അരക്കോടിയുടെ ഹവാല പണം ബി എസ് എഫ് കമാൻഡന്റിൽ നിന്നും കണ്ടെടുത്ത കേസ്, കമാൻഡൻ്റും അന്താരാഷ്ട്ര കള്ളക്കടത്തുകാരൻ ബിഷു ഷെയ്ക്കും കുറ്റം ചുമത്തലിന് ഹാജരാകാൻ ഉത്തരവ്

അരക്കോടി രൂപയുടെ ഹവാല പണം വെസ്റ്റ് ബംഗാൾ മുർഷിദാബാദ് ബി എസ് എഫ് ബറ്റാലിയൻ 83 ലെ കമാൻഡന്റ് ജിബു. ഡി. മാത്യുവിൽ നിന്ന് കണ്ടെടുത്ത കൈക്കൂലി കേസിൽ ഒന്നാം പ്രതി കമാൻഡൻ്റും രണ്ടാം പ്രതിയായ അന്താരാഷ്ട്ര കള്ളക്കടത്തുകാരൻ ബിഷു ഷെയ്ക്കും കുറ്റം ചുമത്തലിന് ഹാജരാകാൻ തിരുവനന്തപുരം സി ബി ഐ കോടതി ഉത്തരവിട്ടു. പ്രതികൾ ജൂൺ 22ന് ഹാജരാകാനാണുത്തരവ്.
മറ്റൊരു സി ബി ഐ കേസിൽ വെസ്റ്റ് ബംഗാൾ കൊൽക്കത്ത സെൻട്രൽ ജയിലിൽ കഴിയുന്ന രണ്ടാം പ്രതി ബിഷു ഷെയ്ക്കിനെ ഈ കേസിൽ കുറ്റം ചുമത്തുന്നതിന് ജൂൺ 22 ന് ഹാജരാക്കാൻ കൊൽക്കത്ത സെൻട്രൽ ജയിൽ സൂപ്രണ്ടിന് പ്രൊഡക്ഷൻ വാറണ്ടയക്കാനും സിബിഐ ജഡ്ജി കെ. സനിൽകുമാർ ഉത്തരവിട്ടു.
പ്രതികൾക്കെതിരെയുള്ള രണ്ടു കേസുകളിലാണ് കുറ്റം ചുമത്താൻ സിബിഐ കോടതി ഉത്തരവിട്ടത്. ബംഗ്ലാദേശ് അതിർത്തിയിലൂടെ സ്വർണ്ണം, മയക്കുമരുന്ന് തുടങ്ങിയവയുടെ കള്ളക്കടത്തിന് സെക്യൂരിറ്റി പിൻവലിച്ച് ഒത്താശ ചെയ്ത് സുരക്ഷിത മാർഗ്ഗമൊരുക്കിയതിന് ചാർജ് ചെയ്തതാണ് ഒരു കേസ്. ഉറവിടം വ്യക്തമാക്കാനാകാത്തതും അവിഹിതമായി വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദിച്ചതിനും കമാൻഡൻ്റിനെതിരെ ചാർജ് ചെയ്തതാണ് രണ്ടാമത്തെ കേസ്.
ഇന്ത്യ- ബംഗ്ളാദേശ് അതിർത്തി വഴി മനുഷ്യക്കടത്ത് , സ്വർണ്ണം, അന്താരാഷ്ട്ര വിപണിയിൽ കോടികൾ വിലമതിക്കുന്ന ഹാഷിഷ് ഓയിൽ ,ബ്രൗൺഷുഗർ അടക്കമുള്ള മയക്കുമരുന്ന്, കറൻസി, കന്നുകാലികൾ എന്നിവയുടെ കള്ളക്കടത്തു കമാൻഡൻറ് ജിബുവിന്റെ ഒത്താശയോടെ ബിഷു നടത്തിയെന്നും ഇതിന്റെ പാരിതോഷികമായി മാസപ്പടിയായി നൽകിയ കൈക്കൂലിപ്പണമാണ് ജിബുവിൽ നിന്ന് പിടിച്ചെടുത്തതെന്നുമാണ് സി ബി ഐ കേസ്.
കള്ളക്കടത്തിന് കൂട്ടുനിന്ന വെസ്റ്റ് ബംഗാൾ മുർഷിദാബാദ് ബോർഡർ സെക്യൂരിറ്റി ഫോഴ്സ് ബറ്റാലിയൻ 83 ലെ കമാൻഡന്റ് പത്തനംതിട്ട സ്വദേശി ജിബു.ഡി.മാത്യുവാണ് കേസിലെ ഒന്നാം പ്രതി . ബിഷു ഷെയ്ക്ക് കേസിൽ രണ്ടാം പ്രതിയാണ്.
കള്ളക്കടത്തിന് ഒത്താശ ചെയ്തതിന് ജിബുവിന് ബിഷു നൽകിയ കൈക്കൂലിയായ അരക്കോടി രൂപയുമായി ട്രെയിൻ മാർഗ്ഗം കേരളത്തിലേക്ക് വരവെ ജിബുവിനെ പിന്തുടർന്ന് ആലപ്പുഴ റെയിൽവേ സ്റ്റേഷനിൽ വച്ച് ജിബുവിനെ സിബിഐ തൊണ്ടി സഹിതം പിടികൂടുകയായിരുന്നു. ഷാലിമാർ എക്സ്‌പ്രസിലെ ഏസി കോച്ചിൽ യാത്ര ചെയ്തു വരവേ 2019 ജനുവരി 30 ന് വൈകിട്ട് 5.50 നാണ് ജിബുവിനെ സിബിഐ അറസ്റ്റ് ചെയ്തത്. ഉദ്യോഗസ്ഥർക്ക് പാരിതോഷികമായി പണവും മദ്യവും കൂടാതെ മദിരാാക്ഷികളെയും നൽകി സൽക്കരിച്ചതായും ബിഷു സിബിഐക്ക് കുറ്റസമ്മത മൊഴി നൽകിയിട്ടുണ്ട്.
ഇന്ത്യൻ ശിക്ഷാ നിയമത്തിലെ വകുപ്പായ 120 ബി (ക്രിമിനൽ ഗൂഢാലോചന) , അഴിമതി നിരോധന നിയമത്തിലെ വകുപ്പുകളായ 11 (പൊതുസേവകൻ ഒദ്യോഗികച്ചുമതലയുമായി ബന്ധപ്പെട്ട് വിലപിടിപ്പുള്ള വസ്തുവകകൾ സ്വീകരിക്കൽ) , 12 ( കൈക്കൂലി വാങ്ങാനും സ്വീകരിക്കാനും പ്രേരിപ്പിക്കൽ) , 13 (2) ,13 (1) (ഡി) പൊതുസേവകൻ തൻ്റെ ഔദ്യോഗിക പദവി ദുരുപയോഗം ചെയ്ത് മൂന്നാം കക്ഷിക്ക് അന്യായ ലാഭമുണ്ടാക്കി സർക്കാരിന് നഷ്ടം വരുത്തൽ) എന്നീ കുറ്റങ്ങൾ ചുമത്തിയാണ് കള്ളക്കടത്ത് കേസിൽ ജിബുവിനെ ഒന്നാം പ്രതിയാക്കിയും ബിഷുവിനെ രണ്ടാം പ്രതിയാക്കിയും കുറ്റപത്രം സമർപ്പിച്ചത്.
അഴിമതി നിരോധന നിയമത്തിലെ വകുപ്പ് 13 (2), 13 (1) (ഇ) (ഉറവിടം വ്യക്തമാക്കാനാകാത്ത വരവിൽ കവിഞ്ഞ സ്വത്ത് സമ്പാദനം ചെയ്യൽ) ചുമത്തിയാണ് അവിഹിത സ്വത്ത് സമ്പാദനക്കേസിൽ ജിബുവിനെ മാത്രം ഏക പ്രതിയാക്കി കുറ്റപത്രം സമർപ്പിച്ചത്.
https://www.facebook.com/Malayalivartha


























