അച്ഛന്റെ സ്വപ്‌നമായിരുന്നു മകന്റെ ആ വിവാഹം; ഹെലികോപ്റ്റർ കടലിലേക്ക് തകർന്നു വീണപ്പോൾ ആ കുടുംബത്തെ തേടിയെത്തിയത് ദുരന്ത വാർത്ത

ഹെലികോപ്റ്റർ കടലിൽ തകർന്നു വീണ് മരിച്ച തൃശൂർ സ്വദേശി പി.എൻ. ശ്രീനിവാസൻ, മകൻ അർജുൻ കിരണിന്റെ വിവാഹ നിശ്ചയത്തിനുള്ള ഒരുക്കത്തിലായിരുന്നു. ബാങ്ക് ഉദ്യോഗസ്ഥനായ അർജുന്റെ വിവാഹ നിശ്ചയം മാർച്ച് 30നാണ്.
ഇതുമായി ബന്ധപ്പെട്ട് തൃശൂരിലുള്ള സഹോദരൻ കൃഷ്ണൻകുട്ടിയെ രണ്ടാഴ്ച മുമ്പ് ശ്രീനിവാസൻ ഫോണിൽ വിളിച്ചിരുന്നു. എൻജിനിയറിംഗ് പഠനത്തിന് ശേഷം 35 വർഷം മുമ്പ് മുംബയിൽ താമസം തുടങ്ങിയ ശ്രീനിവാസൻ എല്ലാ വർഷവും ദീപാവലിക്ക് തൃശൂരിലെത്തും. ഒടുവിൽ എത്തിയത് ഒക്ടോബർ 18ന് സഹോദരിയുടെ മകളുടെ വിവാഹത്തിനാണ്.
ഇന്നലെ ഉച്ചയോടെ മുംബയിലുള്ള മറ്റൊരു സഹോദരൻ സുരേന്ദ്രനാണ് തൃശൂരിലേക്ക് വിളിച്ച് ശ്രീനിവാസന്റെ അപകട വിവരം അറിയിച്ചത്. വൈകുന്നേരത്തോടെ കണ്ടെത്തിയ മൃതദേഹം ആശുപത്രിയിലേക്ക് മാറ്റിയതായി ബന്ധുക്കൾക്ക് വിവരം ലഭിച്ചു. മൃതദേഹം മുംബയിൽ തന്നെ സംസ്കരിക്കുമെന്ന് സഹോദരൻ കൃഷ്ണൻകുട്ടി പറഞ്ഞു. പൂങ്കുന്നം സീതാറാം മില്ലിന് പുറകുവശത്തുള്ള പൂക്കാട്ടുപറമ്പിൽ നാരായണന്റെയും പരേതയായ അംബുജാക്ഷിയുടെയും മകനാണ് ശ്രീനിവാസൻ.
അപകടത്തിൽ പെട്ട ചാലക്കുടി ചേനത്തുനാട് വലിയപറമ്പിൽ വി.കെ. ബിന്ദുലാലിന്റെ മരണത്തെക്കുറിച്ച് ബന്ധുക്കൾക്ക് ഇതുവരെ ഔദ്യോഗിക വിവരമില്ല. സൈനിക സ്കൂൾ വിദ്യാഭ്യാസത്തിന് ശേഷം ധൻബാദിൽ നിന്ന് മൈൻസ് എൻജിനിയറിംഗിൽ ബിരുദം നേടിയ ഉടൻ ബിന്ദുലാലിന് ജോലി ലഭിച്ചു. മുംബയിലായിരുന്നു നിയമനം. 26 വർഷം മുമ്പ് മുംബയിൽ താമസം തുടങ്ങിയെങ്കിലും എല്ലാ വർഷവും നാട്ടിലെത്തും.
തറവാട് ഭൂമിയിൽ താമസമില്ലാത്തതിനാൽ ഇരിങ്ങാലക്കുട കല്ലേറ്റുംകരയിൽ താമസിക്കുന്ന സഹോദരൻ അജിയുടെ അടുത്താണ് എത്താറുള്ളത്. ജ്യേഷ്ഠന്റെ മകളുടെ വിവാഹത്തിന് 2016ലാണ് ഒടുവിൽ നാട്ടിലെത്തിയത്. അപകടവിവരം മാദ്ധ്യമങ്ങളിലൂടെ അറിഞ്ഞ ബന്ധുക്കൾ ഇന്നലെ രാത്രിയോടെ വിമാനമാർഗം മുംബയിലേക്ക് തിരിച്ചു.
https://www.facebook.com/Malayalivartha






















