ലോക്കപ്പ് മർദ്ദനങ്ങൾ തുടർക്കഥയാകുന്നു; കോഴിക്കോട് അത്തോളി പൊലീസ് സ്‌റ്റേഷനില്‍ യുവാവിനെ നഗ്‌നനാക്കി മര്‍ദ്ദിച്ചതായി പരാതി

വരാപ്പുഴ ലോക്കപ്പ് മർദ്ദനത്തിൽ യുവാവ് കൊല്ലപ്പെട്ടതിന്റെ വിവാദങ്ങൾ അവസാനിക്കും മുൻപ് സംസ്ഥാനത്ത് വീണ്ടും ലോക്കപ്പ് മര്‍ദ്ദനം. കോഴിക്കോട് അത്തോളി പൊലീസ് സ്‌റ്റേഷനില്‍ യുവാവിനെ നഗ്‌നനാക്കി മര്‍ദ്ദിച്ചതായി പരാതി. മൊടക്കല്ലൂര്‍ സ്വദേശിയും ഓട്ടോ ഡ്രൈവുമായ അനൂപിനാണ് മര്‍ദ്ദനമേറ്റത്. അത്തോളി പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ രഘുവാണ് മര്‍ദ്ദിച്ചതെന്ന് അനൂപ് പറഞ്ഞു. സ്‌റ്റേഷനു മുന്നില്‍ കുഴഞ്ഞു വീണ യുവാവിനെ പിന്നീട് ആശുപത്രിയില്‍ പ്രവേശിച്ചു.
വരാപ്പുഴ കസ്റ്റഡി മരണത്തില്‍ പൊലീസുകാര്‍ പ്രതികൂട്ടിൽ നിലനിൽക്കുമ്പോഴാണ് കോഴിക്കോട് അത്തോളി പൊലീസ് സ്‌റ്റേഷനിലും പരാതി ഉയര്‍ന്നത്. കഴിഞ്ഞ ദിവസമാണ് കാക്കൂര്‍ പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ രവികുമാറിന്റെ ജ്യേഷ്ഠന്റെ മകനും അനൂപിന്റെ സൃഹൃത്തുമായ യുവാവിന്റെ വിവാഹ ചടങ്ങ് നടന്നത്. വിരുന്നില്‍ ഡാന്‍സ് കളിച്ചവരോട് എഎസ്‌ഐ രവികുമാര്‍ മദ്യലഹരിയിലെത്തി പാട്ടുനിര്‍ത്താന്‍ ആവശ്യപ്പെടുകയും അപമര്യാദയായി പെരുമാറുകയുകയായിരന്നുവെന്ന് അനൂപ് പറയുന്നു.
അനൂപിന്റെ ഓട്ടോയില്‍ ആയിരുന്നു പാട്ട് വെച്ചത്. ഇതേത്തുടര്‍ന്ന് അനൂപിന്റെ വണ്ടിനമ്പർ എഴുതിയെടുത്താണ് എഎസ്‌ഐ പോയത്. തുടര്‍ന്ന് എഎസ്‌ഐയുടെ പരാതിയില്‍ അത്തോളി പൊലീസ് സ്‌റ്റേഷനിലെ എഎസ്‌ഐ രഘുവാണ് വീട്ടില്‍ എത്തി കുളിമുറിയില്‍നിന്ന് വലിച്ചിഴച്ച് കൊണ്ടുപോയി തന്നെ മര്‍ദ്ദിച്ചതെന്ന് അനൂപ് പറഞ്ഞു. പൊലീസ് ജീപ്പില്‍ വെച്ച് ക്രൂരമായി മര്‍ദ്ദിക്കുകയും തലമുടി പിടിച്ചു പറിക്കുകയും ചെയ്തു. ലോക്കപ്പില്‍ നഗ്‌നനാക്കി നിര്‍ത്തി. ചുമരില്‍ ചേര്‍ത്തു നിര്‍ത്തി മര്‍ദ്ദിക്കുകയും കൈ പിടിച്ച് തിരിക്കുകയും ചെയ്തുവെന്നും അനൂപ് പറയുന്നു.
ജാമ്യത്തില്‍ പുറത്തിറങ്ങിയ അനൂപ് സ്‌റ്റേഷനു മുന്നില്‍ കുഴഞ്ഞുവീഴുകയായിരുന്നു. തുടര്‍ന്ന് സമീപത്തെ സ്വകാര്യ മെഡിക്കല്‍ കോളെജ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചു. മര്‍ദ്ദിച്ച പൊലീസുകാരനെതിരായി അത്തോളി പൊലീസില്‍ പരാതി നല്‍കിയെങ്കിലും സ്വീകരിക്കാന്‍ തയ്യാറായില്ലെന്ന് അനൂപ് പറയുന്നു. അതേസമയം അനൂപിനെ മര്‍ദ്ദിച്ചിട്ടിലെന്ന നിലപാടിലാണ് അത്തോളി പൊലീസ്.
https://www.facebook.com/Malayalivartha
























