കെവിന്‍ വധക്കേസില്‍ മുഴുവന്‍ പ്രതികളേയും പിടിച്ചിട്ടും നീനുവിന്റെ അമ്മ രഹനയെ മാത്രം കിട്ടുന്നില്ല; സിനിമാ സ്റ്റൈലില്‍ രഹന കളിക്കുന്ന കളിയില്‍ വലഞ്ഞ് പോലീസുകാര്‍; രഹന പ്രതിയല്ലെങ്കിലും കെവിന്റെ താമസ സ്ഥലം കണ്ടെത്തിയതും ഷാനു ചാക്കോയെ ദുബായില്‍ നിന്ന് വിളിച്ചു വരുത്തിയതും വിനയാകും

കെവിന്‍ വധക്കേസില്‍ പൊലീസ് കേസ് രജിസ്റ്റര്‍ ചെയ്തത് പ്രകാരമുള്ള മൂഴുവന്‍ പ്രതികളും പിടിയിലായെങ്കിലും എല്ലാത്തിനും കൂട്ടു നിന്ന നീനുവിന്റെ അമ്മ രഹനയെ മാത്രം പോലീസിന് കണ്ടെത്താനായില്ല. വെള്ളിയാഴ്ച രാത്രിയോടെ അഞ്ചു പേരാണ് പൊലീസ് കസ്റ്റഡിയിലായത്. ഇടമണ്‍ സ്വദേശികളായ ഷാനു, ഷിനു, വിഷ്ണു എന്നിവര്‍ കീഴടങ്ങിയപ്പോള്‍ റമീസ്, ഫസല്‍ എന്നിവരെ പുനലൂരില്‍ നിന്നു പൊലീസ് പിടികൂടുകയായിരുന്നു. കെവിനെ തട്ടിക്കൊണ്ടുപോയ സംഘത്തിലുണ്ടായിരുന്ന ഷാനു, ഷിനു, വിഷ്ണു എന്നിവര്‍ പാലക്കാട് പുതുനഗരം പൊലീസിലാണ് കീഴടങ്ങിയത്. ഇതോടെ കേസില്‍ പിടിയിലായവരുടെ എണ്ണം 14 ആയി.
നീനു ചാക്കോയുടെ മാതാവ് രഹ്നയെയാണ് ഇനി കണ്ടെത്താനുള്ളത്. ഇവരെ എഫ് ഐ ആറില്‍ പൊലീസ് പ്രതിയാക്കിയിരുന്നില്ല. എന്നാല്‍ കെവിന്റെ താമസ സ്ഥലം കണ്ടെത്തിയതും ഷാനു ചാക്കോയെ ദുബായില്‍ നിന്ന് വിളിച്ചു വരുത്തിയതും രഹനയായിരുന്നു. രഹനയുടെ ദുരഭിമാനമാണ് കെവിന്റെ കൊലയ്ക്ക് കാരണമായത്. എന്നിട്ടും രഹനയെ രക്ഷിക്കാനാണ് പൊലീസ് ശ്രമിക്കുന്നതെന്നാണ് ഉയരുന്ന ആക്ഷേപം.
കെവിനെ തട്ടിക്കൊണ്ട് പോകാന്‍ ക്വട്ടേഷന്‍ സംഘത്തെ നിശ്ചയിച്ചതു പോലും രഹനയാണ്. തന്റെ ബന്ധുവായ നിയാസിനെ സംഘത്തിലേക്ക് എത്തിച്ചതും മറ്റ് ആസൂത്രണം നടത്തിയതും രഹനയായിരുന്നു. അമ്മയ്ക്ക് തന്നോട് താല്‍പ്പര്യക്കുറവുണ്ടായിരുന്നുവെന്ന് നീനുവും വ്യക്തമാക്കി കഴിഞ്ഞു. അതിനിടെ ഗുണ്ടാസംഘം കെവിനെ തട്ടിക്കൊണ്ടുപോയ വിവരം ഗാന്ധിനഗര്‍ എഎസ്‌ഐ ടി.എം. ബിജുവിന് അറിയാമായിരുന്നതായി പൊലീസ് കോടതിയെ അറിയിച്ചു. തട്ടിക്കൊണ്ടുപോയ സംഘത്തില്‍നിന്ന് കൈക്കൂലി വാങ്ങിയ കേസില്‍ ബിജുവിനെ അറസ്റ്റ് ചെയ്തിരുന്നു. മദ്യപിച്ചു വാഹനമോടിച്ചതിന് കേസെടുക്കാതിരിക്കാനാണ് കൈക്കൂലി വാങ്ങിയതെന്നും തട്ടിക്കൊണ്ടുപോകുന്ന വിവരം അറിയില്ലായിരുന്നു എന്നുമാണ് ബിജു കഴിഞ്ഞ ദിവസം മൊഴി കൊടുത്തത്. ഇതോടെ പൊലീസും ഇക്കാര്യത്തില്‍ ഒളിച്ചു കളിച്ചുവെന്ന് അന്വേഷണ സംഘം തന്നെ വെളിപ്പെടുത്തുകയാണ്. അതിനിടെ നീനുവിന് സര്‍ക്കാര്‍ ജോലി നല്‍കണമെന്ന ആവശ്യവും ശക്തമാണ്. നീനുവിന് ഇനി ആരുമില്ലെന്നും അതുകൊണ്ട് തന്നെ സംരക്ഷണം സര്‍ക്കാര്‍ ഏറ്റെടുക്കണമെന്നുമാണ് ആവശ്യം.
കെവിനെ തട്ടിക്കൊണ്ടുപോയതു സംബന്ധിച്ചു പരാതി ലഭിച്ചയുടനെ ബിജു നീനുവിന്റെ വീട്ടിലേക്കു വിളിച്ചിരുന്നു. ഞായറാഴ്ച പുലര്‍ച്ചെ പരാതി നല്‍കിയവരുടെ പക്കല്‍നിന്ന് ലഭിച്ച ഫോണ്‍ നമ്പരില്‍ വിളിക്കുകയായിരുന്നു. ഫോണ്‍ എടുത്തതു നീനുവിന്റെ പിതാവ് ചാക്കോയായിരുന്നു. ഷാനു ദുബായിലാണെന്നു ചാക്കോ മറുപടി പറഞ്ഞു. ഫോണ്‍ വയ്ക്കുന്നതിനു മുമ്പ് എല്ലാം കുഴപ്പമായി, പെട്ടെന്നു മാറണം എന്നു ചാക്കോ വീട്ടിലുള്ളവരോടു പറയുന്നത് എഎസ്‌ഐ ബിജു കേട്ടിരുന്നു. ഞായറാഴ്ച രാത്രി കെവിനെ തട്ടിക്കൊണ്ടു പോകാന്‍ ഷാനുവും സംഘവും വന്ന വണ്ടി പട്രോളിങ് വേളയില്‍ എഎസ്‌ഐ ബിജു പരിശോധിച്ചു. സാനുവിന്റെ പാസ്‌പോര്‍ട്ടും പരിശോധിച്ചിരുന്നു. ഇതിലെ വിലാസവും രാവിലെ ഫോണ്‍ വിളിച്ച ചാക്കോയുടെ വിലാസവും ഒന്നാണെന്നു തിരിച്ചറിഞ്ഞെങ്കിലും ബിജു നടപടികളൊന്നും എടുത്തില്ലെന്നു പ്രോസിക്യൂട്ടര്‍ കോടതിയെ അറിയിച്ചു.
തട്ടിക്കൊണ്ട് പോകാനായി ഷാനു എത്തിയ വിവരം ബിജുവിന് അറിയാമായിരുന്നുവെന്ന് പൊലീസ് തന്നെ സ്ഥിരീകരിക്കുകയാണ്. ഈ സാഹചര്യത്തില്‍ തട്ടിക്കൊണ്ട് പോകലിന് ഒത്താശ ചെയ്ത കുറ്റം ബിജുവിനെതിരെ ചുമത്താന്‍ സാധ്യതയുണ്ട്. പൊലീസുകാര്‍ കൈക്കൂലി വാങ്ങിയെന്നും ആരോപിക്കുന്നു. പ്രതികളില്‍നിന്ന് 2000 രൂപ കൈക്കൂലി വാങ്ങിയെന്നാണ് പ്രോസിക്യൂഷന്‍ പറയുന്നത്. ഇക്കാര്യങ്ങള്‍ ചൂണ്ടിക്കാട്ടി ബിജുവിനും അജയകുമാറിനും ജാമ്യം നല്‍കുന്നതിനെ പൊലീസ് എതിര്‍ത്തു. ഇരുവരുടെയും ജാമ്യാപേക്ഷ ഇന്നു പരിഗണിക്കും. അതിനിടെ കെവില്‍ കൊല്ലപ്പെടുമ്പോള്‍ കോട്ടയം എസ് പിയായിരുന്ന മുഹമ്മദ് റഫീഖിന്റെ ബന്ധുവാണ് നീനുവിന്റെ അമ്മയും കേസിലെ മുഖ്യ ആസൂത്രകയുമായ രഹനയെന്നും ബിജുവിന്റെ അഭിഭാഷകന്‍ ആരോപിച്ചിരുന്നു.
എന്നാല്‍ ആരോപണം എസ് പി നിഷേധിച്ചു. കെവിനെ കാണാതായ സംഭവത്തെപ്പറ്റി അന്വേഷിക്കാന്‍ മുഖ്യമന്ത്രി തന്നോടു നിര്‍ദ്ദേശിച്ചിരുന്നതായി അന്നത്തെ ജില്ലാ പൊലീസ് മേധാവി വി എം.മുഹമ്മദ് റഫീഖ്. മെയ് 27ന് ആയിരുന്നു സംഭവം. അന്നു മുഖ്യമന്ത്രി പിണറായി വിജയന്‍ കോട്ടയത്തുണ്ടായിരുന്നു. കെവിനെ തട്ടിക്കൊണ്ടു പോയ വാര്‍ത്ത പുറത്തുവന്നതോടെ മുഖ്യമന്ത്രി പൊലീസ് മേധാവിയെ കോട്ടയം റെസ്റ്റ് ഹൗസിലേക്കു വിളിച്ചുവരുത്തി വിവരങ്ങള്‍ ചോദിച്ചു. കാര്യക്ഷമമായ അന്വേഷണത്തിന് നിര്‍ദ്ദേശിക്കുകയും ചെയ്തു. അന്വേഷണം കാര്യക്ഷമമല്ലാത്തതിനാല്‍ അടുത്ത ദിവസം മുഹമ്മദ് റഫീഖിനെ പൊലീസ് മേധാവിസ്ഥാനത്തുനിന്ന് നീക്കുകയും ചെയ്തു.
രഹനയുടെ ബന്ധുവാണ് മുന്‍ എസ്പിയായ മുഹമ്മദ് റഫീഖ് എന്ന വെളിപ്പെടുത്തല്‍ പ്രതിഭാഗം അഭിഭാഷകന്‍ ഏറ്റുമാനൂര്‍ മജിസ്‌ട്രേട്ട് കോടതിയെ അറിയിക്കുകയായിരുന്നു. എസ്പിയും പ്രതികളുമായി ബന്ധമുണ്ടെന്ന ആരോപണത്തെക്കുറിച്ചു സ്‌പെഷല്‍ ബ്രാഞ്ചും അന്വേഷണം തുടങ്ങി. എന്നാല്‍, പ്രതികളുമായി തനിക്കു ബന്ധമില്ലെന്നു മുഹമ്മദ് റഫീഖ് പറഞ്ഞു.
അതിനിടെ കെവിനെ തട്ടിക്കൊണ്ടുപോയ സംഘം അന്വേഷണ ഉദ്യോഗസ്ഥരെ വഴിതെറ്റിക്കാന്‍ നടത്തിയത് ദൃശ്യം മോഡല്‍ പദ്ധതിയാണെന്നും വ്യക്തമായി. പിടിയിലാകാനുള്ള പ്രതികളില്‍ ഒരാളാണ് ഈ വക്രബുദ്ധി പ്രയോഗിച്ചത്. അയാള്‍ സ്വന്തം മൊബൈല്‍ ഫോണ്‍ ആന്ധ്രയിലേക്കു പോകുകയായിരുന്ന ലോറിയില്‍ ഇട്ടു. മൊബൈല്‍ ഫോണിന്റെ ടവര്‍ ലൊക്കേഷന്‍ നോക്കുന്ന പൊലീസ് ആന്ധ്രയിലേക്കു പോകുമെന്നായിരുന്നു പ്രതിയുടെ പ്രതീക്ഷ. ഒളിവിലായ പ്രതി കരുതിയതു പോലെ പൊലീസ് മൊബൈല്‍ ഫോണ്‍ ലൊക്കേഷന്‍ അന്വേഷിച്ചു. അതേസമയം ആന്ധ്രയിലെത്തിയ ലോറിയില്‍ നിന്നു വെറുതെയൊരു ഫോണ്‍ കിട്ടിയ പ്രദേശവാസികളില്‍ ഒരാള്‍ സ്വന്തം സിം കാര്‍ഡ് അതില്‍ ഇട്ട് ഉപയോഗിച്ചതോടെ അയാളെ പൊലീസ് തേടിപ്പിടിച്ചു. അതോടെ ഫോണ്‍ മാത്രമേ യാത്ര ചെയ്തിട്ടുള്ളൂ, പ്രതി പോയിട്ടില്ലെന്നു പൊലീസ് കണ്ടെത്തി.
https://www.facebook.com/Malayalivartha




















