ജയലളിത വീണ്ടും മുഖ്യമന്ത്രിയാകും, ആവേശത്തിമിര്‍പ്പില്‍ തമിഴ്ജനത, ഈ മാസം 17നു സത്യപ്രതിജ്ഞ നടന്നേക്കുമെന്ന് സൂചന

തമിഴ്‌നാട് ജനങ്ങള്‍ക്ക് സന്തോഷിക്കാനുള്ള വിധിയാണ് ഇന്ന് കോടതി പുറപ്പെടുവിച്ചത്. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ തമിഴ്‌നാട് മുന്‍ മുഖ്യമന്ത്രി ജയലളിതയുടെ ശിക്ഷ റദ്ദാക്കിയിരിക്കുന്നു. ജയലളിതയുടെ പ്രിയ തമിഴ് ജനങ്ങള്‍ക്ക് ഈ വിധി ഏറെ സന്തോഷം നല്‍കി. ജയലളിതയും തോഴി ശശികലയേയും കൂടാതെ മറ്റു മൂന്നുപേരെയാണ് കോടതി കുറ്റവിമുക്തരാക്കിയത്. അപ്പീല്‍ അംഗീകരിക്കുന്നുവെന്ന് ഒറ്റവാക്കില്‍ പറഞ്ഞാണ് ജഡ്ജി വിധി പ്രസ്താവിച്ചത്. അനധികൃത സ്വത്തുസമ്പാദനക്കേസില്‍ ജയലളിത നല്‍കിയ പുനഃപരിശോധന ഹര്‍ജിയില്‍ കര്‍ണാടക ഹൈക്കോടതിയുടേതാണ് അപ്രതീക്ഷിതമായ ഈ വിധി.
ജയലളിത ഇനി വീണ്ടും മുഖ്യമന്ത്രിയാകും. ഈ മാസം 17നു സത്യപ്രതിജ്ഞ നടന്നേക്കുമെന്നാണു സൂചന. നിലവിലെ മുഖ്യമന്ത്രി പനീര്‍ശെല്‍വവും മറ്റുമന്ത്രിമാരും ജയലളിതയെ പോയസ് ഗാര്‍ഡനിലെത്തി സന്ദര്‍ശിച്ചിരുന്നു. പനീര്‍ശെല്‍വവുമായുള്ള കൂടിക്കാഴ്ചയ്ക്കു ശേഷമാണു മുഖ്യമന്ത്രി സ്ഥാനത്തേയ്ക്കു തിരിച്ചെത്താന്‍ ജയലളിത തീരുമാനിച്ചത്. ഏറ്റവും അടുത്ത ദിവസം തന്നെ പനീര്‍ശെല്‍വം മുഖ്യമന്ത്രി സ്ഥാനം രാജിവച്ചേക്കും. തുടര്‍ന്ന് എഐഎഡിഎംകെ നിയമസഭാകക്ഷി യോഗം ചേര്‍ന്നു ജയയെ നിയമസഭാകക്ഷി നേതാവായി തെരഞ്ഞെടുക്കും. കഴിഞ്ഞ സെപ്റ്റംബറില്‍ ശിക്ഷിക്കപ്പെട്ടതിനെ തുടര്‍ന്നാണു എംഎല്‍എ സ്ഥനത്തുനിന്നും ജയ അയോഗ്യയായത്.
കേസില്‍ കുറ്റവിമുക്തയാക്കപ്പെട്ടതോടെ ജയലളിത മുഖ്യമന്ത്രി സ്ഥാനത്തേക്ക് തിരിച്ചെത്തുമെന്ന് അറിഞ്ഞതോടെ ജനങ്ങള്‍ ആവേശത്തിമിര്‍പ്പിലായി. വിധി കേള്‍ക്കുന്നതിനായി ജയലളിത കോടതിയില്‍ എത്തിയിരുന്നില്ല. ജാമ്യകാലാവധി നാളെ അവസാനിക്കാനിരിക്കുന്ന പശ്ചാത്തലത്തിലാണ് വിധി വന്നത്. വിധിയുടെ പശ്ചാത്തലത്തില്‍ ഹൈക്കോടതിയുടെ ഒരു കിലോമീറ്റര്‍ ചുറ്റളവില്‍ രാവിലെ ആറ് മുതല്‍ രാത്രി ഒന്‍പത് വരെ നിരോധനാജ്ഞ പ്രഖ്യാപിച്ചിരുന്നു.
നിരവധി പോലീസ് സോനകളെയും തമിഴ്‌നാട്ടില്‍ നിന്നും ബെംഗളൂരുവിലേക്കുള്ള നിരത്തുകളില്‍ വിന്യസിച്ചിരുന്നു. തമിഴ്‌നാട്ടില്‍ നിന്നെത്തുന്ന വാഹനങ്ങള്‍ കര്‍ശന പരിശോധനയ്ക്ക് ശേഷമാണ് കടത്തിവിട്ടത്. 1991 1996 കാലഘട്ടത്തില്‍ ജയലളിത ആദ്യമായി തമിഴ്‌നാട് മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66.65 കോടി രൂപ സമ്പാദിച്ചെന്നായിരുന്നു കേസ്.
ജയലളിത കേസിലെ നാള്‍ വഴികള്‍:
1991 മുതല്‍ 1996 വരെയുള്ള കാലയളവില്‍ മുഖ്യമന്ത്രിയായിരിക്കെ അനധികൃതമായി 66.65 കോടിരൂപയുടെ സ്വത്ത് സമ്പാദിച്ചുവെന്നാണു ജയലളിതയ്‌ക്കെതിരെയുള്ള കേസ്. 1996 ല്‍ ഡിഎംകെ സര്‍ക്കാരാണു കേസ് രജിസ്റ്റര്‍ ചെയ്തത്. ഇതേ വര്‍ഷം ഒക്‌ടോബര്‍ മാസത്തില്‍ വിജിലന്‍സ് കേസില്‍ എഫ്‌ഐആര്‍ സമര്‍പ്പിച്ചു. ജയലളിതയുടെ വീട്ടില്‍ നടത്തിയ റെയ്ഡില്‍ 28 കിലോ സ്വര്‍ണം, 800 കിലോ വെള്ളി, 10,500 സാരികള്‍, 750 ജോഡി ചെരുപ്പ്, 91 വാച്ചുകള്‍, ,രത്‌നകമ്മലുകള്‍, 19 കാറുകള്‍ തുടങ്ങിയവ കണ്ടെടുത്തിരുന്നു. എന്നാല്‍ ഇതു സിനിമയില്‍ അഭിനയിച്ചപ്പോള്‍ കിട്ടിയതാണെന്നാണു ജയലളിത കോടതിയില്‍ പറഞ്ഞത്. 1997 മുതല്‍ 2003 വരെ ചെന്നൈയിലെ പ്രത്യേക കോടതിയില്‍ വിചാരണ നടന്നു.
കേസ് അട്ടിമറിക്കാന്‍ എഐഎഡിഎംകെ ശ്രമിക്കുന്നുവെന്ന ഡിഎംകെയുടെ പരാതിയെ തുടര്‍ന്നു കേസ് ബംഗളുരുവിലെ പ്രത്യേക കോടതിയിലേയ്ക്കു മാറ്റി. 2011ല്‍ കോടതി മുമ്പാകെ നേരിട്ടു ഹാജരാകാന്‍ മുഖ്യമന്ത്രിയായിരുന്ന ജയലളിതയ്ക്ക് നിര്‍ദ്ദേശം ലഭിച്ചു. ഇതിനെതിരേ ജയലളിത സുപ്രീംകോടതിയെ സമീപിച്ചെങ്കിലും ആവശ്യം കോടതി നിരസിച്ചു. ഇതേ തുടര്‍ന്നു 2011 ഒക്‌ടോബറില്‍ ജയലളിത കോടതിയല്‍ നേരിട്ടു ഹാജരായി. 1,300 ലേറെ ചോദ്യങ്ങള്‍ക്കായിരുന്നു ജയലളിത അന്നു മറുപടി നല്‍കിയത്.
2014 ഓഗസ്റ്റ് 28 നു പ്രത്യേക കോടതിയില്‍ വാദം പൂര്‍ത്തിയായി. 259 പ്രോസിക്യൂഷന്‍ സാക്ഷികളെയാണു കോടതി വിസ്തരിച്ചത്. നാലു പ്രതികളും നേരിട്ടു ഹാജരാകാനും കോടതി നിര്‍ദേശം നല്‍കി. തുടര്‍ന്നു സെപ്റ്റംബര്‍ 27 നു 18 വര്‍ഷത്തെ നിയമയുദ്ധത്തിനൊടുവില്‍ പ്രത്യേക കോടതി വിധി പുറപ്പെടുവിച്ചു. ഈ വിധിയാണ് ഇപ്പോള്‍ റദ്ദാക്കിയിരിക്കുന്നത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























