ആകാംക്ഷയോടെ അതിര്‍ത്തി... ഇന്ത്യാ പാക് അതിര്‍ത്തിയിലേക്ക് യുദ്ധത്തിന് സമാനമായ സേന; കാലാള്‍പ്പടയ്ക്കു പുറമേ, ആര്‍ട്ടിലറി, സിഗ്‌നല്‍, കരസേനയുടെ വ്യോമ വിഭാഗം എന്നിവയില്‍ നിന്നുള്ള സേനാംഗങ്ങളും; ഗള്‍ഫ് രാഷ്ട്രങ്ങളെ ഒപ്പം നിര്‍ത്താന്‍ മോദിയുടെ നയതന്ത്ര നീക്കങ്ങളും
ആഗോളതലത്തില്‍ പാകിസ്ഥാനെ തുറന്ന് കാട്ടാന്‍ ശ്രമിക്കുകയാണ് പ്രധാനമന്ത്രി നരേന്ദ്ര മോദി. ഇതിന്റെ ഭാഗമായി മുസ്ലീം രാഷ്ടങ്ങളെ ഒപ്പം നിര്‍ത്താനുള്ള ശ്രമമാണ് നടക്കുന്നത്. രണ്ടാംവട്ടം പ്രധാനമന്ത്രി പദത്തിലെത്തിയശേഷം ആദ്യമായാണ് മോദി യു.എ.ഇ.യിലെത്തുന്നത്. യു.എ.ഇ. യുടെ പരമോന്നതബഹുമതിയായ ഓര്‍ഡര്‍ ഓഫ് സായിദ് സ്വീകരിക്കാന്‍ എത്തുന്ന പ്രധാനമന്ത്രിക്ക് മറ്റ് പൊതു പരിപാടികളൊന്നുമില്ല. പ്രധാനമന്ത്രിയായി ചുമതലയേറ്റ ശേഷം ആദ്യത്തെ അഞ്ചുവര്‍ഷത്തിനിടയില്‍ രണ്ടുതവണ യു.എ.ഇ.യിലെത്തിയ മോദി ഇവിടത്തെ രാഷ്ട്രനേതാക്കളുമായി സുദൃഢമായ സൗഹൃദമാണ് സ്ഥാപിച്ചത്. അതിന്റെ പ്രതിഫലനം തന്നെയായിരുന്നു യു.എ.ഇ.യുടെ ബഹുമതിയും.
അതേസമയം അതിര്‍ത്തി മേഖലകളില്‍ യുദ്ധസജ്ജമായ കരസേനാ യൂണിറ്റിനു രൂപം നല്‍കാനുള്ള നടപടികള്‍ അന്തിമഘട്ടത്തിലാണ് കാലാള്‍പ്പടയ്ക്കുപുറമേ, ആര്‍ട്ടിലറി, സിഗ്‌നല്‍, കരസേനയുടെ വ്യോമ വിഭാഗം എന്നിവയില്‍ നിന്നുള്ള സേനാംഗങ്ങള്‍ കൂടി ഉള്‍പ്പെട്ട യൂണിറ്റിന്റെ ആദ്യ സംഘത്തെ പടിഞ്ഞാറന്‍ മേഖലയില്‍ പാക്കിസ്ഥാന്‍ അതിര്‍ത്തിയില്‍ നിയോഗിക്കും. യൂണിറ്റ് രൂപീകരിക്കുന്നതിനുള്ള അന്തിമ അനുമതിക്കായി സേന വൈകാതെ പ്രതിരോധ മന്ത്രാലയത്തെ സമീപിക്കും.
അതിര്‍ത്തിയിലെ സംഘര്‍ഷ മേഖലകളില്‍ കാലാള്‍പ്പടയെക്കാള്‍ ഫലപ്രദമായ സേനാ സംഘം അനിവാര്യമാണെന്ന വിലയിരുത്തലിലാണു യൂണിറ്റിനു രൂപം നല്‍കുന്നത്. വിവിധ മേഖലകളില്‍ പ്രാവീണ്യമുള്ള സേനാംഗങ്ങള്‍ കൂടി ഉള്‍പ്പെടുന്ന യൂണിറ്റ് അതിര്‍ത്തിയിലെ സേനാ നടപടികള്‍ക്കു കൂടുതല്‍ മൂര്‍ച്ച നല്‍കും.
സുരക്ഷാ സ്ഥിതി, ഭൂപ്രകൃതി, ദൗത്യം എന്നിവയുടെ അടിസ്ഥാനത്തിലാകും അതിര്‍ത്തിയില്‍ വിവിധയിടങ്ങളില്‍ നിലയുറപ്പിക്കുന്ന യൂണിറ്റിന്റെ ഘടന നിശ്ചയിക്കുക. ആക്രമണം, പ്രതിരോധം എന്നിവയിലൂന്നിയുള്ള 2 തരം യൂണിറ്റുകളാകും സജ്ജമാക്കുക. ഒരു യൂണിറ്റില്‍ 5,000 സേനാംഗങ്ങള്‍.
ശത്രുസേനയ്‌ക്കെതിരായ മിന്നലാക്രമണങ്ങള്‍ക്കു കര, വ്യോമ, നാവിക സേനകളിലെ കമാന്‍ഡോ വിഭാഗങ്ങളില്‍ നിന്നുള്ളവരെ ഉള്‍പ്പെടുത്തി 'ആംഡ് ഫോഴ്‌സസ് സ്‌പെഷല്‍ ഓപ്പറേഷന്‍സ് ഡിവിഷന്‍' എന്ന പ്രത്യേക സേനാ സംഘത്തിനു പ്രതിരോധ മന്ത്രാലയം കഴിഞ്ഞ മേയില്‍ രൂപം നല്‍കിയിരുന്നു.
സ്വാതന്ത്ര്യലബ്ധിയുടെ 73ാം വാര്‍ഷികത്തില്‍ ഇന്ത്യന്‍ സൈന്യത്തിലെ 'നാരീ ശക്തി'യുടെ ചരിത്രവിജയം. അരുണാചല്‍പ്രദേശുമായുള്ള ചൈനീസ് അതിര്‍ത്തിയിലൂടെ ചരിത്രത്തിലാദ്യമായി വനിതകള്‍ മാത്രം ഉള്‍പ്പെട്ട സൈനിക സംഘം 4 ദിവസം നീണ്ട പട്രോളിങ് നടത്തി.
മലനിരകളും നദികളും കൊടുംകാടുകളും നിറഞ്ഞ പ്രദേശങ്ങളിലൂടെ 18 വനിതാ സൈനികര്‍ അടങ്ങിയ സംഘത്തിന്റെ യാത്രയെ നയിച്ചത് കരസേനയിലെ വനിതാ ഓഫിസറാണ്. അന്‍ജാവ് ജില്ലയിലെ കിബുത്തുവില്‍ നിന്ന് തുടങ്ങിയ പട്രോളിങ്ങില്‍ കരസേന, അസം റൈഫിള്‍സ്, ഇന്‍ഡോ-ടിബറ്റന്‍ ബോര്‍ഡര്‍ പൊലീസ് എന്നിവയില്‍ പെട്ടവരും പങ്കെടുത്തു. ഈസ്‌റ്റേണ്‍ കമാന്‍ഡ് മേധാവി ലഫ്. ജനറല്‍ എം.എം. നരവനെ വനിതാ സംഘത്തെ അഭിനന്ദിച്ചു.
വിദേശകാര്യ മന്ത്രാലയത്തില്‍ കശ്മീര്‍ കാര്യങ്ങള്‍ക്കായി പ്രത്യേക സെല്ലും വിദേശരാജ്യങ്ങളിലെ എംബസികളില്‍ കശ്മീര്‍ ഡെസ്‌ക്കും സ്ഥാപിക്കാന്‍ പാക്കിസ്ഥാന്‍ തീരുമാനിച്ചു. യുഎന്‍ ഇടപെടലിനായി ശ്രമിച്ചു പരാജയപ്പെട്ടതിനെ തുടര്‍ന്ന് വിളിച്ചുകൂട്ടിയ ഉന്നതതലയോഗത്തിലാണ് ഈ തീരുമാനമുണ്ടായത്. വിദേശകാര്യമന്ത്രി ഷാ മഹ്മൂദ് ഖുറേഷിയുടെ അധ്യക്ഷതയില്‍ കൂടിയ യോഗത്തില്‍ പ്രധാനമന്ത്രിയുടെ പ്രത്യേക ഉപദേഷ്ടാക്കള്‍, മന്ത്രിമാര്‍, പാക്ക് അധിനിവേശ കശ്മീരിന്റെ പ്രസിഡന്റ് സര്‍ദാര്‍ മസൂദ് ഖാന്‍ തുടങ്ങിയവര്‍ പങ്കെടുത്തു.
ഭാവിനടപടികള്‍ക്കു രൂപം നല്‍കുക ഈ സെല്‍ ആയിരിക്കുമെന്ന് ഖുറേഷി പറഞ്ഞു. ഇന്ത്യയുടെ മുന്‍ പ്രധാനമന്ത്രി ജവാഹര്‍ലാല്‍ നെഹ്‌റുവിന്റെ ഹിന്ദുസ്ഥാനെ ഇപ്പോഴത്തെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇല്ലായ്മ ചെയ്‌തെന്നും ഇപ്പോഴുള്ളത് മോദിയുടെ ഹിന്ദുസ്ഥാനാണെന്നും അദ്ദേഹം കുറ്റപ്പെടുത്തി. ഇന്ത്യ എന്തു സാഹസത്തിനു മുതിര്‍ന്നാലും പാക്ക് സൈന്യം അതിനെ നേരിടും. യുഎന്‍ ചര്‍ച്ച വലിയ നാഴികക്കല്ലാണെന്നും അത് ഇന്ത്യയെ ഞെട്ടിച്ചെന്നും അദ്ദേഹം അവകാശപ്പെട്ടു.
https://www.facebook.com/Malayalivartha