അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ ജയലളിതയുടെ ശിക്ഷ കര്‍ണ്ണാടക ഹൈക്കോടതി റദ്ദാക്കി

അനധികൃത സ്വത്ത് സമ്പാദനക്കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ തടവ് ശിക്ഷ കര്‍ണാടക ഹൈക്കോടതി റദ്ദാക്കി. ബെംഗളൂരുവിലെ പ്രത്യേകകോടതി ഉത്തരവ് ചോദ്യം ചെയ്ത് ജയലളിതയും കൂട്ടുപ്രതികളും സമര്‍പ്പിച്ച അപ്പീല്‍ അനുവദിച്ചുകൊണ്ടാണ് ജസ്റ്റിസ് സി.ആര്‍. കുമാരസ്വാമി വിധി പ്രസ്താവിച്ചത്.
കൂട്ടുപ്രതികളായ തോഴി ശശികല നടരാജന്‍, ഇവരുടെ ബന്ധുക്കളായ ഇളവരശി, സുധാകരന്‍ എന്നിവരുടെ ശിക്ഷയും ഹൈക്കോടതി റദ്ദാക്കിയിട്ടുണ്ട്. നാലുവര്‍ഷം തടവും പത്തുകോടി രൂപവീതം പിഴയുമായിരുന്നു വിചാരണ കോടതിയുടെ ശിക്ഷ.
1991-96 കാലത്ത് ജയലളിത ആദ്യമായി മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66.65 കോടി രൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്ന കേസിലാണ് ബാംഗ്ലൂരിലെ പ്രത്യേക വിചാരണക്കോടതി ജഡ്ജി ജോണ്‍ മൈക്കിള്‍ ഡി\'കുഞ്ഞ അവരെ നാല് വര്‍ഷം തടവിനും 100 കോടിരൂപ പിഴയടയ്ക്കാനും ശിക്ഷിച്ചത്. കഴിഞ്ഞ വര്‍ഷം സെപ്തംബര്‍ 27നാണ് പതിനെട്ട് വര്‍ഷത്തെ വിചാരണയ്‌ക്കൊടുവില്‍ പ്രത്യേക കോടതി ജയലളിതയേയും കൂട്ടുപ്രതികളേയും ശിക്ഷിച്ചത്.
ശിക്ഷ റദ്ദാക്കിയതോടെ പുതിയ ജനപ്രാതിനിധ്യനിയമം അനുസരിച്ച് ആറ് കൊല്ലത്തേക്ക് തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്നതിലെ തടസ്സവും ഒഴിവായി. വിചാരണക്കോടതി വിധിയോടെ നഷ്ടമായ മുഖ്യമന്ത്രിക്കസേരയിലേക്ക് അവര്‍ അടുത്ത ദിവസം തന്നെ തിരിച്ചെത്തും.
ജയലളിതയുടെ ജീവിതത്തില്‍ ഝാന്‍സി കേസിന്റെ ആവര്‍ത്തനമാണ് അനധികൃത സ്വത്ത് സമ്പാദനക്കേസിലും ഉണ്ടായിരിക്കുന്നത്. 2001 ല്‍ ഝാന്‍സി ഭൂമിയിടപാടില്‍ വിചാരണക്കോടതി ശിക്ഷിച്ചതിനെ തുടര്‍ന്ന് ജയലളിതയ്ക്ക് മുഖ്യമന്ത്രിസ്ഥാനം നഷ്ടമായി. 2002 ല്‍ മദ്രാസ് ഹൈക്കോടതി അപ്പീല്‍ അനുവദിച്ച് ശിക്ഷ റദ്ദാക്കുകയും ജയലളിത മുഖ്യമന്ത്രിക്കസേരയില്‍ തിരിച്ചെത്തുകയും ചെയ്തു. അത് തന്നെ 2015 ലും ആവര്‍ത്തിക്കുകയാണ്.ജനതാപാര്‍ട്ടി നേതാവായിരുന്ന സുബ്രഹ്മണ്യന്‍ സ്വാമിയുടെ പരാതിയില്‍ 1997ല്‍ ഡി.എം.കെ. സര്‍ക്കാറാണ് ജയലളിതക്കെതിരെ കേസെടുത്തത്.
2001 ല്‍ ജയലളിത അധികാരത്തില്‍ തിരിച്ചെത്തിയപ്പോള്‍ തമിഴനാട്ടില്‍ നിഷ്പക്ഷമായി വിചാരണ നടക്കില്ലെന്ന് കാണിച്ച് ഡി.എം.കെ നേതാവ് അന്‍പഴകന്‍ നല്‍കിയ ഹര്‍ജിയിലാണ് സുപ്രീംകോടതി വിചാരണ ബാംഗ്ലൂരിലെ പ്രത്യേക കോടതിയിലേക്ക് മാറ്റിയത്.
1991ല്‍ മുഖ്യമന്ത്രിയായിരിക്കെ മാസം ഒരു രൂപയേ ശമ്പളം വാങ്ങുന്നുവെന്നാണ് ജയലളിത പ്രഖ്യാപിച്ചതെന്നും കോടിക്കണക്കിന് രൂപ സമ്പാദിച്ചുവെന്നുമാണ് സുബ്രഹ്മണ്യന്‍ സ്വാമി പരാതിയില്‍ ആരോപിച്ചത്. തമഴ്‌നാട്ടില്‍ പലയിടത്തായി 2000 ഏക്കറോളം സ്ഥലം, ഹൈദരാബാദിലും ചെന്നൈക്കടുത്തുമായി ഫാം ഹൗസുകള്‍, നീലഗിരിയിലെ തേയിലത്തോട്ടം, 28 കിലോഗ്രാം സ്വര്‍ണം, 800 കിലോഗ്രാം വെള്ളി, 10500 സാരികള്‍, 750 ജോഡി പാദരക്ഷകള്‍, 91 ബ്രാന്‍ഡഡ് വാച്ചുകള്‍ എന്നിവ ജയലളിത സമ്പാദിച്ചുവെന്നാണ് കേസ്. ഇതില്‍ സാരികളും ചെരിപ്പുകളും സ്വര്‍ണവും വെള്ളിയും 1997ല്‍ വിജിലന്‍സ് നടത്തിയ റെയ്ഡില്‍ കണ്ടെടുത്തിരുന്നു. ഇത് വിചാരണക്കോടതി ജഡ്ജി പരിശോധിച്ചിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























