ഫോണിലൂടെ അശ്ലീല സംഭാഷണം ഉണ്ടായെങ്കിലും അത് ശശീന്ദ്രനാണോ എന്നുറപ്പില്ല? അപ്പോള്‍ പിന്നെ ആ ഓഡിയോ എന്തിന് ചാനലിന് നല്‍കി റേറ്റിംഗ് കൂട്ടി? പ്രതികരണ ശേഷി നഷ്ടപ്പെട്ട് ജനങ്ങള്‍

ഏറെ കോലാഹലമുണ്ടാക്കിയ ഫോണ്‍കെണി വിവാദത്തില്‍ നാറി രാജി വയ്‌ക്കേണ്ടി വന്ന മന്ത്രിയാണ് എ.കെ. ശശീന്ദ്രന്‍. തുടര്‍ന്ന് ചാനല്‍ പ്രതിനിധികള്‍ ഉള്‍പ്പെടെ ജയിലിലുമായി. ശശീന്ദ്രന് പകരം തോമസ് ചാണ്ടി മന്ത്രിയായി. തോമസ് ചാണ്ടിയുടെ മന്ത്രിപദം പോയപ്പോഴാണ് ഈ കേസില്‍ നിന്നും കുറ്റ വിമുക്തനാകാനുള്ള ചരടുവലി തുടങ്ങിയത്.
ആദ്യം കുറ്റവിമുക്തനാകുന്ന ആളിന് മന്ത്രിപദമെന്ന മുഖ്യമന്ത്രിയുടെ തീരുമാനത്തില്‍ ശശീന്ദ്രനാണ് ജയിച്ചത്. ദേ ഇപ്പോള്‍ കുറ്റ വിമുക്തനാകുമെന്ന് വീമ്പിളക്കിയ തോമസ് ചാണ്ടിയെ പിന്നിലാക്കിയാണ് ശശീന്ദ്രന്‍ ജയിച്ചത്. പാതിവഴിതൊട്ട് മുന്നിലെത്താന്‍ ഓടിയ ഗണേഷ് കുമാര്‍ ജയിക്കുമെന്ന് കണ്ടെങ്കിലും തോമസ് ചാണ്ടി കേന്ദ്രത്തില്‍ കളിച്ചതോടെ ഓട്ടം നിലച്ചു. അവസാനഘട്ടത്തില്‍ കോവൂര്‍ കുഞ്ഞുമോന്‍ ഓടിക്കയറാന്‍ ശ്രമിച്ച ഘട്ടത്തില്‍ തള്ളിയിട്ടാണ് ശശീന്ദ്രന്‍ മുന്നിലായത്.
ശശീന്ദ്രന്റെ കേസ് ഒത്തുതീര്‍ക്കരുതെന്ന ഹര്‍ജി സമര്‍പ്പിച്ച മഹാലക്ഷ്മിയുടെ മേല്‍വിലാസം വ്യാജമെന്ന് കണ്ടെത്തിയതിനെ തുടര്‍ന്നാണ് ശശീന്ദ്രന്‍ രക്ഷപ്പെട്ടത്. 2015 വരെ മാത്രമാണ് ഇവര്‍ ഹര്‍ജിയിലെ മേല്‍വിലാസത്തില്‍ താമസിച്ചിരുന്നത്. ഈ മേല്‍വിലാസത്തില്‍ ഇപ്പോള്‍ താമസിക്കുന്നത് ബാപ്പുജി നഗര്‍ റെഡിസന്റ്‌സ് അസോസിയേഷന്‍ സെക്രട്ടറിയാണ്. കേസില്‍ എന്താണ് താല്‍പ്പര്യമെന്ന് കോടതി ഹര്‍ജിക്കാരിയോട് ചോദിച്ചു.
എ.കെ ശശീന്ദ്രനെതിരായ ഫോണ്‍കെണി കേസ് ഒത്തുതീര്‍ക്കരുതെന്ന് ആവശ്യപ്പെട്ടാണ് തൈക്കാട് സ്വദേശി മഹാലക്ഷ്മി ഹര്‍ജി സമര്‍പ്പിച്ചത്. പരാതിക്കാരി മൊഴി മാറ്റിയത് പേടികൊണ്ടാണെന്ന് മഹാലക്ഷ്മി ഹര്‍ജിയില്‍ പറയുന്നു. കൊല്ലം സ്വദേശിയായ അഭിഭാഷകന്‍ മുഖേനയാണ് ഹര്‍ജി സമര്‍പ്പിച്ചിരിക്കുന്നത്. വിധി മാറ്റിവയ്ക്കണമെന്ന ഹര്‍ജിയെ പരാതിക്കാരി എതിര്‍ത്തു. കേസ് മനപ്പൂര്‍വ്വം നീട്ടിക്കൊണ്ടു പോകാനുള്ള ശ്രമമെന്ന് ശശീന്ദ്രന്‍ പറഞ്ഞു.
കേസില്‍ എ.കെ ശശീന്ദ്രനെതിരെ പരാതിയില്ലെന്ന് മാധ്യമപ്രവര്‍ത്തക കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. മന്ത്രിയായിരിക്കെ ഓഫീസില്‍ വച്ച് തന്നോട് ആരും മോശമായി പെരുമാറിയിട്ടില്ലെന്നും യുവതി കോടതിയില്‍ പറഞ്ഞു. ഫോണിലൂടെ അശ്ലീല സംഭാഷണം ഉണ്ടായെങ്കിലും അത് ശശീന്ദ്രനാണോ എന്നുറപ്പില്ലെന്നും യുവതി പറഞ്ഞു.
യുവതിയുടെ ഈ തുറന്ന് പറച്ചിലാണ് സാധാരണ ജനങ്ങള്‍ ഇത് ചര്‍ച്ച ചെയ്യുന്നത്. ചാനലുകാര്‍ക്ക് ഈ ചര്‍ച്ചയില്‍ താത്പര്യമില്ല. കാരണം അവര്‍ക്ക് ഒരാളെ വഴിയാധാരമാക്കിയാല്‍ മതി. പിന്നെ കോംപ്ലിമെന്റായാല്‍ പൊന്‍മുട്ടയിടുന്ന താറാവിനെയല്ലേ കിട്ടുന്നത്. കൊല്ലാന്‍ പാടില്ല. കുറേനാള്‍ കഴിയുമ്പോള്‍ ഇഷ്ടംപോലെ സ്വര്‍ണ മുട്ട കിട്ടുമല്ലോ...
പക്ഷെ യുവതി ഇങ്ങനെ തുറന്ന് പറഞ്ഞതില്‍ രക്ഷപ്പെട്ടത് മന്ത്രിയും ചാനല്‍ നേതാക്കളും പെണ്‍കുട്ടിയുമാണ്. കേസ് ഒത്തുതീര്‍ന്നു. പക്ഷെ ശശീന്ദ്രനാണോ എന്നുറപ്പില്ലെങ്കില്‍ അവര്‍ എന്തിന് ചാനലിന് സംഭാഷണം നല്‍കി ശശീന്ദ്രന്റെ ഭാര്യയേയും മക്കളേയും അപമാനിച്ച് അവസാനം ശശീന്ദ്രനെ പുറത്താക്കി. സ്ത്രീ പക്ഷത്തിന് വേണ്ടി വാദിക്കുന്നവരേയും കണ്ടില്ല. ശശീന്ദ്രനും അവര്‍ക്കെതിരെ പരാതി നല്‍കിയില്ല. ശശീന്ദ്രന്‍ ഒരു യുവതിയോട് കാണിച്ച അപമാനം അപമാനമായി നില്‍ക്കുന്നു. ചുരുക്കിപ്പറഞ്ഞാല്‍ എല്ലാവരും ഹാപ്പി. ഇനി ശശീന്ദ്രന് മന്ത്രി പദത്തിലേക്ക് വരാം. എല്ലാം മറക്കുന്നവരും പൊറുക്കുന്നവരുമാണ് മലയാളികള്‍.
പാര്‍ട്ടി പറഞ്ഞാല്‍ മന്ത്രി സ്ഥാനം ഏറ്റെടുക്കുന്നതില്‍ സന്തോഷമുണ്ടെന്ന് ശശീന്ദ്രന്‍ പറഞ്ഞു. വകുപ്പ് സംബന്ധിച്ച കാര്യങ്ങളെ കുറിച്ച് ഇപ്പോള്‍ പ്രതികരിക്കുന്നില്ല. തനിക്ക് പാര്‍ട്ടിയില്‍ നിന്നും പൂര്‍ണ പിന്തുണ ലഭിച്ചിരുന്നു. ചാനലിനെതിരെ ഒരു നിയമ നടപടിക്കും സ്വീകരിക്കില്ല. പൊതുപ്രവര്‍ത്തകര്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തണം. ഇതാണ് ഈ കേസില്‍ നിന്ന് താന്‍ പഠിച്ച പാഠമെന്നും എ.കെ.ശശീന്ദ്രന്‍ പറഞ്ഞു.
https://www.facebook.com/Malayalivartha



























