകുന്നതായിരുന്നു രീതി. ഇതിനിടെ ഫോണില്‍ ബന്ധപ്പെടാന്‍ ശ്രമിച്ചവര്‍ മൊെബെല്‍ സ്വിച്ച് ഓഫാണെന്നുകണ്ട് സ്ഥലത്ത് അന്വേഷിച്ചെത്തിയപ്പോഴാണ് സംഘം സ്ഥലത്തുനിന്ന് ഒളിവില്‍പോയ വിവരം അറിയുന്നത്.
കൊട്ടാരക്കര സംഘത്തിന് ഒരാളുടെ പക്കല്‍നിന്നും 5000 രൂപ മാത്രമാണ് കമ്മിഷന്‍ ലഭിച്ചിരുന്നത് എന്നാണ് സംഘം പോലീസിനോടു പറഞ്ഞത്. ഇവര്‍ വാങ്ങുന്ന പണം നെറ്റ് ബാങ്കിങ് വഴി പ്രിന്‍സ് സഖറിയായുടെ അക്കൗണ്ടില്‍ എത്തിക്കുകയായിരുന്നുവെന്നും സംഘം വ്യക്തമാക്കിയിട്ടുണ്ട്.
പ്രിന്‍സ് സഖറിയ കോഴിക്കോട്ട് തട്ടിപ്പ് നടത്തിയ കേസിലും പ്രതിയായിരുന്നു. 2017 ജനുവരിയില്‍ കോഴിക്കോട് ജില്ലാ ജയിലില്‍ നിന്നും ജാമ്യത്തില്‍ പുറത്തിറങ്ങിയതാണ്. 13 മാസമായി കൊട്ടാരക്കര, കോട്ടപ്പുറം കേന്ദ്രമാക്കി തട്ടിപ്പു തുടങ്ങിയിട്ട്. നാലു കോടി രൂപയോളം തട്ടിച്ചതായാണ് പോലീസിന്റെ കണക്ക്. സ്‌റ്റേറ്റ് ബാങ്ക് ഓഫ് ഇന്ത്യ, ഐ.ഡി.ബി.ഐ ബാങ്ക്, ബാങ്ക് ഓഫ് ബറോഡ എന്നിവിടങ്ങള്‍ വഴിയാണ് ഇടപാട് നടത്തിയതെന്ന് പോലീസ് കണ്ടെത്തി. പണം എവിടെ കേന്ദ്രികരിച്ചുവെന്ന് പോലീസ് അന്വേഷിച്ചു വരികയാണ്.
അതിനിടയില്‍ കേരളത്തിലെ പല സ്ഥലത്തും സംഘം തട്ടിപ്പു നടത്തിയതായുള്ള വിവരം ലദ്യമായിട്ടുണ്ടെന്നും ഇതു സംബന്ധിച്ച് പല പരാതികളും ലഭിക്കുന്നുണ്ടെന്നും പോലീസ് പറഞ്ഞു. ഇപ്പോള്‍ ആലപ്പുഴ, പത്തനംതിട്ട, കൊല്ലം, തിരുവനന്തപുരം ജില്ലകളിലുള്ള 350- പേരുടെ പരാതി ലഭിച്ചിട്ടുള്ളത്. പെരിന്തല്‍മണ്ണയില്‍ രണ്ടു കേസിലെ പിടികിട്ടാപ്പുള്ളിയായിരുന്ന പ്രിന്‍സ് സഖറിയയ്ക്കു പോലീസ് അറസ്റ്റ് വാറന്റ് പുറപ്പെടുവിച്ചിരുന്നു. കൊട്ടാരക്കരയിലെ വിസാ തട്ടിപ്പുമായി ബന്ധപ്പെട്ട് കൊട്ടാരക്കര പൊലീസ് ലുക്ക്ഔട്ട് നോട്ടീസും പുറപ്പെടുവിച്ചിരുന്നു.

പെരിന്തല്‍മണ്ണ കോടതിയില്‍ പ്രിന്‍സ് സഖറിയ കിഴടങ്ങിയ വിവരമറിഞ്ഞ കൊട്ടാരക്കര പോലീസ് സര്‍ക്കിള്‍ ഇന്‍സ്‌പെക്ടര്‍ ഒ.എ. സുനിലിന്റെ നേതൃത്വത്തിലുള്ള പോലീസ് പെരിന്തല്‍മണ്ണയിലെത്തി അറസ്റ്റ് രേഖപ്പെടുത്തി. ബുധനാഴ്ചയോടെ പ്രിന്‍സിനെ കസ്റ്റഡിയില്‍ ലഭിക്കുന്നതിനുള്ള നടപടികളാണ് പോലീസ് നീക്കുന്നത്. പ്രിന്‍സിനെ ചോദ്യം ചെയ്യുന്നതോടെ കൊട്ടാരക്കരയിലെ വിസാ തട്ടിപ്പിന്റെ പുര്‍ണ രൂപം പുറത്തു വരുമെന്നാണ് കരുതുന്നത്.
https://www.facebook.com/Malayalivartha
























