മോഷണ ബൈക്കിൽ കറങ്ങി നടന്ന് മോഷണം; മോഷണശ്രമത്തിനിടെ പൊലീസിനെ കത്തികൊണ്ടാക്രമിച്ച് കടന്നുകളഞ്ഞു; മുഖ്യ പ്രതിയടക്കം രണ്ടുപേർ പിടിയിൽ

മോഷണശ്രമത്തിനിടെ പൊലീസിനെ കത്തികൊണ്ടാക്രമിച്ച് കടന്നുകളഞ്ഞ സംഭവത്തില്‍ മുഖ്യ പ്രതിയടക്കം രണ്ടുപേരെ സിറ്റി ഷാഡോ പൊലീസ് പിടികൂടി. കൊല്ലം എസ്.എന്‍ കോളജിന് സമീപം പാകിസ്താന്‍ മുക്കില്‍ പുതുവല്‍പുരയിടം വീട്ടില്‍ നിന്നും ബീമാപള്ളി പത്തേക്കര്‍, ബദരിയ നഗറില്‍ വാടകക്ക് താമസിക്കുന്ന ജലാല്‍ ഹുസൈന്‍ (50), മലയിന്‍കീഴ് മേപ്പൂക്കട സ്വദേശി പ്രശാന്ത് എന്ന് വിളിക്കുന്ന ഷാജ് കുമാര്‍ (53) എന്നിവരെയാണ് മ്യൂസിയം പൊലീസ് അറസ്റ്റ് ചെയ്തത്.
മോഷണ ബൈക്കില്‍ കറങ്ങി നടന്നാണ് ഇരുവരും മോഷണം നടത്തിയിരുന്നത്. ക്രിസ്മസ് തലേന്ന് രാത്രി ശാസ്തമംഗലം ടെമ്പിള്‍ റോഡ് റസിഡന്‍സ്, പനക്കല്‍ വീട്ടില്‍ അന്നമ്മയുടെ വീട്ടിലാണ് ഇവര്‍ മോഷണം നടത്തിയത്. വീട്ടുകാര്‍ ചെന്നൈയില്‍ പോയിരുന്ന സമയത്താണ് മോഷണത്തിന് എത്തിയത്. രാത്രി മോഷണം നടത്തുന്നതിനിടയില്‍ തൊട്ടടുത്ത വീട്ടുകാര്‍ ശബ്ദം കേട്ടതിനെ തുടര്‍ന്ന് പൊലീസ് കണ്‍ട്രോള്‍ റൂമില്‍ വിവരം അറിയിച്ചു. സ്ഥലത്തെത്തിയ പൊലീസ് സംഘം ഇവരെ പിടിക്കാന്‍ ശ്രമിച്ചെങ്കിലും ജലാല്‍ കത്തി ഉപയോഗിച്ച് പൊലീസിനെ ആക്രമിച്ച് മോഷണമുതലുകളുമായി കടന്നുകളയുകയായിരുന്നു.
ഷാജു കൈയോടെ പിടിക്കപ്പെട്ടുവെങ്കിലും കൂടെയുണ്ടായിരുന്ന ആളെക്കുറിച്ച് വ്യക്തമായ വിവരം നല്‍കിയിരുന്നില്ല. തുടര്‍ന്ന് ഷാഡോ പൊലീസ് ചോദ്യം ചെയ്തപ്പോള്‍ ജലാലിനെ കുറിച്ച് നല്‍കിയ ചെറിയ സൂചനകളുടെ അടിസ്ഥാനത്തില്‍ നടത്തിയ അന്വേഷണത്തിലാണ് ഇയാള്‍ കുടുങ്ങിയത്. ജലാലിനെ പിടികൂടി ചോദ്യം ചെയ്തതില്‍ ശാസ്തമംഗലത്തെ വീടിന്റെ മുന്‍വശം പൂട്ട് കുത്തിപ്പൊളിച്ച് അകത്ത് കയറി 40,000 രൂപയും, മൂന്നൂറ് യു.എസ് ഡോളറും, വിവിധ രാജ്യങ്ങളിലെ നാണയങ്ങള്‍, ഡ്രൈവിങ്ങ് ലൈസന്‍സ്, ഇലക്ഷന്‍ ഐ.ഡി കാര്‍ഡുള്‍പ്പെടെയുള്ള രേഖകള്‍ കവര്‍ന്നത്, ഇടപ്പഴിഞ്ഞി കൊച്ചാര്‍ റോഡില്‍ പെട്രോള്‍ പമ്പിനുസമീപത്തെ ശങ്കരനാരായണപണിക്കരുടെ വീട്ടില്‍ നിന്നും സ്വര്‍ണ മോതിരം, രണ്ട് ക്യാമറകള്‍, ലാപ്‌ടോപ്പ്, ആര്‍.സി ബുക്ക് എന്നിവയാണ് കവര്‍ന്നത്. വഞ്ചിയൂര്‍ പാസ്‌പോര്‍ട്ട് ഓഫീസിന് സമീപത്തുള്ള വീട്ടില്‍ നിന്നും മോഷണം നടത്തിയതിന് പുറമെ മോഷണം നടത്തുന്നതിന് സഞ്ചരിക്കാനായി പവര്‍ഹൗസ് റോഡിലെ ബിവറേജിന്റെ ഭാഗത്ത് നിന്നും ഒരു സ്‌പെളന്‍ഡര്‍ ബൈക്ക് മോഷ്ടിച്ചത് എന്നിവയെല്ലാം ഇവര്‍ സമ്മതിച്ചിട്ടുണ്ട്.
മോഷണശ്രമത്തിനിടെ ആരെങ്കിലും തടയാന്‍ ശ്രമിച്ചാല്‍ ആക്രമിച്ച് രക്ഷപ്പെടുന്നതിനായി മുളക് പൊടി, കത്തി എന്നിവ ഇവര്‍ സഞ്ചരിച്ച ബൈക്കില്‍ ഇവര്‍ സൂക്ഷിച്ചിരുന്നു. അത്തര്‍ വില്‍പനക്കാരനായും ഓട്ടോറിക്ഷാ ഡ്രൈവറായും നടന്നാണ് ജലാല്‍ മോഷണം നടത്തിയിരുന്നത്. മുന്‍പ് ഫോര്‍ട്ട് പൊലീസ് സ്റ്റേഷന്‍ പരിധിയില്‍ നിന്നും ഹീറോ ഹോണ്ട ബൈക്ക് മോഷ്ടിച്ചതിനും ട്രെയിനില്‍ സഞ്ചരിച്ച് യാത്രക്കാരുടെ ബാഗുകളും ലാപ്‌ടോപ്പുകളും മൊബൈലുകളും മോഷണം നടത്തിയതിനും കൊല്ലം റെയില്‍വേ പൊലീസ് സ്റ്റേഷനില്‍ അഞ്ചും, തിരുവനന്തപുരം റെയില്‍വേ പോലീസ് സ്റ്റേഷനില്‍ ഒരു കേസും ഇയാള്‍ക്കെതിരെയുണ്ടായിരുന്നു. ഈ കേസുകളില്‍ കാപ്പ നിയമപ്രകാരം ആറ് മാസത്തോളം ജയില്‍ ശിക്ഷയും അനുഭവച്ചിട്ടുണ്ട്.
ഇവരില്‍ ഷാജ് കുമാറിന് അബ്കാരി കേസുകളും വ്യാജരേഖ ചമച്ചതിനും ഫോര്‍ട്ട്, കുന്നംകുളം, തൃപ്പൂണിത്തുറ, പട്ടാമ്പി എന്നീ സ്റ്റേഷനുകളില്‍ കേസുകള്‍ നിലവിലുണ്ട്. ഇവര്‍ മോഷണം നടത്തിയ വീടുകളില്‍ നിന്ന് ഐ.ഡി കാര്‍ഡുകളും മറ്റു രേഖകളും മോഷ്ടിച്ചതിനാല്‍ ഇവര്‍ ഇതുപയോഗിച്ച് വ്യാജരേഖകള്‍ നിര്‍മിച്ചിട്ടുണ്ടോ എന്ന കാര്യം സൂക്ഷമായി പരിശോധിക്കുമെന്ന് സിറ്റി പൊലീസ് കമ്മീഷണര്‍ പി.പ്രകാശ് അറിയിച്ചു.
https://www.facebook.com/Malayalivartha



























