ആദ്യ ഘട്ടത്തില്‍ മൂന്ന് കോടി പേര്‍ മാത്രം; ബാക്കിയുള്ളവര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കണോ എന്ന് ജൂലൈയില്‍ തീരുമാനിക്കും; നിലപാട് മാറ്റി വ്യക്ത വരുത്തി കേന്ദ്ര ആരോഗ്യമന്ത്രിയുടെ ട്വിറ്റര്‍; കിംവദന്തികള്‍ പരത്താന്‍ പാടില്ലെന്ന് കര്‍ശന നിര്‍ദേശം

കോവിഡ് വാക്‌സില്‍ ആദ്യ ഘട്ടത്തില്‍ ആര്‍ക്കൊക്കെ ലഭിക്കും? ഈ ചോദ്യത്തിന് കൃത്യമായ ഒരു മറുപടി നല്‍കിയിരിക്കുകയാണ് കേന്ദ്ര ആരോഗ്യമന്ത്രി ഹര്‍ഷവര്‍ധന്‍. രാജ്യത്ത് സൗജന്യ കൊവിഡ് വാക്‌സിന്‍ ആദ്യഘട്ടത്തിലെ മുന്‍ഗണന പട്ടികയിലെ മൂന്ന് കോടി പേര്‍ക്ക് മാത്രമെന്ന് അദ്ദേഹം വ്യക്തമാക്കി. ബാക്കിയുള്ളവര്‍ക്ക് വാക്‌സിന്‍ സൗജന്യമായി നല്‍കണമോ എന്നതില്‍ ജൂലൈയില്‍ തീരുമാനം എടുക്കുമെന്നും മന്ത്രി പറഞ്ഞു.
നേരത്തെ രാജ്യത്ത് ഉടനീളം കോവിഡ് വാക്‌സിന്‍ സൗജന്യമായി നല്‍കുമെന്ന് പ്രഖ്യാപിച്ച മന്ത്രി പിന്നീട് ട്വിറ്റിലൂടെ വ്യക്തത നല്‍കുകയായിരുന്നു. എല്ലാവര്‍ക്കും വാക്‌സിന്‍ സൗജന്യമായിരിക്കില്ലെന്നാണ് നേരത്തേ കേന്ദ്രം എടുത്തിരുന്ന നിലപാട്. ഇതില്‍ നിന്നും വ്യത്യസ്തമായി എല്ലാവര്‍ക്കും സൗജന്യ വാക്‌സില്‍ എന്നായിരുന്നു കേന്ദ്രമന്ത്രിയുടെ പ്രതികരണം. ഇത് വാര്‍ത്തയായതോടെയാണ് പിന്നീട് മന്ത്രി ഇക്കാര്യത്തില്‍ വ്യക്തത നല്‍കിയത്. വിദഗ്ധ സമിതി ശുപാര്‍ശ ഡ്രഗ്‌സ് കണ്ട്രോള്‍ ജനറല്‍ പരിശോധിച്ചു വരികയാണെന്ന് മന്ത്രി നേരത്തെ വ്യക്തമാക്കിയിരുന്നു. ഡിസിജിഐയുടെ അനുമതി കിട്ടിയാലുടന്‍ സിറം ഇന്‍സ്റ്റിറ്റ്യൂട്ടുമായി വാക്‌സിന് വേണ്ടി കേന്ദ്ര സര്‍ക്കാര്‍ ബന്ധപ്പെടുമെന്നും രണ്ടര കോടി പേര്‍ക്കുളള വാക്‌സിന് ഡോസുകളാണ് ആദ്യം വാങ്ങുകയെന്നും അദ്ദേഹം പറഞ്ഞു.
വാക്‌സിന്റെ സുരക്ഷ സംബന്ധിച്ച് ഒരു വിധത്തിലുള്ള കിംവദന്തികളും പരത്താന്‍ പാടില്ല. എല്ലാ കാര്യങ്ങളും വിശദമായി പരിശോധിച്ചിട്ടുണ്ട്. പോളിയോ വാക്‌സിന്‍ ആദ്യമായി നല്‍കിയ സമയത്തും ഇത്തരത്തിലുള്ള കിംവദന്തികള്‍ പരന്നിരുന്നു. എന്നാല്‍ പിന്നീട് അതിന്റെ സുരക്ഷയെക്കുറിച്ച് എല്ലാവര്‍ക്കും ബോധ്യമായി, മന്ത്രി പറഞ്ഞു. വാക്‌സിന്‍ വിതരണത്തിനുള്ള എല്ലാ തയ്യാറെടുപ്പുകളും പൂര്‍ത്തിയായതായും ഡ്രൈ റണ്‍ വിലയിരുത്തിക്കൊണ്ട് അദ്ദഹം പറഞ്ഞു.
ഇന്ത്യയില്‍ രണ്ടാം തവണയാണ് ഡ്രൈ റണ്‍ നടക്കുന്നത്. ആദ്യ ഘട്ടത്തില്‍ ആസ്സാം, ആന്ധ്രാപ്രദേശ്, പഞ്ചാബ്, ഗുജറാത്ത് എന്നീ സംസ്ഥാനങ്ങളില്‍ തിരഞ്ഞെടുത്ത ജില്ലകളില്‍ 28, 29 തീയതികളിലായി ഡ്രൈ റണ്‍ നടന്നിരുന്നു. ഇതിന്റെ അടിസ്ഥാനത്തില്‍ ആദ്യം തയ്യാറാക്കിയിരുന്ന മാര്‍ഗനിര്‍ദേശങ്ങള്‍ പരിഷ്‌കരിച്ചതായും മന്ത്രി വ്യക്തമാക്കി.
ദേശവ്യാപകമായി കൊവിഡ് പ്രതിരോധ മരുന്നിന്റെ വിതരണവുമായി ബന്ധപ്പെട്ട് ഡ്രൈ റണ്‍ നടന്നു. കേരളം അടക്കം എല്ലാ സംസ്ഥാനങ്ങളിലും കേന്ദ്ര ഭരണ പ്രദേശങ്ങളിലും നടപടിക്രമങ്ങള്‍ പുരോഗമിക്കുന്നു. വാക്‌സിന്‍ കുത്തിവെപ്പ് ഒഴികെയുള്ള വിതരണത്തിലെ എല്ലാ ഘട്ടങ്ങളും ഡ്രൈ റണില്‍ പരിശോധിച്ചു. ഒരോ കുത്തിവെപ്പ് കേന്ദ്രത്തില്‍ ഇരുപത്തിയഞ്ച് ആരോഗ്യ പ്രവര്‍ത്തകര്‍ക്കാണ് മോക്ക് വാക്‌സിന്‍ നല്‍കിയത്.
അതേ സമയം അതിതീവ്ര വൈറസ് ബാധ തടയുന്നതിന്റെ ഭാഗമായി കേന്ദ്ര ആരോഗ്യ മന്ത്രാലയം മാര്‍ഗ്ഗനിര്‍ദേശങ്ങള്‍ പുറപ്പെടുവിച്ചു. ഇന്ത്യയിലെത്തുന്ന അന്താരാഷ്ട്ര യാത്രക്കാര്‍ യാത്രാവിവരങ്ങള്‍ അടങ്ങിയ സത്യവാങ്മൂലവും കൊവിഡ് രോഗിയല്ലെന്ന സ്വയം സാക്ഷ്യപത്രവും സമര്‍പ്പിക്കണം.
ജനുവരി 8 നും 30 നും ഇടയില്‍ ബ്രിട്ടണില്‍ നിന്ന് വരുന്ന യാത്രക്കാര്‍ 72 മണിക്കൂര്‍ മുന്‍പ് www.newdelhiairport.in എന്ന ഓണ്‍ലൈന്‍ പോര്‍ട്ടലില്‍ രജിസ്റ്റര്‍ ചെയണം. യാത്രക്കാരുടെ കയ്യില്‍ കൊവിഡ് നെഗറ്റീവ് സര്‍ട്ടിഫിക്കറ്റ് ഉണ്ടെന്ന് വിമാനക്കമ്പനികള്‍ ഉറപ്പാക്കണമെന്നും നിര്‍ദേശം നല്‍കിയിട്ടുണ്ട്.
ഓക്‌സഫഡ് യൂണിവേഴ്‌സിറ്റിയും മരുന്ന് നിര്‍മാണ കമ്പനിയായ ആസ്ട്രസെനകയും ചേര്‍ന്ന് വികസിപ്പിച്ച വാക്‌സിനായ കോവിഷീല്‍ഡിന് അനുമതിക്കായി കേന്ദ്രസര്‍ക്കാരിന്റെ വിദഗ്ധ സമിതി ഡ്രഗ് കണ്‍ട്രോളര്‍ ജനറലിന് ശുപാര്‍ശ നല്‍കിയിരുന്നു.
സെറം ഇന്‍സ്റ്റിറ്റ്യൂട്ട് ആണ് ഇന്ത്യയില്‍ കോവിഷീല്‍ഡ് നിര്‍മിക്കുന്നത്. ഐസിഎംആറിന്റെ സഹകരണത്തോടെ ഭാരത് ബയോടെക്ക് വികസിപ്പിക്കുന്ന കോവാക്‌സിനും വൈകാതെ തയ്യാറാകുമെന്നാണ് പ്രതീക്ഷിക്കുന്നത്.
https://www.facebook.com/Malayalivartha

























