കര്‍ണാടക ബി.ജെ.പിയില്‍ കലാപം; മുഖ്യമന്ത്രി ബി.എസ് യെഡിയൂരപ്പയെ മാറ്റാന്‍ നീക്കം; യെഡിയൂരപ്പ അധിക നാള്‍ മുഖ്യമന്ത്രിയായി തുടരില്ല; കേന്ദ്ര നേതൃത്വം ഇടപെടുമെന്ന് ബി.ജെ.പി എം.എല്‍.എ; ബി.ജെ.പി എം.എല്‍.എ തള്ളി കേന്ദ്ര നേതൃത്വം
കര്‍ണാകയ ബി.ജെ.പിക്കുള്ളില്‍ ചേരിപോര്. ബി.ജെ.പിയുടെ ഉത്തര - മധ്യകര്‍ണാടകയിലെ നേതാക്കള്‍ തമ്മിലാണ് ചേരിപോര് ശക്തമായിരിക്കുന്നത്. ഇതോടെ കര്‍ണാടക മുഖ്യമന്ത്രി ബിഎസ് യെഡിയൂരപ്പയെ ഉടന്‍ നീക്കം ചെയ്യുമെന്ന സംസ്ഥാനത്തെ ബിജെപി നേതാവിന്റെ പ്രസംഗം വിവാദമായി. യെഡിയൂരപ്പയുടെ പ്രവൃത്തികളില്‍ കേന്ദ്ര ബിജെപി നേതൃത്വം മടുത്തിരിക്കുകയാണെന്നും ഉടന്‍ നീക്കം ചെയ്യുമെന്നും ബസനഗൗഡ പാട്ടീല്‍ യത്‌നാല്‍ എംഎല്‍എ പറഞ്ഞു.
ഇന്നലെ ഗാംഗ് ബോഡിയില്‍ നടന്ന പൊതുയോഗത്തിലാണ് ബസനഗൗഡയുടെ പ്രസംഗം. ഇതില്‍ യെഡിയൂരപ്പയ്‌ക്കെതിരായ ഭാഗങ്ങള്‍ വ്യാപകമായാണ് സോഷ്യല്‍ മീഡിയില്‍ പ്രചരിക്കുന്നത്. ''അദ്ദേഹം ഇനി അധികനാള്‍ തുടരില്ല. സമയം അതിക്രമിച്ചിരിക്കുന്നു. തലപ്പത്ത് ഉള്ളവര്‍ പോലും അദ്ദേഹത്തെക്കൊണ്ട് മടുത്തിരിക്കുകയാണ്'' ബസനഗൗഡ പറഞ്ഞു.
യെഡിയൂരപ്പയുടെ പിന്‍ഗാമി വടക്കന്‍ കര്‍ണാടകയില്‍നിന്നായിരിക്കുമെന്നും എംഎല്‍എ പറഞ്ഞു. ബിജാപ്പൂരിലെ എംഎല്‍എയാണ് ബസനഗൗഡ. ഷിമോഗയില്‍ മാത്രമാണ് യെഡിയൂരപ്പയുടെ ശ്രദ്ധയെന്ന് ബസനഗൗഡ കുറ്റപ്പെടുത്തി. തന്റെ മണ്ഡലത്തിനായി അനുവദിച്ച 125 കോടിയുടെ പദ്ധതികള്‍ യെഡിയൂരപ്പ മാറ്റിക്കൊണ്ടുപോയതായി എംഎല്‍എ ആരോപിച്ചു.
അധികാരത്തില്‍ വന്നതു മുതല്‍ തന്നെ പാര്‍ട്ടിക്കുള്ളില്‍ പ്രശ്‌നങ്ങളുണ്ടായിരുന്നു. കുതിരകച്ചവടത്തിലൂടെ അധികാരത്തില്‍ വന്ന യെഡിയൂരപ്പ മാസങ്ങള്‍ക്ക് ശേഷം ബി.ജെ.പി കേന്ദ്ര നേതൃത്വം ഇടപെട്ട ശേഷമാണ് മന്ത്രിമാര്‍ക്ക് വകുപ്പുകള്‍ പോലും വിഭജിച്ച് നല്‍കിയത്. ഇപ്പോഴത്തെ നീക്കത്തില്‍ കേന്ദ്രനേതൃത്വവും യെദ്യൂരപ്പ വിഭാഗവും തൃപ്തരല്ലായെന്നത് പ്രശ്‌ന പരിഹാരത്തിനുള്ള സാധ്യതയും വിരളമാക്കുന്നുണ്ട്. കര്‍ണാടകയിലെ മുതിര്‍ന്ന ദളിത് നേതാവ് ഗോവിന്ദ് കെ കര്‍ജോള്‍, യുവ വൊക്കാലിംഗ നേതാവ് സിഎന്‍ അശ്വത് നാരായണ, ബലഗാവിയില്‍ നിന്നുള്ള ലിംഗായത്ത് നേതാവായ ലക്ഷ്മണ്‍ സവാദി എന്നിവരെയാണ് ഉപമുഖ്യമന്ത്രിമാരായി നിയമിക്കുന്നത്. കര്‍ജോളിന്റെ നിയമനം നേതാക്കള്‍ അംഗീകരിച്ചെങ്കിലും മറ്റ് രണ്ട് പേരുടെ നിയമനമാണ് മറ്റ് മുതിര്‍ന്ന നേതാക്കളെ ചൊടിപ്പിച്ചിരുന്നു.
https://www.facebook.com/Malayalivartha