രാഷ്ട്രത്തിന്റെ പ്രണാമം.... കലാമിന് രാജ്യത്തിന്റെ അന്ത്യാഞ്ജലി, കബറടക്കം രാമേശ്വരത്ത് നടന്നു, ഉമ്മന്‍ ചാണ്ടിയും വിഎസും ചടങ്ങില്‍ പങ്കെടുത്തു

രാഷ്ട്രത്തിന്റെ ആദരവോടെ മുന്‍ രാഷ്ട്രപതിയും ശാസ്ത്രജ്ഞനുമായ ഡോ.എപിജെ അബ്ദുള്‍ കലാമിന് രാമേശ്വരം വിടനല്‍കി. രാമേശ്വരത്തിനടുത്ത് പേയ്ക്കരിമ്പില്‍ രാവിലെ 11നാണ് ശവസംസ്‌കാരം ചടങ്ങുകള്‍ നടന്നത്. കനത്ത സുരക്ഷാവലയത്തിലാണ് ചടങ്ങുകള്‍ നടന്നത്.
രാമേശ്വരത്തേക്ക് പ്രധാനമന്ത്രി നരേന്ദ്രമോദിയും കോണ്‍ഗ്രസ് നേതാവ് രാഹുല്‍ ഗാന്ധിയും ഉള്‍പ്പെടെയുള്ള രാഷ്ട്രനേതാക്കള്‍ എത്തിയിരുന്നു. ആരോഗ്യപരമായ കാരണങ്ങളാല്‍ യാത്രചെയ്യാന്‍ കഴിയാത്തതിനാല്‍ തമിഴ്‌നാട് മുഖ്യമന്ത്രി ജയലളിത കബറടക്കത്തിന് എത്തുകയില്ലെന്ന് അറിയിച്ചിരുന്നു. ഏഴു മന്ത്രിമാര്‍ പങ്കെടുക്കുമെന്നു ജയലളിത അറിയിച്ചു. കബറടക്കത്തിനും സ്മാരകത്തിനുമായി സര്‍ക്കാര്‍ ഒന്നേമുക്കാല്‍ ഏക്കര്‍ ഭൂമി നല്‍കി.
ജനഹൃദയങ്ങള്‍ കീഴടക്കി അനശ്വരതയിലേക്ക് മടങ്ങിയ എ.പി.ജെ. അബ്ദുല്‍ കലാമിന്റെ ഭൗതികദേഹം വിങ്ങലോടെയാണ് ജന്മനാട് ഏറ്റുവാങ്ങിയത്. തിങ്കളാഴ്ച ഷില്ലോങ്ങില്‍ അന്തരിച്ച കലാമിന്റെ ഭൗതികശരീരം ബുധനാഴ്ചയാണ് നാട്ടിലെത്തിച്ചത്. വഴികാട്ടിയും ഗുരുവും സുഹൃത്തും സഹോദരനുമൊക്കെയായിരുന്നു ദ്വീപുകാര്‍ക്ക് കലാം. അദ്ദേഹത്തിന് അന്തിമോപചാരമര്‍പ്പിക്കാന്‍ പതിനായിരങ്ങളാണ് എത്തിയത്.
ഇന്നലെ രാത്രി ഏറെ വൈകി കലാമിന്റെ കുടുംബവീടായ ഹൗസ് ഓഫ് കലാമില്‍ ഭൗതികശരീരം പൊതുദര്‍ശനത്തിന് വച്ചിരുന്നു. ന്യൂഡല്‍ഹിയില്‍ നിന്ന് കലാമിന്റെ ഭൗതികദേഹവും വഹിച്ചുകൊണ്ടുള്ള വ്യോമസേനയുടെ പ്രത്യേക വിമാനം ബുധനാഴ്ച ഉച്ചയ്ക്ക് 12.30 നാണ് മധുരയിലെത്തിയത്. അവിടെ സംസ്ഥാന ഗവര്‍ണര്‍ റോസയ്യയും ചീഫ് സെക്രട്ടറി ജ്ഞാനദേശികനും ചേര്‍ന്ന് പുഷ്പചക്രം അര്‍പ്പിച്ച് മൃതദേഹം ഏറ്റുവാങ്ങിയപ്പോള്‍ സമയം 12.50.
ഡല്‍ഹിയില്‍ നിന്ന് കേന്ദ്രമന്ത്രിമാരായ മനോഹര്‍ പരീക്കര്‍, വെങ്കയ്യ നായിഡു, പൊന്‍ രാധാകൃഷ്ണന്‍, മുന്‍ കേന്ദ്രമന്ത്രി സെയ്യദ് ഷാനവാസ് ഹുസൈന്‍ തുടങ്ങിയവര്‍ മൃതദേഹത്തെ അനുഗമിച്ചിരുന്നു. 1.30ന് മധുര വിമാനത്താവളത്തിലെ ഡൊമസ്റ്റിക് ടെര്‍മിനലില്‍ നിന്ന് മൃതദേഹവും വഹിച്ചുകൊണ്ടുള്ള ഹെലികോപ്റ്റര്‍ രാമേശ്വരത്തേക്ക് പറന്നുയര്‍ന്നു. മറ്റൊരു ഹെലികോപ്റ്ററില്‍ നേതാക്കള്‍ അനുഗമിച്ചു. രാമേശ്വരത്ത് പാമ്പന്‍ പാലത്തിന് സമീപമുള്ള നാവികസേനയുടെ ഹെലിപ്പാഡില്‍ കൊണ്ടുവന്ന മൃതദേഹത്തെ സൈനിക വാഹനത്തിലേക്ക് മാറ്റി.
അവിടെ മൂന്ന് സേനയും മുന്‍ സര്‍വസൈന്യാധിപനായ മുന്‍ രാഷ്ട്രപതിക്ക് അന്തിമോപചാരമര്‍പ്പിച്ചു. പ്രത്യേക വാഹനത്തില്‍ പിന്നെ പൊതുദര്‍ശനവേദിയായ കുച്ചിപ്പുള്ളി മണ്ഡപം ക്യാമ്പ് പ്രദേശത്തേക്ക്. കലാം ഒരുപാട് സഞ്ചരിച്ചിട്ടുള്ള പാമ്പന്‍ പാലത്തിലൂടെ മൃതദേഹവും വഹിച്ചുകൊണ്ടുള്ള വാഹനവ്യൂഹം നീങ്ങി.
മണ്ഡപം ക്യാമ്പ് പ്രദേശം അക്ഷരാര്‍ഥത്തില്‍ ജനനിബിഡമായിരുന്നു. മുന്‍ നിശ്ചയിച്ചതിലും ഒന്നര മണിക്കൂര്‍ വൈകി 3.45നാണ് പൊതുദര്‍ശന സ്ഥലത്ത് കലാമിന്റെ ഭൗതികദേഹം എത്തിച്ചത്. സ്ത്രീകളും കുട്ടികളുമടക്കം വന്‍ജനാവലി രാവിലെ മുതല്‍ ഈ പ്രദേശത്ത് കാത്തുനില്‍ക്കുകയായിരുന്നു. ഉത്തരേന്ത്യയില്‍ നിന്നുപോലും നൂറുകണക്കിന് വിദ്യാര്‍ഥികളാണ് അവര്‍ മനസ്സില്‍ ഗുരുനാഥനായി സ്വീകരിച്ചിട്ടുള്ള കലാമിന് ആദരവ് അര്‍പ്പിക്കാന്‍ എത്തിയത്.
വെങ്കയ്യ നായിഡു കേന്ദ്രസര്‍ക്കാറിന്റെ സന്ദേശം ജനങ്ങളെ അറിയിച്ചു. സംസ്‌ക്കാര ചടങ്ങില്‍ പ്രധാനമന്ത്രി അടക്കമുള്ളവര്‍ എത്തുന്ന കാര്യവും നായിഡു സൂചിപ്പിച്ചു. പിന്നാലെ ഒ. പനീര്‍ ശെല്‍വത്തിന്റെ നേതൃത്വത്തിലുള്ള സംസ്ഥാന മന്ത്രിമാര്‍ മുല്ലപ്പൂ അര്‍പ്പിച്ച് തൊഴുതു.
അബ്ദുല്‍ കലാമിന്റെ ബന്ധുക്കളും മതപണ്ഡിതരും പ്രാര്‍ഥന അര്‍പ്പിച്ചശേഷമാണ് ജനങ്ങള്‍ക്ക് കാണാനുള്ള സൗകര്യമൊരുക്കിയത്. ഇടയ്ക്ക് കലാമിന്റെ വയോധികനായ സഹോദരന്‍ ചിന്ന മരയ്ക്കാര്‍ അനുജന് അഞ്ജലി അര്‍പ്പിക്കാന്‍ ബന്ധുക്കളുടെ സഹായത്തോടെ എത്തി. വിവശതയോടെ മുല്ലപ്പൂ അര്‍പ്പിച്ച് ചിന്ന മരയ്ക്കാര്‍ തൊഴുതു.
ഐ.എസ്.ആര്‍.ഒ. മുന്‍ ചെയര്‍മാന്‍ ജി. മാധവന്‍നായര്‍, ഡി.എം.കെ. നേതാവ് സ്റ്റാലിന്‍, വിവിധ കക്ഷി നേതാക്കളായ ജി.കെ. വാസന്‍, വൈകോ, ഇ.വി. കെ.എസ്. ഇളങ്കോവന്‍, ചലച്ചിത്ര നടന്‍മാരായ വിജയകാന്ത്, വടിവേലു, വിവേക് തുടങ്ങിയവര്‍ അന്ത്യോപചാരമര്‍പ്പിക്കാന്‍ എത്തിയിരുന്നു.
കോണ്‍ഗ്രസ് ഉപാധ്യക്ഷന്‍ രാഹുല്‍ ഗാന്ധി, മല്ലികാര്‍ജുന്‍ ഖര്‍ഗെ, മുഖ്യമന്ത്രി ഉമ്മന്‍ ചാണ്ടി, പ്രതിപക്ഷ നേതാവ് വി. എസ്. അച്യുതാനന്ദന്‍, മന്ത്രിമാരായ പി. ജെ. ജോസഫ്, എം. കെ. മുനീര്‍ എന്നിവരും പങ്കെടുക്കുത്തു. കലാമിന്റെ നിര്യാണത്തില്‍ അനുശോചിച്ച് രാജ്യത്ത് ഏഴ് ദിവസത്തെ ദുഖാചരണം പ്രഖ്യാപിച്ചിരിക്കുകയാണ്.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























