സോണിയാ ഗാന്ധിയെ പ്രധാനമന്ത്രിയാക്കാതെ തടഞ്ഞതിനാല്‍ കലാമിനെ രണ്ടാമൂഴത്തില്‍ പ്രസിഡന്റാക്കുന്നത് കോണ്‍ഗ്രസ് എതിര്‍ത്തു, മനോവിഷമത്തോടെ രാഷ്ടപതി ഭവനില്‍ നിന്ന് പടിയിറക്കം

ഇറ്റലിയില്‍ ജനിച്ച സോണിയാ ഗാന്ധി കോണ്‍ഗ്രസ് മന്ത്രിസഭയെ നയിക്കുന്നതില്‍ കലാമിന് എതിര്‍പ്പുണ്ടായിരുന്നത്രേ. ഇതേ തുടര്‍ന്നാണ് യുപിഎ സര്‍ക്കാരില്‍ സോണിയക്ക് പകരക്കാരനായി മന്മോഹന്‍ സിങ് എത്തിയത്. എന്നാല്‍ ഈ വിവാദത്തിന് ആരും ഇതുവരെ സ്ഥിരീകരണം നല്‍കിയിട്ടില്ല. കലാം നിഷേധിക്കുകയോ സമ്മതിക്കുകയോ ചെയ്തിട്ടില്ല. എന്നാല്‍ ഒന്നാം യുപിഎ സര്‍ക്കാരിന്റെ അധികാരമേല്‍ക്കലിന് തൊട്ടുമുമ്പത്തെ രാഷ്ട്രീയം വിശകലനം ചെയ്താല്‍ കലാമിന്റെ ഇടപെടലുകള്‍ തള്ളിക്കളയാനും കഴിയില്ല.
രാഷ്ട്രപതി ഭവന് ജനകീയ മുഖം നല്‍കിയ എപിജെ അബ്ദുള്‍ കലാം ബിജെപി രാജ്യം ഭരിക്കുമ്പോള്‍ മതേതരത്വത്തിന്റെ ചിഹ്നമായിട്ട് കോണ്‍ഗ്രസും ബിജെപിയും ഒരുമിച്ചാണ് രാജ്യത്തിന്റെ നേതൃസ്ഥാനത്ത് അദ്ദേഹത്തെ എത്തിച്ചത്. പുരോഗതിക്ക് പുതിയ മാര്‍ഗ്ഗങ്ങള്‍ അവതരിപ്പിച്ച് ലോകത്തിന്റെ ശ്രദ്ധ കുറഞ്ഞ കാലയളവില്‍ തന്നെ കലാം സ്വന്തമാക്കി.
രാഷ്ട്രപതി ഭവനെ ആരുടേയും രാഷ്ട്രീയ ചട്ടുകമാകാന്‍ കലാം അനുവദിച്ചില്ല. നിലപാടുകളില്‍ അദ്ദേഹത്തിന് വ്യക്തയുണ്ടായിരുന്നു. അത് തന്നെയാണ് തീരുമാനങ്ങളില്‍ പ്രതിഫലിച്ചതും. എന്തുകൊണ്ട് മന്മോഹന്‍സിങ് ഇന്ത്യയുടെ പ്രധാനമന്ത്രിയായെന്ന ചോദ്യത്തിന് കലാമിലേക്ക് വിരല്‍ ചുണ്ടുന്നവരുണ്ട്. രാജ്യമായിരുന്നു കലാമിന് പ്രധാനം. കടമ നിര്‍വ്വഹിക്കാന്‍ ജീവിതം തന്നെ രാജ്യത്തിനായി മാറ്റി വച്ചു. രാഷ്ട്രപതിയായിരിക്കെ വിവാദങ്ങളും വിമര്‍ശനങ്ങളും കലാമിന് കേള്‍ക്കേണ്ടി വന്നു. രാഷ്ട്രപതിയുടെ മുമ്പിലെത്തിയ ദയാഹര്‍ജികളുടെ തീര്‍പ്പുകല്‍പ്പിക്കുന്ന നടപടി വൈകിച്ചു എന്ന വിമര്‍ശനം അബ്ദുള്‍ കലാമിനെതിരേ ഉയര്‍ന്നിരുന്നു.
എപ്പോഴും തന്റെ മുന്നില്‍ വന്ന ഫയലുകളെ മാനുഷിക മുഖത്തോടെ മാത്രമേ കലാമെന്ന വ്യക്തിക്ക് കാണാനായിട്ടുള്ളൂ. അവിടെയാണ് ഈ രാഷ്ട്രപതി വ്യത്യസ്തനായത്. തന്നെ പ്രസിഡന്റ് പദവിയിലേക്ക് എത്തിച്ച ബിജെപിയുടെ താല്‍പ്പര്യങ്ങള്‍ അദ്ദേഹം തന്റെ പദവിയിലിരിക്കെ ചെയ്തു കൊടുത്തില്ല. അതുകൊണ്ട് തന്നെയാണ് രണ്ടാം തവണയും പ്രസിഡന്റാകാന് ആഗ്രഹിച്ചിട്ടും കലാമിന് അതിന് കഴിയാതെ പോയത്. എന്നിട്ടും അദ്ദേഹം നിരാശനായില്ല. രാജ്യം മുഴുവന്‍ നടന്ന് തന്റെ വികസന സ്വപ്‌നങ്ങള്‍ അവതരിപ്പിച്ചു.
ഇന്ത്യന്‍ ഭരണഘടനയുടെ 72 ആമത്തെ വകുപ്പു പ്രകാരം വധശിക്ഷക്കു വിധിക്കപ്പെട്ട കുറ്റവാളിയുടെ ശിക്ഷ ഇളവുചെയ്യാന്‍ രാഷ്ട്രപതിക്കു അധികാരം ഉണ്ട്. കലാം രാഷ്ട്രപതിയായിരിക്കുന്ന കാലഘട്ടത്തില്‍ ഇരുപത്തൊന്ന് ദയാഹര്‍ജികള്‍ അദ്ദേഹത്തിന്റെ പരിഗണനക്കായി വന്നുവെങ്കിലും, തീര്‍പ്പു കല്‍പ്പിച്ചത് ഒന്നില്‍ മാത്രമാണ്.
പതിനാലുവയസ്സുകാരിയെ ബലാത്സംഗം ചെയ്തുകൊലപ്പെടുത്തിയ കേസിലെ പ്രതിയായ ധനഞ്ജയ് ചാറ്റര്‍ജിയുടെ ദയാഹര്‍ജിയാണ് അബ്ദുള്‍ കലാം പരിഗണിച്ചത്. എന്നാല്‍ ഇയാള്‍ക്ക് മാപ്പു നല്‍കാന്‍ കലാം തയ്യാറായില്ല, ചാറ്റര്‍ജിയെ പിന്നീട് വധശിക്ഷക്കു വിധേയനാക്കി. 2001 ലെ ഇന്ത്യന്‍ പാര്‍ലിമെന്റ് ആക്രമണകേസിലെ കുറ്റവാളിയായ അഫ്‌സല്‍ ഗുരുവിന്റെ ദയാഹര്‍ജിയും ഉണ്ടായിരുന്നു ഇതില്‍. ദയാഹര്‍ജിയുടെ തീര്‍പ്പു വൈകിക്കുക വഴി അഫ്‌സല്‍ ഗുരുവിന്റെ വധശിക്ഷ നീട്ടിയത് ഒരുപാട് വിമര്‍ശനങ്ങള്‍ക്കിടയാക്കി.
അഫ്‌സല്‍ ഗുരുവിനോട് കണ്ണടച്ച കലാം ധനഞ്ജയ് ചാറ്റര്‍ജിയെന്ന ബലാത്സംഗക്കാരന് വധശിക്ഷ നല്‍കണമെന്നതില്‍ മറിച്ചൊരു തീരുമാനത്തിന് തയ്യാറായില്ല. തീരുമാനം വൈകിപ്പിച്ചുമില്ല. രാജ്യവും അഭിമാനവുമായിരുന്നു കലാമിന് പ്രധാനം. അതു തന്നെയാണ് രാഷ്ട്രപതി ഭവനില്‍ അദ്ദേഹം ഒപ്പിട്ട ഓരോ ഫയലുകളിലും നിറഞ്ഞത്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha

























