ഒന്നിച്ചിരുന്ന് മദ്യപിച്ച അച്ഛനും മകനും സ്വത്തിന്റെ പേരിൽ വഴക്കു കൂടി ;പേടിപ്പിക്കാനായി മണ്ണെണ്ണയൊഴിച്ച് വീട്ടിൽ എത്തിയ അച്ഛനെ തിരിച്ചു വിരട്ടാനായി മകൻ ലൈറ്റർ കാണിച്ചു പക്ഷേ....; ഒരുകൈയ്യബദ്ധം കൊലപാതകമായ കഥ ഇങ്ങനെ

ചെറിയൊരു വഴക്ക് കൊലപാതകത്തിലെത്തിയതിന്റെ കഥയാണ് കഴിഞ്ഞ ദിവസം മൂവാറ്റുപുഴയിൽ നിന്ന് കേട്ടത്. ഒന്നിച്ചിരുന്ന് മദ്യപിച്ച അച്ഛനും മകനും സ്വത്തിന്റെ പേരിൽ വഴക്കു കൂടി. പിന്നെ, വഴക്കായി. പേടിപ്പിക്കാനായി മണ്ണെണ്ണയൊഴിച്ച് വീട്ടിൽ എത്തിയ അച്ഛനെ തിരിച്ചു വിരട്ടാനായി മകൻ ലൈറ്റർ കാണിച്ചു. പക്ഷേ, തീ ആളിപ്പടർന്നു. ഒടുവിൽ അച്ഛൻ മരിക്കുകയും മകൻ ജയിലിലാവുകയും ചെയ്തു.
ഇക്കഴിഞ്ഞ നവംബർ 26നായിരുന്നു നാടിനെ നടുക്കിയ സംഭവം. മൂവാറ്റുപുഴ മഞ്ഞള്ളൂർ കാപ്പ് പുളിക്കൽ വീട്ടിൽ സോമൻ (65) ആണ് മകന്റെ കൈയബദ്ധം കൊണ്ട് മരണപ്പെട്ടത്. സോമനും ഭാര്യ അമ്മിണിയും അമ്മിണിയുടെ സഹോദരി പൊന്നമ്മയുടെ വീട്ടിലായിരുന്നു കഴിഞ്ഞ രണ്ടു വർഷത്തോളമായി താമസം. മകൻ സുരേഷ് ഭാര്യയ്ക്കും മക്കൾക്കുമൊപ്പം കുടുംബ വീട്ടിലും താമസമായിരുന്നു. നിലമൊരുക്കി പൈനാപ്പിൾ ചെടി നടുന്ന ജോലിയായിരുന്നു സുരേഷിന്. കേരളത്തിനകത്തും പുറത്തും ഇതിനായി പോകാറുണ്ട്. സഹായികളായി അന്യസംസ്ഥാന തൊഴിലാളികളെയാണ് നിറുത്തിയിരുന്നത്.
ജോലി ആവശ്യത്തിനായി 25ന് മംഗലാപുരത്തേയ്ക്ക് പോകാൻ പന്തളത്ത് നിന്ന് പത്ത് ബംഗാളികളുമായി സുരേഷ് വീട്ടിലെത്തി. അന്ന് പോകാൻ കഴിയാഞ്ഞതിനാൽ അഞ്ചുപേരെ സ്വന്തം വീട്ടിലും മറ്റുള്ളവരെ അച്ഛനും അമ്മയും താമസിക്കുന്നിടത്തും നിറുത്തി. സുരേഷ് എത്തിയതറിഞ്ഞ് പിറ്റേന്ന് രാവിലെ കൂട്ടുകാരൻ മരുതുംകുടിയിലെ സാബു വീട്ടിലെത്തി. പിന്നീട് സുരേഷും സാബുവും അച്ഛൻ സോമനൊപ്പം മദ്യപിച്ചു. മദ്യപാനം കഴിഞ്ഞ് സോമൻ പുറത്തേയ്ക്ക് പോയി. കൂട്ടുകാരൻ സാബുവും സുരേഷിന്റെ ഭാര്യയും ചേർന്ന് രാവിലെ തൊഴിലാളികൾക്കായുള്ള ഭക്ഷണം ഉണ്ടാക്കി നൽകി. അവരെ മുഴുവൻ സോമൻ താമസിച്ചിരുന്ന വീട്ടിലേക്ക് മാറ്റി. മംഗലാപുരത്തേയ്ക്ക് പോകാനുള്ള കാശ് സംഘടിപ്പിക്കാനായി സുരേഷ് സാബുവിനെയും കൂട്ടി കദളിക്കാട്ടേയ്ക്ക് പോയി. അതിനിടെ തന്റെ വീട്ടിൽ മുഴുവൻ ബംഗാളികളെയും കൊണ്ടാക്കിയത് സോമന് രസിച്ചില്ല. മകനോടുള്ള അരിശം മുഴുവൻ ഭാര്യ അമ്മിണിയോട് തീർത്തു. ഇവർ വഴക്കുകൂടിയ വിവരം മരുമകൾ സുരേഷ് വന്നപ്പോൾ പറഞ്ഞുകൊടുത്തു. അമ്മയെ അച്ഛൻ തല്ലിയെന്നും താടിക്ക് പരിക്കുണ്ടെന്നും സുരേഷ് അറിഞ്ഞു.
മദ്യപിച്ച് ലക്കുകെട്ട സോമൻ സുരേഷിനെ തേടി വരികയും തന്റെ വീട്ടിൽ നിന്ന് ബംഗാളികളെയും കൊണ്ട് ഉടൻ ഇറങ്ങിത്തരണമെന്ന് ആവശ്യപ്പെടുകയും ചെയ്തു. സുരേഷും സോമനും തമ്മിൽ ഉന്തും തള്ളുമായി. അയൽവാസി വന്ന് ഇരുവരെയും സമാധാനിപ്പിച്ചു പറഞ്ഞു വിട്ടു. തൊഴിലാളികൾക്ക് ഭക്ഷണം ഉണ്ടാക്കാൻ സുരേഷ് പോയി. എന്നാൽ, കലിയടങ്ങാത്ത സോമൻ ദേഹത്ത് മണ്ണെണ്ണയൊഴിച്ച് ബംഗാളികൾ തങ്ങിയ മുറിയിൽ ചെന്നു കയറി. തൊഴിലാളികൾ പുറത്തേക്കിറങ്ങി പോയി. വിവരം സുരേഷിനെ അറിയിച്ചു. സുരേഷ് സോമന്റെയടുക്കൽ ചെന്നു. സുരേഷിനെ കണ്ടതും നീയെന്നെ കൊന്ന് ജയിലിൽ പോകണം ' എന്ന് പറഞ്ഞ് ബഹളം വച്ചു.
അങ്ങനെ പറഞ്ഞ അച്ഛനെ പേടിപ്പിക്കാനായി സുരേഷ് കൈയിലുണ്ടായിരുന്ന സിഗരറ്റ് ലൈറ്റർ കത്തിച്ച് സോമന് നേരെ നീട്ടി. മണ്ണെണ്ണയിൽ കുളിച്ചിരുന്ന സോമന്റെ മുണ്ടിൽ തീ പടർന്നു പിടിച്ചു. റൂമിൽ ഫാൻ ഇട്ടിരുന്നതിനാൽ തീ ആളിക്കത്തി. ഭയന്ന സുരേഷ് ഇറങ്ങിയോടി. നിലവിളി കേട്ട നാട്ടുകാർ ഓടിക്കൂടി സോമനെ ആശുപത്രിയിലെത്തിച്ചു. ഇതൊക്കെ കണ്ട് പേടിച്ച ബംഗാളികൾ സ്ഥലം വിട്ടു. സുരേഷ് രാത്രി വരെ വീട്ടിൽ നിന്ന് മാറി നിന്നു. പിറ്റേന്ന് സുഹൃത്ത് സാബുവിനെയും കൂട്ടി കോതമംഗലത്ത് ചെന്ന് അവിടെ നിന്ന് വേറെ ബംഗാളികളെയും കൂട്ടി മംഗലാപുരത്തേയ്ക്ക് രക്ഷപ്പെട്ടു.
പൊള്ളലേറ്റ് കോട്ടയം മെഡിക്കൽ കോളേജിൽ ചികിത്സയിലായിരുന്ന സോമൻ 30ന് രാവിലെ മരിച്ചു. വിവരമറിഞ്ഞെങ്കിലും പേടിച്ച് സുരേഷ് സംസ്കാരത്തിന് വന്നില്ല. പൊലീസ് സുരേഷിന്റെ പേരിൽ കൊലപാതക കുറ്റത്തിന് കേസെടുത്തു. മംഗലാപുരത്ത് അന്വേഷിച്ചെത്തിയ വാഴക്കുളം പൊലീസ് സംഘം 2ന് സുരേഷിനെയും സാബുവിനെയും പിടികൂടുകയായിരുന്നു. മൊബൈൽ ടവർ ലൊക്കേഷൻ പിന്തുടർന്നാണ് പൊലീസ് സുരേഷിനെ കണ്ടെത്തിയത്. സുരേഷിനെ സഹായിച്ച കുറ്റത്തിനാണ് സാബു പിടിയിലായത്. മൂവാറ്റുപുഴ ഡിവൈ.എസ്.പി പി.കെ ബിജുമോന്റെ നേതൃത്വത്തിൽ സി.ഐ ജയകുമാർ, വാഴക്കുളം എസ്.ഐ ഷൈജുമോൻ എന്നിവർ ചേർന്നാണ് പ്രതികളെ പിടികൂടിയത്.
എന്നാൽ തന്നിലേക്ക് വരാൻ പോകുന്നത് കൊലപാതകക്കുറ്റമാണെന്ന് സുരേഷ് മനസ്സിലാക്കിയിരുന്നു. അച്ഛനെ തീ കൊളുത്താൻ ഉപയോഗിച്ച ലൈറ്റർ ആവും തനിക്കെതിരെ വരാൻ പോകുന്ന തെളിവെന്നും സുരേഷിന് ഉറപ്പായിരുന്നു. അയൽവാസിയുടെ പുരയിടത്തിൽ അവരുടെ വീടിനോട് ചേർന്നുള്ള തെങ്ങിൻ ചുവട്ടിൽ ഓലമടലിനിടയിലായി ആ ലൈറ്റർ ഒളിപ്പിച്ചു. അങ്ങനെ ചെയ്യാൻ കാരണം, അവിടെ തന്നെയായിരുന്നു തീപ്പൊള്ളലേറ്റ സോമൻ ഓടിവന്ന് വീണത്. അതിനടുത്തു നിന്ന് ലൈറ്റർ കിട്ടുമ്പോൾ ആത്മഹത്യയാണെന്ന് പൊലീസ് കരുതുമെന്നായിരുന്നു സുരേഷിന്റെ കണക്കുകൂട്ടൽ. പിടിയിലായ സുരേഷ് പറഞ്ഞു കൊടുത്തത് അനുസരിച്ച് പൊലീസ് ഈ ലൈറ്റർ കണ്ടെടുത്തു.
https://www.facebook.com/Malayalivartha
























