ഇവിടെ ആരെങ്കിലും ഏതെങ്കിലും സംഘടനയില്‍ ദിലീപിനെ എടുക്കുന്നതും എടുക്കാതിരിക്കുന്നതുമൊന്നും സര്‍ക്കാരിന്റെ വിഷയമല്ല ; സംഘടനയില്‍ ഏത് എംഎല്‍എയും എംപിയുമുണ്ടായാലും സര്‍ക്കാര്‍ ഇരയായ പെണ്‍കുട്ടിക്ക് ഒപ്പമാണ് ; അമ്മയിലെ വിവാദങ്ങളെ കുറിച്ച് പ്രതികരണവുമായി കടകംപള്ളി സുരേന്ദ്രൻ

താര സംഘടനയായ അമ്മയിലെ വിവാദങ്ങളെ കുറിച്ച് പ്രതികരണവുമായി മന്ത്രിയും സി പി ഐ എം നേതാവുമായ കടകംപള്ളി സുരേന്ദ്രൻ. താര സംഘടനയില്‍ ഏത് എംഎല്‍എയും എംപിയുമുണ്ടായാലും സര്‍ക്കാര്‍ ഇരയായ പെണ്‍കുട്ടിക്ക് ഒപ്പമാണെന്ന് മന്ത്രി പറഞ്ഞു. തന്റെ ഫെയ്സ്ബൂക് പോസ്റ്റിലൂടെ ആണ് അദ്ദേഹം സർക്കാരിന്റെ നിലപാട് വ്യക്തമാക്കിയത്.
കുറിപ്പിന്റെ പൂർണ രൂപം ഇങ്ങനെ ;
“മലയാള ചലച്ചിത്ര താരങ്ങളുടെ സംഘടനയില്‍ ഏത് എംഎല്‍എയും എംപിയുമുണ്ടായാലും ഈ സര്‍ക്കാര്‍ ഇരയായ പെണ്‍കുട്ടിക്ക് ഒപ്പമാണെന്നതില്‍ ആര്‍ക്കും സംശയം വേണ്ട. പിണറായി സര്‍ക്കാര്‍ ആര്‍ജവത്തോടെ ഈ വിഷയത്തിലെടുത്ത നിലപാട് പൊതു സമൂഹത്തിന് ബോധ്യമുള്ളതാണ്. ഒരു രാഷ്ട്രീയ പ്രസ്ഥാനവുമായും ബന്ധമില്ലാത്ത സ്വതന്ത്ര സംഘടനയായ എഎംഎംഎ എന്ത് തീരുമാനമെടുത്താലും അത് ഈ സര്‍ക്കാരിന്റെ നിലപാടുകളെ സ്വാധീനിക്കുന്നതല്ല. എന്നാല്‍ ആ സംഘടന കേരള സംസ്കാരത്തിന് നിരക്കുന്ന തീരുമാനങ്ങളെടുക്കാനുള്ള സാമൂഹിക പ്രതിബദ്ധത കാട്ടേണ്ടതാണെന്നാണ് വ്യക്തിപരമായ അഭിപ്രായം. ദിലീപ് ആ സംഘടനയില്‍ നിന്ന് പുറത്താക്കപ്പെട്ടത് കേരള പോലീസ് അറസ്റ്റ് ചെയ്ത ശേഷമാണ്. 88 ദിവസമാണ് ആ നടന്‍ ജയിലില്‍ കിടന്നത്. ആ കേസ് ഇപ്പോഴും കോടതിയുടെ പരിഗണനയിലാണ്. ഇവിടെ ആരെങ്കിലും ഏതെങ്കിലും സംഘടനയില്‍ ദിലീപിനെ എടുക്കുന്നതും എടുക്കാതിരിക്കുന്നതുമൊന്നും സര്‍ക്കാരിന്റെ വിഷയമല്ല. പോത്തിനെ ചാരി എരുമയെ അടിക്കുന്നത് പോലെ ഇടത് എംഎല്‍എമാരെയും എംപിയെയും ഇതിന്റെ മറവില്‍ ആക്രമിക്കാനാണ് ചിലരുടെ ആസൂത്രിത ശ്രമം. ഈ ജനപ്രതിനിധികള്‍ ആ സംഘടനയുടെ ഭാഗമായിരുന്നപ്പോള്‍ തന്നെയാണ് ദിലീപ് ജയിലിലായത് എന്നതാരും മറക്കേണ്ട. ക്രൂരമായി ഉപദ്രവിക്കപ്പെട്ട നടിക്കൊപ്പമാണ്, അതിജീവനത്തിന്റെ പ്രതീകമായ ആ പെണ്‍കുട്ടിക്കൊപ്പമാണ് പിണറായി സര്‍ക്കാര്‍. പൃഥ്വീരാജിനെ പോലുള്ള ചെറുപ്പക്കാരുടെ നിലപാടുകള്‍ പ്രതീക്ഷ പകരുന്നതാണെന്ന് നേരത്തെ തന്നെ ഞാന്‍ വ്യക്തമാക്കിയതുമാണ്.
https://www.facebook.com/Malayalivartha






















