രോഗികള്‍ ദുരിതത്തില്‍: ചെന്നൈയിലെ സ്വകാര്യ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 14 രോഗികള്‍ മരിച്ചു

ചെന്നൈയിലെ നന്ദംപാക്കത്തെ സ്വകാര്യ ആശുപത്രിയില്‍ ഓക്‌സിജന്‍ കിട്ടാതെ 14 രോഗികള്‍ മരിച്ചു. മൂന്ന് ദിവസമായി ഇവിടെ വൈദ്യുതി ഇല്ലാത്തിനാല്‍ ജനറേറ്ററിലായിരുന്നു ആശുപത്രിയുടെ പ്രവര്‍ത്തനം. എന്നാല്‍, ഡീസല്‍ തീര്‍ന്നതോടെ ജനറേറ്റര്‍ പ്രവര്‍ത്തനരഹിതമാകുകയും ഐസിയുവില്‍ കഴിഞ്ഞിരുന്ന രോഗികള്‍ മരണത്തിന് കീഴടങ്ങുകയുമായിരുന്നു. മഴക്കെടുതി കാരണം ആശുപത്രിയില്‍ ആളുകള്‍ തിങ്ങി നിറഞ്ഞ അവസ്ഥയിലായിരുന്നു.
കഴിഞ്ഞ 100 വര്‍ഷത്തിനിടയില്‍ ചെന്നൈ കണ്ട ഏറ്റവും വലിയ മഴയ്ക്ക് വ്യാഴാഴ്ച അര്‍ദ്ധരാത്രിയോടെ ശമനമായിട്ടുണ്ട്. ഇപ്പോഴും നിരവധിപ്പേര്‍ പുറത്തിറങ്ങാന്‍ കഴിയാത്ത അവസ്ഥയില്‍ കുടുങ്ങിക്കിടക്കുകയാണ്. കുടിവെള്ളവും ഭക്ഷണവും വൈദ്യുതിയും പലയിടത്തും ഇപ്പോഴുമില്ല. ചെന്നൈ ബീച്ചില്‍നിന്ന് അറക്കോണം എയര്‍ ബെയ്‌സിലേക്കും താബരം നേവല്‍ ബെയ്‌സിലേക്കും റെയില്‍വെ ഷട്ടില്‍ സര്‍വീസ് തുടങ്ങി. എയര്‍ ഇന്ത്യ, ഇന്‍ഡിഗോ, സ്‌പൈസ് ജെറ്റ്, ട്രൂജെറ്റ് എന്നിവ അറക്കോണം നേവല്‍ ബെയ്‌സില്‍നിന്ന് സര്‍വീസുകള്‍ നടത്തുന്നുണ്ട്. വെള്ളം ഇറങ്ങിയ സ്ഥലങ്ങളില്‍ വൈദ്യൂതി, വാര്‍ത്താവിനിമയ ബന്ധങ്ങള്‍ പുനസ്ഥാപിക്കാനുള്ള നടപടികള്‍ ആരംഭിച്ചിട്ടുണ്ട്.
പഞ്ചാബില്‍ നിന്നും 28 എന്‍ഡിആര്‍എഫ് ടീമുകള്‍ ചെന്നൈയില്‍ എത്തിയിട്ടുണ്ട്. 1200 പേരാണ് രക്ഷാപ്രവര്‍ത്തനത്തിനായി എത്തിയത്. ഇതിനോടകം 14 ലക്ഷം ഭക്ഷണപ്പൊതികള്‍ വിതരണം ചെയ്തതായി തമിഴ്‌നാട് സര്‍ക്കാര്‍ വ്യക്തമാക്കി. 255 നാവികസേനാ ഉദ്യോഗസ്ഥരും 12 ബോട്ടുകളും 15 ഹെലികോപ്റ്ററുകളും രക്ഷാപ്രവര്‍ത്തനത്തിനായി ഉണ്ടായിരുന്നു.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
























