കോവിഡ് വാക്‌സീന്‍ ഉപയോഗത്തിന് അനുമതി നൽകി രാജ്യം ;കോവിഡിനെ തുരത്താൻ ഇന്ത്യയിൽ ഇനി കോവിഷീല്‍ഡ് വാക്സീന്
രാജ്യത്ത് ആദ്യമായി കോവിഡ് വാക്‌സീന്‍ ഉപയോഗത്തിന് അനുമതി നല്‍കി വിദഗ്ധ സമിതി. ഓക്‌സ്ഫഡ് സര്‍വകലാശാലയും അസ്ട്രാസെനക്കയും ചേര്‍ന്നു വികസിപ്പിച്ച് സീറം ഇന്‍സ്റ്റിറ്റ്യൂട്ട് നിര്‍മിക്കുന്ന കോവിഷീല്‍ഡ് വാക്‌സീന്‍ ഉപയോഗത്തിനാണ് അനുമതി. ഡ്രഗ്സ് കണ്‍ട്രോളര്‍ ജനറല്‍ അന്തിമ അനുമതി നല്‍കുന്നതോടെ ഇന്ത്യയിൽ വാക്‌സീന്‍ വിതരണ ദൗത്യത്തിനു തുടക്കമാകും.മറ്റു രണ്ടു വാക്സീനുകളുടെ അപേക്ഷകളിൽ വിദഗ്ധ പരിശോധന തുടരുകയാണ്. കോവിഷീല്‍ഡ് വാക്സീന് 62% മുതല്‍ 90% വരെ ഫലപ്രാപ്തിയുണ്ടെന്നായിരുന്നു യുകെ, ബ്രസീല്‍ എന്നിവിടങ്ങളിലായി നടന്ന ട്രയല്‍ഫലം. കോവിഡ് വാക്‌സീന്‍ വിതരണത്തിന്റെ കാര്യക്ഷമത പരീക്ഷിച്ചുറപ്പിക്കാന്‍ ശനിയാഴ്ച രാജ്യമാകെ 'ഡ്രൈ റണ്‍' റിഹേഴ്‌സല്‍ ആരംഭിക്കാനിരിക്കെയാണു വാക്‌സീന്‍ ഉപയോഗത്തിന് അനുമതി ലഭിച്ചത്.
സംസ്ഥാന തലസ്ഥാനങ്ങളിലെ 3 വിതരണ കേന്ദ്രങ്ങളിലെങ്കിലും പരീക്ഷണം നടത്താനാണു നിര്‍ദേശം നല്‍കിയിരിക്കുന്നത്. ഓരോ വിതരണ കേന്ദ്രത്തിന്റെയും ചുമതലയുള്ള മെഡിക്കല്‍ ഓഫിസര്‍ 25 ആരോഗ്യ പ്രവര്‍ത്തകരെ ഡ്രൈ റണ്ണിനായി കണ്ടെത്തണം. ഇവരുടെ വിവരങ്ങള്‍ കോവിന്‍ ആപ്ലിക്കേഷനില്‍ നല്‍കണം. വിതരണ കേന്ദ്രത്തിലേക്ക് ഇവര്‍ നേരിട്ടെത്തി ഡമ്മി വാക്‌സീന്‍ സ്വീകരിക്കുന്നതു വരെയുള്ള കാര്യങ്ങള്‍ ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തും.കേന്ദ്രം നല്‍കിയ മാര്‍ഗനിര്‍ദേശത്തിലേതു പോലെ കാത്തിരിപ്പു മുറി, വാക്‌സീന്‍ വിതരണ മുറി, നിരീക്ഷണ മുറി എന്നിവയടക്കം ഉറപ്പാക്കണം. പ്രവേശിക്കാനും പുറത്തിറങ്ങാനും പ്രത്യേകം കവാടങ്ങളായിരിക്കും. കേരളവും മഹാരാഷ്ട്രയും തലസ്ഥാന ജില്ലയ്ക്കു പുറത്തുള്ള നഗരങ്ങളിലാകും ഡ്രൈ റണ്‍ നടത്താന്‍ സാധ്യതയെന്നു കേന്ദ്രം അറിയിച്ചു. വാക്‌സീന്‍ വിതരണത്തിനായി ഒരുങ്ങിയ മുഴുവന്‍ സംവിധാനങ്ങളുടെയും പ്രവര്‍ത്തനക്ഷമത ഉറപ്പാക്കാന്‍ ഇതിലൂടെ കഴിയും.
പ്രതിരോധ കുത്തിവയ്പില്‍ അതിനിര്‍ണായകമായ കോവിന്‍ ആപ്പിന്റെയും ഡിജിറ്റല്‍ പ്ലാറ്റ്‌ഫോമിന്റെയും പ്രവര്‍ത്തനം സംസ്ഥാനങ്ങള്‍ക്കു വിലയിരുത്താനുള്ള അവസരം കൂടിയാകും ഇത്. കോവിഡ് വാക്‌സീന്‍ കുത്തിവയ്പ് നടത്താന്‍ രാജ്യത്താകെ 96,000 വാക്‌സിനേറ്റര്‍മാര്‍ക്കു പരിശീലനം നല്‍കി. കോവിഡ് വാക്‌സീന്‍ സംബന്ധിച്ച സംശയങ്ങള്‍ക്ക് 104 എന്ന നമ്പരിലും കോവിഡ് ഹെല്‍പ്‍ലൈൻ നമ്പരായ 1075ലും ബന്ധപ്പെടാവുന്നതാണ്.
മുന്‍ഗണനാ വിഭാഗത്തിലെ 30 കോടി പേര്‍ക്ക് ഓഗസ്റ്റിനു മുന്‍പായി വാക്‌സീന്‍ നല്‍കാനാണു കേന്ദ്ര സര്‍ക്കാരിന്റെ ശ്രമം. വിലയുടെ കാര്യത്തില്‍ സര്‍ക്കാര്‍ സ്ഥിരീകരണം നല്‍കിയിട്ടില്ലെങ്കിലും മുന്‍ഗണനാ വിഭാഗക്കാര്‍ക്കു സൗജന്യമായിരിക്കും. കമ്പനികളില്‍നിന്നു വാക്‌സീന്‍ കേന്ദ്രസര്‍ക്കാര്‍ വാങ്ങി സംസ്ഥാനങ്ങള്‍ക്കു കൈമാറും. വ്യക്തികള്‍ക്കു സ്വന്തം നിലയില്‍ വാക്‌സീന്‍ വാങ്ങാന്‍ അല്‍പംകൂടി കാത്തിരിക്കേണ്ടി വരും.സമൂഹത്തിലെ നല്ലൊരു ശതമാനം ആളുകള്‍ക്കു രോഗം വന്നുപോയതിലൂടെയോ വാക്‌സീന്‍ നല്‍കുന്നതിലൂടെയോ ആന്റിബോഡി രൂപപ്പെടുമ്പോഴാണ് ഹേഡ് ഇമ്യൂണിറ്റി ഉണ്ടാകുന്നത്. രണ്ടു രീതിയിലും കൂടുതല്‍ ആളുകള്‍ പ്രതിരോധശേഷി കൈവരിക്കുന്നതോടെ വൈറസ് വ്യാപന സാധ്യത കുറയും; അങ്ങനെ രോഗവ്യാപനവും. കോവിഡ് വാക്‌സീന്‍ നല്‍കുന്നതു പ്രധാനമായും ഈ പരോക്ഷ പ്രതിരോധം ലക്ഷ്യമിട്ടാണ്.
കേന്ദ്ര–സംസ്ഥാന സര്‍ക്കാരുകളുടെയോ പൊതുമേഖലാ സ്ഥാപനങ്ങളുടെയോ തിരിച്ചറിയല്‍ കാര്‍ഡുകള്‍, ബാങ്ക് പാസ്ബുക്ക് ഉള്‍പ്പെടെ 12 ഇന രേഖകളില്‍ ഒന്നു മതി വാക്‌സീന്‍ ലഭിക്കാന്‍. അറിയിപ്പുകള്‍ എസ്എംഎസിലൂടെ നല്‍കും. ഫോണില്ലാത്തവരെ നേരിട്ടറിയിക്കും. കോവിഡ് വാക്‌സീന്‍ നിര്‍ബന്ധിതമാക്കില്ലെങ്കിലും എടുക്കുന്നതാണ് ഉചിതമെന്നു സര്‍ക്കാര്‍ വ്യക്തമാക്കുന്നു.വാക്‌സീന്‍ വിതരണത്തിന്റെ പരീക്ഷണം ഇന്ത്യ നടത്തിക്കഴിഞ്ഞു. പഞ്ചാബ്, അസം, ആന്ധ്രപ്രദേശ്, ഗുജറാത്ത് എന്നിവിടങ്ങളിലെ 8 ജില്ലകളില്‍ നടത്തിയ ഡ്രൈ റണ്‍ റിഹേഴ്‌സല്‍ വിജയകരമായി. ഇന്ത്യ പ്രഥമ പരിഗണന നല്‍കുന്ന വാക്‌സീനുകള്‍ക്കു വേണ്ട താപനിലയും അനുകൂല ഘടകമാണ്. കോവിഷീല്‍ഡ് സാധാരണ റഫ്രിജറേറ്റര്‍ തണുപ്പില്‍ 6 മാസം വരെ കേടുകൂടാതെയിരിക്കും. കേരളവും സജ്ജമായിക്കഴിഞ്ഞു. ഏകദേശം 13,000 വാക്‌സീന്‍ വിതരണ കേന്ദ്രങ്ങളും 7000 വാക്‌സിനേറ്റര്‍മാരും ആരോഗ്യവകുപ്പിനു കീഴിലുണ്ട്. വാക്‌സീന്‍ സംഭരണത്തിനായി 1240 കോള്‍ഡ് ചെയിന്‍ പോയിന്റുകളും ഡീപ് ഫ്രീസറുകളും സജ്ജം.
https://www.facebook.com/Malayalivartha

























