സുഷമ്മയുടെയും ജെയ്റ്റ്‌ലിയുടെയും മരണകാരണം ദുര്‍മന്ത്രവാദം; വിചിത്ര ആരോപണവുമായി ബി.ജെ.പി എം.പി പ്രജ്ഞ സിങ് താക്കൂര്‍ രംഗത്ത്
ബിജെപി നേതാക്കള്‍ക്കെതിരെ പ്രതിപക്ഷം ദുഷ്‌കര്‍മങ്ങള്‍ ചെയ്യുന്നുവെന്ന ആരോപണവുമായി ബി.ജെ.പി എം.പി പ്രജ്ഞ സിങ് താക്കൂര്‍ രംഗത്ത്. മുന്‍ കേന്ദ്ര മന്ത്രിമാരായ സുഷമ സ്വരാജിന്റെയും അരുണ്‍ ജെയ്റ്റ്‌ലിയുടെയും മരണകാരണം പ്രതിപക്ഷത്തിന്റെ ദുര്‍മന്ത്രവാദം മൂലമെന്ന് പ്രജ്ഞാ സിങ് താക്കൂര്‍ ആരോപിച്ചു.
ദേശീയ മാധ്യമമാണ് ഇത് സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്ത് വിട്ടത്.ബിജെപിയുടെ സംസ്ഥാന ഓഫീസില്‍ മുന്‍ കേന്ദ്രമന്ത്രി അരുണ്‍ ജെയ്റ്റ്‌ലിക്കും മധ്യപ്രദേശ് മുന്‍ മുഖ്യമന്ത്രി ബാബുലാല്‍ ഗൗറിനും ആദരാഞ്ജലി അര്‍പ്പിക്കാന്‍ ചേര്‍ന്ന യോഗത്തിലാണ് പ്രജ്ഞ സിങ്ങിന്റെ വിവാദ പരാമര്‍ശം.
‘ഒരിക്കല്‍ മഹാരാജ് ജി എന്നോട് പറഞ്ഞു, നമ്മുടെയെല്ലാം ജീവിതത്തില്‍ മോശം സമയമുണ്ടാകുമെന്നും എതിരാളികള്‍ നമുക്കെതിരെ മാരക ശക്തി പ്രയോഗിക്കുമെന്നു. ഞാന്‍ പിന്നീട് ഇക്കാര്യം മറന്നു. പക്ഷേ ഇപ്പോള്‍ ബി.ജെ.പിയിലെ ഓരോ നേതാക്കളായി ഞങ്ങളെ വിട്ടു പോകുമ്പോള്‍ അദ്ദേഹം പറഞ്ഞതിനെക്കുറിച്ച് ഞാന്‍ ചിന്തിച്ചു. മഹാരാജ് ജി ശരിയായിരുന്നില്ലേ?’ എന്നും ബി.ജെ.പി ഓഫീസില്‍ നടന്ന അനുശോചന യോഗത്തില്‍ അവര്‍ പറഞ്ഞു.
മുൻപും പലതവണ വിവാദ പ്രസ്താവനകള്‍ നടത്തി മാദ്ധ്യമശ്രദ്ധ പിടിച്ചുപറ്റിയയാളാണ് പ്രജ്ഞാ സിങ് താക്കൂര്‍. മാലേഗാവ് സ്‌ഫോടനക്കേസിലെ പ്രതിയായ പ്രജ്ഞ ഭോപ്പാല്‍ എം.പിയാണ്. നേരത്തേ ഒട്ടേറെ വിവാദ പരാമര്‍ശങ്ങളുടെയും പ്രവൃത്തികളുടെയും പേരില്‍ വിമര്‍ശിക്കപ്പെട്ടിട്ടുണ്ടെങ്കിലും ബി.ജെ.പി അവരെ ലോക്‌സഭാ തെരഞ്ഞെടുപ്പില്‍ മത്സരിപ്പിക്കുകയായിരുന്നു.
ഓഗസ്റ്റ് ആറിനാണ് മുന്‍ വിദേശകാര്യ മന്ത്രിയായിരുന്നു സുഷ്മ സ്വരാജ് ഹൃദയാഘാതത്തെ തുടര്‍ന്ന് മരിക്കുന്നത്. 67 വയസായിരുന്നു. ഒന്നാം മോദി മന്ത്രിസഭയില്‍ വിദേശകാര്യ മന്ത്രിയായിരുന്ന സുഷമ, ജനകീയ നിലപാടുകളിലൂടെ ശ്രദ്ധ പിടിച്ചുപറ്റിയ നേതാവാണ്. വാജ്‌പേയി മന്ത്രിസഭയില്‍ വാര്‍ത്താവിതരണപ്രക്ഷേപണ മന്ത്രിയായിരുന്നു.
ഓഗസ്റ്റ് 24നാണ് മുന്‍ ധനകാര്യ മന്ത്രിയായിരുന്ന അരുണ്‍ ജെയ്റ്റ്‌ലി മരണപ്പെട്ടത്. ഒരാഴ്ചയിലേറെ വെന്റിലേറ്ററില്‍ കഴിഞ്ഞതിന് ശേഷമാണ് അരുണ്‍ ജെയ്റ്റ്‌ലി മരിച്ചത്. ശ്വസന പ്രശ്‌നങ്ങളെ തുടര്‍ന്ന് ഈ മാസം ഒമ്പതിനാണ് ജെയ്റ്റ്‌ലിയെ എയിംസില്‍ പ്രവേശിപ്പിച്ചത്. ഒന്നാം മോദി സര്‍ക്കാരില്‍ ധനമന്ത്രിയായാണ് അരുണ്‍ ജെയ്റ്റ്ലി ശ്രദ്ധേയനായത്. ആദ്യം ധനകാര്യ മന്ത്രാലയത്തിനൊപ്പം പ്രതിരോധവകുപ്പിന്റെയും ചുമതല വഹിച്ചിരുന്നു. അരുണ്‍ ജെയ്റ്റ്ലി ധനമന്ത്രിയായിരുന്ന സമയത്താണ് രാജ്യത്ത് നോട്ടുനിരോധനവും ജി.എസ്.ടി.യും നടപ്പിലാക്കിയത്.
https://www.facebook.com/Malayalivartha