ചാലക്കുടി റിയൽ എസ്റ്റേറ്റ് ബ്രോക്കർ അങ്കമാലി സ്വദേശി രാജീവ് കൊല്ലപ്പെട്ട കേസിൽ ഏഴാം പ്രതിയും പ്രമുഖ അഭിഭാഷകനുമായ സി.പി. ഉദയഭാനുവിന് ജാമ്യം

ചാലക്കുടി റിയൽ എസ്റ്റേറ്റ് ബ്രോക്കർ അങ്കമാലി സ്വദേശി രാജീവ് കൊല്ലപ്പെട്ട കേസിൽ ഏഴാം പ്രതിയും പ്രമുഖ അഭിഭാഷകനുമായ സി.പി. ഉദയഭാനുവിന് ഹൈക്കോടതി ജാമ്യം അനുവദിച്ചു.
കൂട്ടുപ്രതികളായ ചക്കര ജോണി, രഞ്ജിത്ത് എന്നിവർക്കും ജാമ്യം ലഭിച്ചു. ഭാര്യയുടെ അമ്മയുടെ സംസ്കാര ചടങ്ങുകളിൽ പങ്കെടുക്കുന്നതിന് ചൊവ്വാഴ്ച മുതൽ നാല് ദിവസത്തേക്ക് ഹൈക്കോടതി താത്കാലിക ജാമ്യം അനുവദിച്ചിരുന്നു.
2017 സെപ്തംബർ 29 നാണ് നെടുമ്പാശേരി നായത്തോട് സ്വദേശി രാജീവിനെ ചാലക്കുടിയിലെ ഒരു വാടകവീട്ടിൽ കൊല്ലപ്പെട്ട നിലയിൽ കണ്ടെത്തിയത്. റിയൽ എസ്റ്റേറ്റിലെ സാമ്പത്തിക തർക്കമാണ് കൊലയ്ക്ക് കാരണമെന്ന് പ്രോസിക്യൂഷൻ ആരോപിക്കുന്നു.
കൊല്ലപ്പെട്ട രാജീവും ഉദയഭാനുവുമായി സാമ്പത്തിക ഇടപാടുകൾ ഉണ്ടായിരുന്നെന്നും പാലക്കാട്ട് ഭൂമി വാങ്ങാൻ അഡ്വാൻസ് നൽകിയ പണം ഇടപാട് നടക്കാത്തതിനെത്തുടർന്ന് തിരികെ ലഭിക്കാൻ ഉദയഭാനു ഇയാളെ ഭീഷണിപ്പെടുത്തിയെന്നും ആരോപണമുണ്ട്.
ഉദയഭാനുവിനെ കൊലപാതകം, ഗൂഢാലോചന തുടങ്ങിയ കുറ്റങ്ങൾ ചുമത്തി നവംബർ ഒന്നിനാണ് അറസ്റ്റ് ചെയ്തത്.
https://www.facebook.com/Malayalivartha


























