ദാസ്യപ്പണി നിയമസഭയെ ഇളക്കി മറിച്ചു... വയറ്റാട്ടിപ്പണി വരെ പോലീസ് ചെയ്യുന്നുണ്ടെന്ന് കെ.മുരളീധരന്‍; പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണിയെന്ന് മുഖ്യമന്ത്രി; സുരക്ഷ ഒരുക്കുന്നത് 199 പേര്‍ക്ക്; ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കീഴ്ജീവനക്കാരെ ദാസ്യപ്പണിക്ക് നിയോഗിച്ചാല്‍ കര്‍ശന നടപടി; ആരോപണവുമായി വീണ്ടും പോലീസുകാര്‍

പട്ടിയെ കുളിപ്പിക്കലല്ല പോലീസിന്റെ പണിയെന്ന് മുഖ്യമന്ത്രി പിണറായി വിജയന്‍. പോലീസിലെ ദാസ്യപ്പണി വിഷയത്തില്‍ നിയമസഭയില്‍ പ്രതിപക്ഷത്തിന്റെ അടിയന്തരപ്രമേയ നോട്ടീസിന് മറുപടി നല്‍കുകയായിരുന്നു മുഖ്യമന്ത്രി. കെ.മുരളീധരനാണ് നോട്ടീസ് നല്‍കിയത്.
സുരക്ഷാ ചുമതലകള്‍ക്കായി 335 പേരെ നിയമിച്ചിട്ടുണ്ട്. 199 പേര്‍ക്കാണ് സുരക്ഷ ഒരുക്കുന്നത്. 23 പേര്‍ക്ക് സുരക്ഷ ആവശ്യമില്ലെന്ന് സുരക്ഷ അവലോകന സമിതി കണ്ടെത്തിയിട്ടുണ്ട്. ഉന്നത പോലീസ് ഉദ്യോഗസ്ഥര്‍ കീഴ്ജീവനക്കാരെ ദാസ്യപ്പണിക്ക് നിയോഗിച്ചാല്‍ കര്‍ശന നടപടി എടുക്കുമെന്നും മുഖ്യമന്ത്രി അറിയിച്ചു.വയറ്റാട്ടിപ്പണി വരെ പോലീസ് ചെയ്യുന്നുണ്ടെന്ന് കെ.മുരളീധരന്‍ നിയമസഭയില്‍ പറഞ്ഞു.
അതേസമയം മുഖ്യമന്ത്രിയുടെ ഓഫീസിനെപ്പോലും കബളിപ്പിച്ചാണ് അടിമപ്പണിക്ക് 3000 പൊലീസുകാരെ ഐ.പി.എസ് ഉന്നതര്‍ ഒപ്പംകൂട്ടിയത്. ഐ.പി.എസുകാരും വിശ്രമജീവിതം നയിക്കുന്ന വി.ഐ.പിമാരും ആഡംബരത്തിനായി പൊലീസുകാരെ കൂടെക്കൂട്ടുന്നതായി എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരി റിപ്പോര്‍ട്ട് നല്‍കിയതിനെത്തുടര്‍ന്ന് 2017 ജൂലായില്‍ മുഖ്യമന്ത്രിയുടെ െ്രെപവറ്റ് സെക്രട്ടറി എം.വി. ജയരാജന്‍ നേരിട്ട് ഉന്നത ഉദ്യോഗസ്ഥരോട് വിവരങ്ങള്‍ തേടിയിരുന്നു. തങ്ങള്‍ക്കൊപ്പം ചട്ടപ്രകാരം കൂടെക്കൂട്ടാവുന്ന രണ്ടുപേര്‍ വീതമാണുള്ളതെന്നായിരുന്നു മറുപടി. അന്ന് മടക്കിഅയച്ചവരെ പിന്നീട് ഉദ്യോഗസ്ഥര്‍ കൂടെക്കൂട്ടി. അംഗസംഖ്യ കൂടിയ വിജിലന്‍സ്, ട്രാഫിക്, കണ്‍ട്രോള്‍റൂം യൂണിറ്റുകളില്‍ ഇവരെ നിയമിച്ചശേഷം രേഖയില്ലാതെ തിരികെ വിളിക്കുകയാണ് പതിവ്. ശക്തമായ നടപടികളില്ലെങ്കില്‍ ഉന്നതരുടെ ദാസ്യവേല അവസാനിപ്പിക്കാന്‍ കഴിയില്ലെന്നാണ് സര്‍ക്കാരിന്റെ വിലയിരുത്തല്‍. ഈ നടപടികള്‍ക്ക് മുഖ്യമന്ത്രിയുടെ ഓഫീസ് നേരിട്ട് മേല്‍നോട്ടം വഹിക്കും.
ഒരു രേഖയിലുമില്ലാതെ ആയിരത്തിലേറെപ്പേര്‍ ഉന്നതര്‍ക്കൊപ്പമുണ്ട്. െ്രെകംബ്രാഞ്ച് സി.ഐ.ഡിയില്‍ നിന്നാണ് ഇവര്‍ക്ക് ശമ്പളം നല്‍കുന്നത്. 86 ക്യാമ്പ് ഫോളോവേഴ്‌സ് മാത്രമാണ് ഐ.പി.എസ് ഉദ്യോഗസ്ഥരുടെ വീടുകളില്‍ ജോലിചെയ്യുന്നത്. 390 താത്കാലിക ജീവനക്കാരുമുണ്ട്. എല്ലാജില്ലകളില്‍ നിന്നുമായി 3000ലേറെ പൊലീസുകാര്‍ ഉന്നതര്‍ക്കൊപ്പമുണ്ട്. സുരക്ഷയ്‌ക്കെന്ന പേരില്‍ വിളിച്ചുവരുത്തിയ ഇവരെ പട്ടിയെ കുളിപ്പിക്കാനും അടുക്കളജോലിക്കും പൂന്തോട്ടപരിപാലനത്തിനും നിയോഗിക്കുകയായിരുന്നു.
അനധികൃതമായി കൂടെക്കൂട്ടിയവരെ മുഴുവന്‍ തിരിച്ചയയ്ക്കണമെന്ന് മുഖ്യമന്ത്രി കര്‍ശന നിര്‍ദ്ദേശം നല്‍കിയതിനെത്തുടര്‍ന്ന് ഇന്നലെ എല്ലാ ജില്ലകളിലുമായി മുന്നൂറോളം പൊലീസുകാരും 20 ക്യാമ്പ് ഫോളോവര്‍മാരും തിരിച്ചെത്തി. തിരുവനന്തപുരം സിറ്റിയില്‍ 20 പൊലീസുകാര്‍ മടങ്ങിയെത്തി. എല്ലായിടത്തുമായി 20ലേറെ വാഹനങ്ങളും തിരിച്ചെത്തിച്ചിട്ടുണ്ട്. പൊലീസുകാരെ വീട്ടിലെ ടൈല്‍പണിക്ക് ഉപയോഗിച്ച എസ്.എ.പി ഡെപ്യൂട്ടി കമന്‍ഡാന്റ് പി.വി. രാജുവിനെ സ്ഥലംമാറ്റാന്‍ ഡി.ജി.പി ലോക്‌നാഥ് ബെഹ്‌റ ശുപാര്‍ശനല്‍കി.
പൊലീസിനു പുറത്ത് ഗതാഗതകമ്മിഷണര്‍ പദവിയിലുള്ള പത്മകുമാറിനൊപ്പം 22ഉം ട്രെയിനിംഗ് എ.ഡി.ജി.പി ബി. സന്ധ്യയ്‌ക്കൊപ്പം 18ഉം ജയില്‍മേധാവി ശ്രീലേഖയ്‌ക്കൊപ്പം17ഉം പൊലീസുകാരുണ്ടെന്ന് കണ്ടെത്തിയിട്ടുണ്ട്. മുഖ്യമന്ത്രിയുടെ ഉപദേശകന്‍ രമണ്‍ ശ്രീവാസ്തവയ്‌ക്കൊപ്പവും എട്ടുപേരുണ്ട്. 3000 പേരെ തിരിച്ചുവിളിക്കണമെന്ന എ.ഡി.ജി.പി ടോമിന്‍ തച്ചങ്കരിയുടെ റിപ്പോര്‍ട്ട് സര്‍ക്കാരിന്റെ പരിഗണനയിലുണ്ട്.
https://www.facebook.com/Malayalivartha
























