ട്രയിനു മുന്നിൽ ചാടി കുഞ്ഞിനെ രക്ഷിച്ച് സൂപ്പർമാൻ മയൂർ.... പാരിതോഷികവുമായി ഇന്ത്യൻ റെയിൽവേ...

വേഗതയിൽ ചീറിപ്പാഞ്ഞെത്തുന്ന ട്രയിൻ, റെയിൽവേ പാളത്തിലേക്ക് കാല്‍തെറ്റി വീഴുന്ന കുട്ടി. നമ്മളായാൽ ഞെട്ടൽ കാരണം ഒരു നിമിഷമെങ്കിലും അമ്പരന്ന് നിന്നു പോകും. എന്നാൽ ആ സമയം തന്റെ ജീവനെ പറ്റിയോ വേറൊന്നും തന്നെ രണ്ടാമത് ചിന്തിക്കാതെ കുഞ്ഞിനെ രക്ഷിക്കാനായി ട്രാക്കിലേക്കെടുത്ത് ചാടിയ ഒരു സൂപ്പർമാനുണ്ട്.
കുഞ്ഞിനെ അത്ഭുതകരമായി ജീവിതത്തിലേക്ക് കൈപിടിച്ചുയര്‍ത്തിയ മുംബൈയിലെ റെയില്‍വേ ജീവനക്കാരന്‍ മയൂര്‍ ഷെല്‍ക്കേ. ഇദ്ദേഹത്തിന്റെ ധീര പ്രവർത്തിക്ക് പാരിതോഷികം പ്രഖ്യാപിച്ച് റെയില്‍വേ ഇപ്പോൾ മാതൃക കാട്ടിയിരിക്കകുയാണ്. 50,000 രൂപയാണ് ഇദ്ദേഹത്തിന് പാരിതോഷികമായി റെയില്‍വേ പ്രഖ്യാപിച്ചത്. ഷെല്‍ക്കേയുടെ ധൈര്യത്തിന് അദ്ദേഹത്തിന് റെയില്‍വേ ബോര്‍ഡ് പ്രശസ്തി പത്രവും നല്‍കി.
മധ്യറെയില്‍വേയില്‍ പോയന്റ്സ്മാനായി ജോലിചെയ്യുന്ന മയൂര്‍ ഷെല്‍ക്കേയാണ് സ്വന്തം ജീവന്‍ പണയംവെച്ച് ഓടിയെത്തി കുട്ടിയെ പാഞ്ഞെത്തിയ ട്രെയിനിനു മുന്നിൽ നിന്ന് രക്ഷിച്ചത്. മുംബൈ സബര്‍ബന്‍ റെയില്‍വേയില്‍ കര്‍ജത്ത് പാതയിലുള്ള വാംഗണി റെയില്‍വേ സ്റ്റേഷനില്‍ ശനിയാഴ്ചയാണ് സംഭവം നടന്നത്.
കണ്ണുകാണാനാകാത്ത അമ്മയുടെ കൈപിടിച്ച് പ്ലാറ്റ്‌ഫോമിലൂടെ നടന്നുപോവുകയായിരുന്ന ആണ്‍കുട്ടിയാണ് കാല്‍തെറ്റി പാളത്തിലേക്ക് വീണത്. അപ്പോഴേക്കും ഒരു എക്‌സ്പ്രസ് തീവണ്ടി തൊട്ടപ്പുറത്ത് എത്തിയിരുന്നു.
പ്ലാറ്റ്ഫോമിലുള്ളവര്‍ എന്തുചെയ്യണമെന്നറിയാതെ നില്‍ക്കുമ്പോള്‍ ഒരാള്‍ പാളത്തിലൂടെ ഓടിവന്ന് കുട്ടിയെ പ്ലാറ്റ്ഫോമിലേക്ക് എടുത്ത് കയറ്റുകയായിരുന്നു. പിന്നാലെ അയാളും കയറിയതും വണ്ടി കടന്നുപോയതും നിമിഷങ്ങളുടെ വ്യത്യാസത്തിലാണ്. തിങ്കളാഴ്ച ഇന്ത്യന്‍ റെയില്‍വേ തന്നെയാണ് ഇതിന്റെ സി.സി.ടി.വി. ദൃശ്യങ്ങള്‍ പുറം ലോകത്തെ അറിയിച്ചതും.
''വളരെ വേഗത്തില്‍ വരുന്നൊരു എക്‌സ്പ്രസ് ട്രെയിനായിരുന്നതിനാല്‍ ആദ്യം കുറച്ച് ഭയമുണ്ടായിരുന്നു. പക്ഷേ, ചിന്തിച്ചുനില്‍ക്കാന്‍ സമയമില്ലായിരുന്നു. പാളത്തിലേക്കു വീണ കുട്ടിയെ രക്ഷിക്കണമെന്നു തന്നെ ഞാന്‍ തീരുമാനിച്ചു. അങ്ങനെയാണ് എടുത്ത് ട്രാക്കിലേക്ക് ചാടിയതും'' എന്ന് കുട്ടിയെ രക്ഷിച്ച സൂപ്പർമാൻ മയൂര്‍ ഷെല്‍ക്കെ എന്ന മുപ്പതുകാരന്‍ പറയുന്നു.
കുട്ടി ട്രാക്കിലേക്ക് വീണതോടെ താന്‍ ഭയന്നു പോയെന്ന് കാഴ്ചശക്തിയില്ലാത്ത മാതാവ് സംഗീത പറഞ്ഞു. ''ആ മനുഷ്യന്‍ വന്ന് എന്റെ മകനെ രക്ഷിച്ചു. എന്റെ മകനു വേണ്ടി അദ്ദേഹം സ്വന്തം ജീവന്‍ അപകടത്തിലാക്കി.
അദ്ദേഹം കാരണം മാത്രമാണ് ഇന്ന് എന്റെ മകന്‍ എനിക്കൊപ്പമുള്ളത്. എന്റെ ആറുവയസ്സുള്ള മകന്‍ എന്റെ ഏക പിന്തുണയാണ്. ഹൃദയത്തിന്റെ അടിത്തട്ടില്‍ നിന്ന് ഞാന്‍ അദ്ദേഹത്തിന് നന്ദി പറയുന്നു'' എന്നും സംഗീത പറഞ്ഞു.
നാനാ ഭാഗത്തു നിന്നും മയൂര്‍ ഷെല്‍ക്കെയ്ക്ക് അഭിനന്ദന പ്രവാഹമാണ് എത്തിച്ചേരുന്നത്. റെയില്‍വേ മന്ത്രി പീയൂഷ് ഗോയല്‍ അദ്ദേഹത്തെ ഫോണില്‍ വിളിച്ച് അഭിനന്ദനമറിയിക്കുകയും ട്വിറ്ററിലൂടെ വീഡിയോ പങ്കു വയ്ക്കുകയും ചെയ്തു. ''മയൂര്‍ ചെയ്തത് പുരസ്‌കാരങ്ങള്‍ക്കും സര്‍ട്ടിഫിക്കറ്റുകള്‍ക്കുമൊക്കെ അപ്പുറമുള്ള കാര്യമാണ്, എന്നിരുന്നാലും അദ്ദേഹത്തിന് ഉയര്‍ന്ന ബഹുമതി നല്‍കുകയും ചെയ്യും.
സ്വന്തം ജീവന്‍ പോലും അപകടത്തിലാക്കി ഒരു ജീവന്‍ രക്ഷിച്ച അദ്ദേഹം ഇന്ത്യന്‍ റെയില്‍വേയുടെ ഹൃദയം കവര്‍ന്നു. അദ്ദേഹത്തെ അഭിനന്ദിക്കാന്‍ വാക്കുകളില്ല'' എന്ന് പീയൂഷ് ഗോയല്‍ പറഞ്ഞു. പുണെക്കടുത്താണ് മയൂര്‍ ഷെല്‍ക്കെയുടെ സ്വദേശം.
2016 മാര്‍ച്ചിലാണ് റെയില്‍വേയില്‍ ജോലിയില്‍ പ്രവേശിച്ചത്. ബിരുദധാരിയായ മയൂര്‍, എട്ടുമാസത്തോളമായി വാംഗണി സ്റ്റേഷനിലാണ് ജോലി ചെയ്യുന്നത്. ആനന്ദ് മഹീന്ദ്ര ഉള്‍പ്പെടെയുള്ള പ്രമുഖരും മയൂര്‍ ഷെല്‍ക്കെയെ അഭിനന്ദിച്ച് രംഗത്തെത്തിയിട്ടുണ്ട്.
https://www.facebook.com/Malayalivartha


























