ശിക്ഷ നടപ്പാക്കും മുമ്പ് ഉറങ്ങാതെ സുപ്രീം കോടതി വാദം കേട്ടത് പുലര്‍ച്ചെ 5 മണി വരെ

കോടതികള്‍ നിലവില്‍ വധ ശിക്ഷ വിധിക്കുന്നത് പ്രധാനമായും അപൂര്‍വ്വങ്ങളില്‍ അപൂര്‍വ്വം അല്ലെങ്കില്‍ അസാധാരണ സംഭവങ്ങള്‍ ഉള്‍പ്പെടുന്ന കേസുകള്‍ക്കാണ്. നീണ്ട 22 വര്‍ഷം നീണ്ടു നിന്ന കേസുപറച്ചിലുകളും മേമന്റെ കേസിനെ വ്യത്യസ്തമാക്കുന്നു. അതില്‍ അത്യപൂര്‍വ്വമായിരിക്കുന്നത് ശിക്ഷ നടപ്പാക്കുന്നതിന് മുമ്പ് സുപ്രീം കോടതി രാത്രിയില്‍ ഉണര്‍ന്നിരുന്ന് കേസിന്റെ നിയമ വശം ക്രിത്യമാണോ എന്ന് ഒരിക്കല്‍ക്കൂടി പരിശോധിച്ചതാണ്.
നീതിന്യായ ചരിത്രത്തിലെ അസാധാരണായ നടപടിയായാണ് സുപ്രീം കോടതിയില്‍ അര്‍ധരാത്രിക്കുശേഷം നടന്ന വാദം വിലയിരുത്തപ്പെടുന്നത്. ബുധനാഴ്ച രാഷ്ട്രപതി ദയാഹര്‍ജി നല്‍കിയതോടെ അവസാന ശ്രമമെന്നോണമാണ് മേമന്റെ അഭിഭാഷകരും മനുഷ്യാവകാശപ്രവര്‍ത്തകരും പുതിയ ഹര്‍ജിയുമായി സുപ്രീംകോടതിയെ സമീപിച്ചത്. ദയാഹര്‍ജി തള്ളിയെന്ന ഉത്തരവിന്റെ പകര്‍പ്പ് ലഭിച്ചിട്ടില്ലെന്നും ദയാ ഹര്‍ജി നല്‍കിയാല്‍ വധശിക്ഷ നടപ്പാക്കാന്‍ രണ്ടാഴ്ച സമയം നല്‍കണമെന്നുമുള്ള വാദങ്ങളാണ് ഇവര്‍ ഉയര്‍ത്തിയത്.
രാഷ്ട്രപതി ദയാഹര്‍ജി തള്ളിയതോടെ ബുധനാഴ്ച രാത്രി 9 മണിയോടെ മുതിര്‍ന്ന അഭിഭാഷകരായ പ്രശാന്ത് ഭൂഷണിന്റെ നേതൃത്വത്തിലുള്ള ഒരു സംഘം ജന്തര്‍മന്ദിറില്‍ ഒത്തുകൂടി മേമന്റെ വധശിക്ഷ നടപ്പിലാക്കുന്നത് നീട്ടിവയ്ക്കണമെന്നു ആവശ്യപ്പെട്ട് ഇവര്‍ രാഷ്ട്രപതിയെ കാണുവാന്‍ ശ്രമിച്ചിരുന്നു. എന്നാല്‍ ഇതു നടക്കാത്തതില്‍. ഇവര്‍ സുപ്രീം കോടതി ചീഫ് ജസ്റ്റീസ് എച്ച്.എല്‍. ദത്തുവിനെ സന്ദര്‍ശിച്ചു.
ദയാഹര്‍ജികള്‍ തള്ളിയാല്‍ ശിക്ഷ നടപ്പിലാക്കുവാന്‍ ഏഴു ദിവസത്തെ സാവകാശം നല്‍കണമെന്നു ജയില്‍ മാനുവല്‍ വ്യവസ്ഥ ചെയ്യുന്നുണ്ടെന്നും മേമന് നീതി ഉറപ്പാക്കണമെന്നും ചീഫ് ജസ്റ്റിസിനോട് ആവശ്യപ്പെട്ടു. പ്രത്യേക സാഹചര്യം പരിഗണിച്ച് കേസ് ഒരിക്കല്‍ കൂടി പരിഗണിക്കണമെന്ന് ഇവര്‍ ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്ന് അസാധാരണമായ രംഗങ്ങള്‍ക്കാണു സുപ്രീം കോടതി സാക്ഷ്യം വഹിച്ചത്.
തുടക്കത്തില്‍ ചീഫ് ജസ്റ്റിസിന്റെ ഔദ്യോഗിക വസതിയായ കൃഷ്ണമേനോന്‍ മാര്‍ഗ് അഞ്ചാം നമ്പര്‍ വീട്ടിലായിരുന്നു ഹര്‍ജി പരിഗണിച്ചത്. വീടിനു മുന്നില്‍ മാദ്ധ്യമപ്രതിനിധികളും അഭിഭാഷകരും കാത്തുനിന്നു. രാത്രി ഒരുമണിയോടെ ഹര്‍ജി നേരത്തെ പരിഗണിച്ച ജസ്റ്റിസ്് ദീപക് മിശ്രയുടെ പരിഗണനയ്ക്കു വിടുന്നതായി ചീഫ് ജസ്റ്റിസ് ഓഫിസില്‍നിന്ന് അറിയിച്ചു.
ഇതോടെ താല്‍ക്കാലിക കോടതി തുഗ്ലക് റോഡിലെ ദീപക് മിശ്രയുടെ ഔദ്യോഗിക വസതിയായി. അഭിഭാഷകരും മാദ്ധ്യമപ്രവര്‍ത്തകരും അവിടേയ്ക്ക് പാഞ്ഞു. എന്നാല്‍, വാദം സുപ്രീം കോടതിയില്‍ത്തന്നെ കേള്‍ക്കണെമന്ന് ജസ്റ്റിസ് മിശ്ര പറഞ്ഞു. ഇതോടെ വേദി സുപ്രീം കോടതിയായി.
ജഡ്ജിമാരോട് രാത്രി വൈകി സുപ്രീം കോടതിയുടെ നാലാം നമ്പര്‍ കോടതിയില്‍ എത്തുവാന്‍ ചീഫ് ജസ്റ്റീസ് ആവശ്യപ്പെട്ടു. ഇതേ തുടര്‍ന്നു ജസ്റ്റീസുമാരായ ദീപക് മിശ്ര, പ്രഫുല്ല സി. പന്ത്, അമിതാവ് റോയ് എന്നിവര്‍ രാത്രി സുപ്രീം കോടതിയില്‍ എത്തി.
3.20 വാദം തുടങ്ങി. 4.20ഓടെ വാദം അവസാനിച്ചു. തൂക്കിലേറ്റുന്ന കാര്യത്തില്‍ അവസാന നിമിഷം വരെ അവ്യക്തതകള്‍ തുടര്‍ന്നിരുന്നുവെങ്കിലും വ്യാഴാഴ്ച പുലര്‍ച്ചെ 4.55നു സുപ്രീംകോടതിയുടെ മൂന്നംഗ ബെഞ്ച് മേമനെ തൂക്കിലേറ്റുവാന്‍ തടസങ്ങളൊന്നും ഇല്ലെന്നും വിധിക്കുകയായിരുന്നു.
മരണവാറണ്ട് റദ്ദാക്കുന്ന കാര്യത്തിലും നടപടികളില്‍ വീഴ്ച പറ്റിയോ എന്നു പരിശോധിക്കുവാനും ഒരിക്കല്‍ കൂടി വീണ്ടും കോടതിയില്‍ വാദം നടന്നു.
മേമന്റെ കാര്യത്തില്‍ പുറപ്പെടുവിച്ച മരണവാറണ്ട് റദ്ദാക്കരുതെന്നു അറ്റോര്‍ണി ജനറല്‍ മുകുള്‍ റോഹ്തഗി കോടതിയില്‍ വാദിച്ചു. മേമന്റെ സഹോദരന്‍ 16 മാസങ്ങള്‍ക്കു മുമ്പ് തന്നെ ദയാഹര്‍ജി സമര്‍പ്പിക്കുകയും ഇതു രാഷ്ട്രപതി തള്ളുകയും ചെയ്തിരുന്നതായി റോഹ്തഗി വാദിച്ചു. വില്‍പത്രം തയാറാക്കുന്നതിനും മറ്റു നിയമ നടപടികള്‍ക്കും മേമനു 14 ദിവസത്തെ ഇളവ് ലഭിച്ചതായും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ പറഞ്ഞു. ഒരോ തവണയും ഒരോ കാരണങ്ങള്‍ പറഞ്ഞു ദയാഹര്‍ജികള്‍ സമര്‍പ്പിക്കുകയും വധശിക്ഷ നീട്ടിവയ്ക്കുവാനുമാണ് മേമന്‍ ശ്രമിക്കുന്നതെന്നും അറ്റോര്‍ണി ജനറല്‍ കോടതിയില്‍ വാദിച്ചു.
ഒടുവില്‍ വധശിക്ഷ നടപ്പിലാക്കാമെന്ന് സുപ്രീം കോടതി പറഞ്ഞു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























