ബിസിസിഐ പ്രസിഡന്‍റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി ആശുപത്രിയില്‍

ബിസിസിഐ പ്രസിഡന്‍റും മുന്‍ ഇന്ത്യന്‍ ക്രിക്കറ്റ് ടീം ക്യാപ്റ്റനുമായ സൗരവ് ഗാംഗുലി ആശുപത്രിയില്‍ എന്ന് റിപ്പോര്‍ട്ടുകള്‍. ഹൃദയാഘാതത്തെ തുടര്‍ന്നാണ് അദ്ദേഹത്തെ ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്നാണ് മാധ്യമ റിപ്പോര്‍ട്ടുകള്‍.ഗാംഗുലിയെ നെഞ്ചുവേദനയെ തുടര്‍ന്നാണ് ആശുപത്രിയില്‍ പ്രവേശിപ്പിച്ചതെന്ന് വാര്‍ത്താ ഏജന്‍സി പിടിഐ റിപ്പോര്‍ട്ട് ചെയ്‍തു. കൊല്‍ക്കത്തയിലെ വുഡ്‍ലാന്‍ഡ് ആശുപത്രിയിലാണ് ഗാംഗുലിയെ പ്രവേശിപ്പിച്ചതെന്ന് വാര്‍ത്താ ഏജന്‍സി എഎന്‍ഐ റിപ്പോര്‍ട്ട് ചെയ്യുന്നു. ഗാംഗുലിക്ക് ആന്‍ജിയോപ്ലാസ്റ്റി വേണ്ടിവന്നേക്കും എന്നാണ് സ്ഥിരീകരിക്കാത്ത മാധ്യമ റിപ്പോര്‍ട്ടുകള്‍. ആശുപത്രി അധികൃതരുടെ ഔദ്യോഗിക പ്രതികരണം ഇതുവരെ ലഭ്യമായിട്ടില്ല.സൗരവ് ഗാംഗുലിക്ക് നേരിയ ഒരു ഹൃദയാഘാതം ഉണ്ടായെന്നാണ് പശ്ചിമ ബംഗാള്‍ മുഖ്യമന്ത്രി മമത ബാനര്‍ജി ട്വീറ്റ് ചെയ്‍തത്. ഗാംഗുലി ആശുപത്രിയിലാണ്. എത്രയും വേഗം ആരോഗ്യം വീണ്ടെടുക്കട്ടെയെന്ന് ആശംസിക്കുന്നതായും മമത ബാനര്‍ജി ട്വീറ്റ് ചെയ്‍തു.
നേരത്തെ സൗരവ് ഗാംഗുലി ജഗ്ദീപ് ധന്‍കറിനെ സന്ദര്‍ശിച്ചത് വലിയ വാർത്തയായിരുന്നു . ഗാംഗുലി രാഷ്ട്രയത്തിലേക്കിറങ്ങുന്നുവെന്ന അഭ്യൂഹങ്ങള്‍ക്കിടെയാണ് സന്ദര്‍ശനം നടന്നത് .ബിസിസിഐ പ്രസിഡന്റിന്റെ രാജ്ഭവൻ സന്ദര്‍ശനം 'ഉപചാരപൂർവ്വമുള്ള ക്ഷണം' എന്നാണ് അന്ന് സൗരവ് ഗാംഗുലി വിശേഷിപ്പിച്ചത്. വ്യത്യസ്തമായ വിഷയങ്ങള്‍ കൂടിക്കാഴ്ചയില്‍ ചര്‍ച്ച ചെയ്തുവെന്ന് ഗവര്‍ണര്‍ ധന്‍കര്‍ അവകാശപ്പെട്ടു. അതേ സമയം മാധ്യമങ്ങളോട് പ്രതികരിക്കാന്‍ ഗാംഗുലി തയ്യാറായില്ല.
ബിസിസിഐ അധ്യക്ഷന്‍ സൗരവ് ഗാംഗുലിയുമായി വിവിധ വിഷയങ്ങളില്‍ ആശയവിനിമയം നടത്തി. 1864-ല്‍ സ്ഥാപിതമായ രാജ്യത്തെ ഏറ്റവും പഴയ ക്രിക്കറ്റ് മൈതാനമായ ഈഡന്‍ ഗാര്‍ഡന്‍ സന്ദര്‍ശിക്കാനുള്ള അദ്ദേഹത്തിന്റെ ക്ഷണം സ്വീകരിച്ചു', ഗാംഗുലിക്കൊപ്പമുള്ള ഫോട്ടോയോടൊപ്പം ഗവര്‍ണര്‍ ട്വീറ്റ് ചെയ്തു. പശ്ചിമ ബംഗാളില്‍ നടക്കുന്ന നിയമസഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി ഗാംഗുലി ബിജെപിയില്‍ ചേര്‍ന്നേക്കുമെന്ന് ഏറെ നാളായി അഭ്യൂഹങ്ങള്‍ പ്രചരിക്കുന്നുണ്ടായിരുന്നു .അതെ സമയം ഔദ്യോഗിക ചുമതലകള്‍ തടസമില്ലാതെ നടക്കാനായി കഴിഞ്ഞ നാലര മാസത്തിനിടെ നടത്തിയത് 22 കോവിഡ്-19 പരിശോധനകളെന്ന് സൗരവ് ഗാംഗുലിയുടെ വെളിപ്പെടുത്തിയിരുന്നു .
സെപ്റ്റംബര്‍ മുതല്‍ നവംബര്‍ വരെ ദുബായില്‍ നടന്ന ഈ വര്‍ഷത്തെ ഐ.പി.എല്ലിന്റെ തിരക്കിലായിരുന്നു അദ്ദേഹം. ആ സമയത്ത് തനിക്ക് ചുറ്റും പല കോവിഡ് പോസിറ്റീവ് കേസുകളും ഉണ്ടായിരുന്നതിനാല്‍ ഇടയ്ക്കിടക്ക് പരിശോധനയ്ക്ക് വിധേയനാകേണ്ടി വന്നിരുന്നു.''മാതാപിതാക്കള്‍ക്കൊപ്പമാണ് ഞാന്‍ താമസിക്കുന്നത്. ആദ്യം ഞാന്‍ ദുബായിലേക്ക് യാത്ര ചെയ്തിരുന്നു. അപ്പോഴെല്ലാം എനിക്ക് ആശങ്കയുണ്ടായിരുന്നു. അത് എന്നെപ്പറ്റി മാത്രം ആയിരുന്നില്ല. ചുറ്റുമുള്ളവരെ കുറിച്ച് കൂടിയായിരുന്നു. കാരണം ഈ രോഗം നിങ്ങളില്‍ നിന്ന് മറ്റൊരാള്‍ക്ക് പകരരുതെന്ന ചിന്ത എപ്പോഴുമുണ്ടാകും.'' - ഗാംഗുലി പറഞ്ഞു.ഐ.പി.എല്ലിനിടെ 400 പേരാണ് ബയോ ബബിളിനുള്ളില്‍ കഴിഞ്ഞിരുന്നത്. ആ രണ്ടര മാസത്തിനിടെ എല്ലാവരുടെയും സുരക്ഷയേയും ആരോഗ്യത്തെയും കരുതി നാലായിരത്തോളം കോവിഡ് പരിശോധനകളാണ് നടന്നതെന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























