മകന്റെ വിവാഹം കാത്തിരുന്ന അച്ഛനെ വിധി തട്ടിയെടുത്തത് നിമിഷ നേരംകൊണ്ട്; സന്തോഷം അലയടിച്ച വീട് കണ്ണീർകടലായി...അച്ഛന്റെ അന്ത്യകർമ്മം ചെയ്ത മകനെ ആശ്വസിപ്പിക്കാൻ വാക്കുകളില്ലാതെ ഉറ്റവർ

ഏക മകന്റെ വിവാഹത്തിനായി വീട്ടുമുറ്റത്ത് ഒരുക്കിയ പന്തലിൽ പിതാവിന്റെ ചേതനയറ്റ ശരീരം. സന്തോഷം അലയടിച്ച വീട് നിമിഷനേരം കൊണ്ട് സങ്കടക്കടലിലായി. കഞ്ഞിക്കുഴി ചെറുവാരണം മുനിവെളിയിൽ കുടുംബത്തിന്റെ വേദന ബന്ധുക്കൾക്കും നാട്ടുകാർക്കും താങ്ങാനായില്ല. കഴിഞ്ഞ ദിവസം ദേശീയ പാതയില്‍ കാറില്‍ സ്കാനിയ ബസിടിച്ച് കാര്‍ യാത്രികനും പ്രതിശ്രുതവരന്റെ പിതാവും മരിച്ചു. ബസ് കാത്തുനിന്ന കര്‍ഷകത്തൊഴിലാളി കഞ്ഞിക്കുഴി പഞ്ചായത്ത് അഞ്ചാം വാര്‍ഡില്‍ ചെറുവാരണം മുനിവെളിയില്‍ ശിവറാം(62) ആണ് മകന്റെ വിവാഹത്തിന്റെ മുമ്ബത്തെ ദിവസം മരിച്ചത്.
ശിവറാമിന്റെ ഏകമകന്‍ ശ്രീജേഷിന്റെ വിവാഹം നാളെ നടത്താന്‍ നിശ്ചയിച്ചിരുന്നു. ദേശീയ പതയില്‍ 11 -ാംമൈല്‍ ജങ്ഷനില്‍ ഇന്നലെ വെളുപ്പിന് അഞ്ചരയോടെയായിരുന്നു അപകടം. മുട്ടത്തിപ്പറമ്പ് റോഡില്‍ നിന്നു ദേശീയപാതയിലേക്ക് പ്രവേശിക്കുകയായിരുന്ന കാറില്‍ ബംഗളുരുവില്‍നിന്ന് തിരുവനന്തപുരത്തേക്ക് പോകുകയായിരുന്ന കെ.എസ്.ആര്‍.ടി.സി. ബസ് ഇടിക്കുകയായിരുന്നു. അപകടം ഒഴിവാക്കാന്‍ വെട്ടിച്ചതോടെ, നിയന്ത്രണംതെറ്റിയ ബസ് റോഡരികില്‍ നിന്ന ശിവറാമിനെ ഇടിച്ചു തെറിപ്പിച്ചു.
ഇതിനുശേഷം സമീപത്തെ 11 കെ.വി. വൈദ്യുതിപോസ്റ്റ് തകര്‍ത്ത്, അക്കേഷ്യ മരത്തിന്റെ കൂറ്റന്‍ ശിഖരം വീഴ്ത്തിയാണ് നിന്നത്. മകന്‍ ശ്രീജേഷിന്റെ വിവാഹം മണവേലി സ്വദേശിനിയുമായി തിങ്കളാഴ്ച നടത്താനാണ് നിശ്ചയിച്ചിരുന്നത്. ഇതിനായി ഒരുക്കിയ പന്തല്‍ ശിവറാമിന്റെ അന്ത്യകര്‍മത്തിനു വേദിയായി. പോസ്റ്റ്മോര്‍ട്ടത്തിനുശേഷം ഉച്ചയോടെ മൃതദേഹം വീട്ടിലെത്തിച്ചതോടെ കൂട്ടക്കരച്ചിലായി. മരണാനന്തരച്ചടങ്ങ് പ്രതിശ്രുത വരന്‍ നിര്‍വഹിച്ചു. പ്രതിശ്രുത വധു താലൂക്ക് ആശുപത്രിയിലെത്തി പ്രണാമമര്‍പ്പിച്ചു.
വീട്ടുവളപ്പില്‍ കൃഷിചെയ്ത വെറ്റിലയുമായി ചേര്‍ത്തല അങ്ങാടിയിലേക്ക് പോയ യാത്രയാണ് ശിവറാമിന്റെ അന്ത്യയാത്രയായത്. ബന്ധുക്കളെയും നാട്ടുകരെയും വിവാഹത്തിന് ക്ഷണിക്കുകയും പന്തലൊരുക്കുകയും തയ്യാറെടുപ്പുകള്‍ പൂര്‍ത്തിയാവുകയും ചെയ്തശേഷമാണ് രാവിലെ ശിവറാമിന്റെ മരണവാര്‍ത്ത ചെറുവാരണം ഗ്രാമത്തിലെത്തിയത്.
ദേശീയ പാതയിലെ അപകടത്തില്‍ കാര്‍ ഡ്രൈവര്‍ക്കും ബസ് യാത്രക്കാരനും പരുക്കേറ്റിരുന്നു. ശിവറാമിന് പുറമേ തണ്ണീര്‍മുക്കം പഞ്ചായത്ത് ആറാം വാര്‍ഡില്‍ കളത്തറവീട്ടില്‍ ഹാരിസ്(55) ആണ് മരിച്ചത്. കാറുടമ മുഹമ്മ ആര്യക്കര അരുണോദയം(നികര്‍ത്തില്‍) വീട്ടില്‍ പുഷ്പരാജ് (50), ബസ് യാത്രക്കാരായ കൊല്ലം കല്ലട കോയിക്കല്‍ഭാഗം കുളങ്ങര ശ്രീജിത്ത്(40) എന്നിവര്‍ക്കാണ് പരുക്കേറ്റത്. കുറ്റിക്കാട്ടിലേക്ക് വീണ ശിവറാമിനെ രക്ഷാപ്രവര്‍ത്തകര്‍ വൈകിയാണ് കണ്ടത്. അപ്പോഴേക്കും മരിച്ചിരുന്നു. റോഡരികില്‍ വെറ്റിലക്കെട്ടുകള്‍ കണ്ടതോടെയാണ് തെരച്ചില്‍ നടത്തിയത്.
വെറ്റിലയുമായി ചേര്‍ത്തല അങ്ങാടിയിലേക്ക് പോകാനാണു ശിവറാം ബസ് കാത്തുനിന്നത്. വൈദ്യുതി നിലച്ചതിനാല്‍ അഗ്നിശമനസേനയും പൊലീസും നാട്ടുകാരും ടോര്‍ച്ചിന്റെ വെളിച്ചത്തിലാണ് തെരച്ചില്‍ നടത്തിയത്. അകത്തു കുടുങ്ങിയവരെ കാര്‍ വെട്ടിപ്പൊളിച്ചാണ് അഗ്നിശമനസേന പുറത്തെടുത്തത്.
https://www.facebook.com/Malayalivartha

























