'ഞാന്‍ അങ്ങേയറ്റം വേദനയോടെയും തീവ്രമായ മനോവ്യഥയോടെയുമാണ് ഈ വിധിന്യായം അവസാനിപ്പിക്കുന്നത്' സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസില്‍ വിധി പറഞ്ഞത് അത്യന്തം വേദനയോടെയെന്ന് ജഡ്ജി

സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസില്‍ വിധി പറഞ്ഞത് അത്യന്തം വേദനയോടെയെന്ന് ജഡ്ജി. 'ഞാന്‍ അങ്ങേയറ്റം വേദനയോടെയും തീവ്രമായ മനോവ്യഥയോടെയുമാണ് ഈ വിധിന്യായം അവസാനിപ്പിക്കുന്നത്. അത്യന്തം ക്രൂരമായ ഈ ആക്രമണത്തില്‍ കൃത്യമായ തെളിവുകളുടെ അഭാവത്തിലാണ് പ്രതികളെ കുറ്റമുക്തരാക്കുന്നത്'' സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസില്‍ സ്വാമി അസീമാനന്ദ അടക്കം നാലുപേരെ വെറുതെവിട്ട വിധിന്യായത്തില്‍ എന്‍.ഐ.എ കോടതി ജഡ്ജി ജഗദീപ് സിങ്ങിന്റെ വാക്കുകളാണിത്.
കേസില്‍ മതിയായ തെളിവുകള്‍ സൂക്ഷ്മതയോടെ സമര്‍പ്പിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടതിന്റെ നേര്‍ക്കാഴ്ചയാണ് വിധിന്യായത്തില്‍ മുഴച്ചുനില്‍ക്കുന്നത്. മാര്‍ച്ച് 20നാണ് പ്രമാദമായ കേസില്‍ ഹിന്ദുത്വ ഭീകരരെന്ന് ആരോപണമുള്ള സ്വാമി അസീമാനന്ദ, ലോകേഷ് ശര്‍മ, കമര്‍ ചൗഹാന്‍, രജീന്ദര്‍ ചൗധരി എന്നിവരെ പ്രത്യേക കോടതി വെറുതെവിട്ടത്.
തീവ്രവാദത്തിന് മതമില്ല, കാരണം ഒരു മതവും അക്രമം പഠിപ്പിക്കുന്നില്ല. പൊതുജനാഭിപ്രായമോ രാഷ്ട്രീയ അജണ്ടയോ അടിസ്ഥാനമാക്കിയുള്ളതല്ല കോടതി നടപടികള്‍. രേഖാമൂലമുള്ള തെളിവുകളും നിയമവശങ്ങളും പരിശോധിച്ചു മാത്രമേ കോടതിക്ക് വിധിന്യായം പ്രഖ്യാപിക്കാനാകൂ. ഹീനമായ കുറ്റകൃത്യം മതിയായ തെളിവുകളുടെ അഭാവത്തില്‍ തീര്‍പ്പ് കല്‍പിക്കേണ്ടിവരുന്നത് വേദനയുടെ ആഴം കൂട്ടുന്നു' വിശദമായ വിധിന്യായത്തില്‍ ജഡ്ജി വ്യക്തമാക്കി.
കേസിന്റെ ഗുരുതരാവസ്ഥയും സംശയങ്ങളും തെളിവായി സ്വീകരിക്കാനാകില്ലെന്ന് അദ്ദേഹം നിരീക്ഷിച്ചു. യുക്തിസഹമായ സംശയങ്ങള്‍ക്കപ്പുറം രേഖപ്പെടുത്തപ്പെട്ട തെളിവുകളിലൂടെ മാത്രമേ ആരോപിക്കപ്പെട്ടവര്‍ കുറ്റക്കാരാണെന്ന് സ്ഥാപിക്കാനാകൂ. പ്രോസിക്യൂഷന്‍ കുറച്ച് തെളിവുകള്‍ അവിടെയും ഇവിടെയുമായി പറഞ്ഞതുകൊണ്ട് പ്രതികളെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കാനാകില്ല.
ക്രിമിനല്‍ കേസുകളില്‍ ധാര്‍മികതയുടെ പേരില്‍ ശിക്ഷ വിധിക്കാനാകില്ല. തെളിവുകള്‍ തന്നെയാണ് പ്രധാനം. എല്ലാ സംശയങ്ങള്‍ക്കും അതീതമായി കേസ് തെളിയിക്കാന്‍ പ്രോസിക്യൂഷന് കഴിയണം.
കേസിന്റെ സര്‍വസാഹചര്യങ്ങളും ഒന്നുപോലും വിട്ടുകളയാതെ കോര്‍ത്തിണക്കി സമര്‍പ്പിക്കുകയാണ് പ്രോസിക്യൂഷന്‍ ചെയ്യേണ്ടത്. സംഝോത എക്‌സ്പ്രസ് സ്‌ഫോടന കേസില്‍ പ്രതികളെ കുറ്റകൃത്യവുമായി ബന്ധിപ്പിക്കുന്നതില്‍ പ്രോസിക്യൂഷന്‍ പരാജയപ്പെട്ടു.
ശാസ്ത്രീയവും രേഖാമൂലവുമുള്ള തെളിവുകള്‍ അവര്‍ ഹാജരാക്കിയിട്ടില്ല. കുറ്റകൃത്യത്തെ ഒരുപോലെ കാണുന്നതില്‍ അന്വേഷണ ഏജന്‍സികള്‍ക്ക് മനഃപ്രയാസമുണ്ടാകുന്നതായി പൊതുവില്‍ ശ്രദ്ധയില്‍പ്പെട്ടിട്ടുണ്ട്.
മുസ്‌ലിം തീവ്രവാദമെന്നും ഹിന്ദു മൗലികവാദമെന്നും മതത്തിന്റെയും ജാതിയുടെയും സമുദായത്തിന്റെയും പേരിലുള്ള ആകമ്രണമെന്നുമൊക്കെയാണ് അവര്‍ വിലയിരുത്തുന്നത്. ഒരു കുറ്റകൃത്യത്തെയും ഇങ്ങനെ ബ്രാന്‍ഡ് ചെയ്യുന്നത് നീതീകരിക്കാനാകില്ല. 2007 ഫെബ്രുവരി 18നാണ് ഇന്ത്യയില്‍നിന്ന് പാകിസ്താനിലേക്ക് സര്‍വിസ് നടത്തുന്ന സംഝോത എക്‌സ്പ്രസില്‍ സ്‌ഫോടനമുണ്ടായത്.
ഹരിയാനയിലെ പാനിപ്പത്തിലുണ്ടായ സ്‌ഫോടനത്തില്‍ 68 പേര്‍ക്കാണ് ജീവന്‍ നഷ്ടപ്പെട്ടത്. എന്‍.ഐ.എ അന്വേഷിച്ച കേസില്‍ 2011 ജൂലൈയില്‍ സ്വാമി അസീമാനന്ദ ഉള്‍പ്പെടെ എട്ടുപേര്‍ക്കെതിരെ കുറ്റപത്രം സമര്‍പ്പിച്ചു. ഇതില്‍ അക്രമത്തിന്റെ സൂത്രധാരനായ സുനില്‍ ജോഷി വെടിയേറ്റ് മരിച്ചു. മൂന്നുപേരെ പിടികിട്ടാപ്പുള്ളികളായി പ്രഖ്യാപിച്ചു. അവശേഷിക്കുന്നവരെയാണ് തെളിവുകളുടെ അഭാവത്തില്‍ കോടതി വെറുതെവിട്ടത്.
https://www.facebook.com/Malayalivartha