ചെന്നൈ വിറയ്‌ക്കുന്നു, ജനങ്ങള്‍ഭീതിയില്‍, പരിഭ്രാന്തി വേണ്ടെന്ന് കാലാവസ്ഥ നിരീക്ഷണ കേന്ദ്രം

ചെന്നൈയിലെ ജനങ്ങള്‍ ആശങ്കയിലാണ്. ഇനിയും മഴ കൂടുമോ എന്നാണ് പലരുടെയും ആശങ്ക. ഇന്നലെ വൈകിട്ട് അഞ്ചോടെ മഴ വീണ്ടും കൂടിയതായാണ് റിപ്പോര്‍ട്ടുകള്‍. എന്നാല്‍, പരിഭ്രാന്തി വേണ്ടെന്നും ചെന്നൈയില്‍ അടുത്ത 48 മണിക്കൂര്‍ നേരത്തേക്ക് ഇടവിട്ടുള്ള മഴ മാത്രമേയുണ്ടാവുകയുള്ളൂവെന്നും കാലാവസ്ഥാ നിരീക്ഷണ നിലയം അറിയിച്ചു. അതേസമയം കടലൂര്‍, വിഴുപുരം, തഞ്ചാവൂര്‍ ജില്ലകളില്‍ കനത്ത മഴയുണ്ടാവുമെന്നും അധികൃതര്‍ വ്യക്തമാക്കി.
നഗരത്തില്‍ വൈദ്യുതി ഇല്ലാതെ ആസ്പത്രികളുടെ പ്രവര്‍ത്തനം തടസ്സപ്പെടുന്നത് വലിയ പ്രതിസന്ധിക്കിടയാക്കുന്നുണ്ട്. നഗരത്തിലെ പ്രമുഖ ആസ്പത്രികളിലൊന്നില്‍ ഓക്‌സിജന്‍ വിതരണം തകരാറിലായി 14 പേര്‍ ശ്വാസം മുട്ടി മരിച്ചത് പ്രതിഷേധത്തിനിടയാക്കി.
മഴ ഒരു ദിവസം വിട്ടുനിന്നത് നദികളിലെ ജലനിരപ്പ് കുറച്ചിട്ടുണ്ട്. എന്നാല്‍ മിക്കയിടങ്ങളിലും വെള്ളക്കെട്ട് തുടരുകയാണ്. കുടിവെള്ളവും ഭക്ഷണവും ലഭിക്കാതെ ആയിരക്കണക്കിനാളുകള്‍ വീടുകളില്‍ ഇപ്പോഴും കുടുങ്ങിക്കിടക്കുന്നുണ്ട്. അപകടമൊഴിവാക്കുന്നതിന് വൈദ്യുതി വിച്ഛേദിച്ചതോടെ ജനജീവിതം കൂടുതല്‍ ദുരിതത്തിലായി. വൈദ്യുതി നിലച്ചതോടെ മൊബൈല്‍ഫോണുകളുടെ പ്രവര്‍ത്തനം സ്തംഭിച്ചു.
മൊബൈല്‍ഫോണ്‍ ശൃംഖലയും തകരാറിലായതിനാല്‍ ദുരന്തത്തിനിരയായവരെ ബന്ധപ്പെടാനാകുന്നില്ല. എ.ടി.എമ്മുകളില്‍ പണമില്ലാത്തതും ഭക്ഷ്യവസ്തുക്കളുടെ വിലക്കയറ്റവും പെട്രോള്‍ ക്ഷാമവും ജനങ്ങളെ വലയ്ക്കുന്നുണ്ട്.
വെള്ളിയാഴ്ച നഗരത്തില്‍ ചില എ.ടി.എമ്മുകള്‍ മാത്രമാണ് പ്രവര്‍ത്തിച്ചത്. മണിക്കൂറുകള്‍ വരിനിന്നാണ് പലരും പണമെടുത്തത്. സൂപ്പര്‍മാര്‍ക്കറ്റുകളില്‍ ക്രെഡിറ്റ് കാര്‍ഡ് സംവിധാനവും പ്രവര്‍ത്തിക്കുന്നില്ല. പാലിനും റൊട്ടിക്കും ക്ഷാമം അനുഭവപ്പെടുന്നുണ്ട്. പകര്‍ച്ചവ്യാധി ഭീഷണിയും അധികൃതരെ ആശങ്കയിലാക്കുന്നു.
അതിനിടെ കര, നാവിക, വ്യോമ സേനകളും തീരദേശ സേനയും ദേശീയ ദുരന്ത നിവാരണ സേനയും രക്ഷാപ്രവര്‍ത്തനം ഊര്‍ജിതമാക്കി. ദേശീയ ദുരന്ത നിവാരണസേനയുടെ 20 സംഘങ്ങള്‍ കൂടി ചെന്നൈയിലെത്തും. വ്യാഴാഴ്ചയും വെള്ളിയാഴ്ചയുമായി പതിനായിരത്തോളം പേരെ സുരക്ഷിത സ്ഥാനങ്ങളിലേക്ക് മാറ്റിയതായി സേന വക്താവ് പറഞ്ഞു. മഴ തുടരുന്നത് രക്ഷാപ്രവര്‍ത്തനത്തെ കാര്യമായി ബാധിച്ചിട്ടുണ്ട്.
ചെന്നൈ നഗരത്തിലെ വെള്ളപ്പൊക്ക മേഖലയില്‍ കുടുങ്ങിയവരെ കേരളത്തില്‍ എത്തിക്കാന്‍ കെഎസ്ആര്‍ടിസി വിപുലമായ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തിയതായി ഗതാഗത മന്ത്രി തിരുവഞ്ചൂര്‍ രാധാകൃഷ്ണന്‍. ചെന്നൈയില്‍നിന്നു ഓരോ മണിക്കൂറിലും തൃശൂരിലേക്കും തിരുവനന്തപുരത്തേക്കും ബസ് സര്‍വീസുകള്‍ ശനിയാഴ്ച രാവിലെ ഒമ്പതു മുതല്‍ ആരംഭിക്കും. ഈ സൗകര്യ ഉപയോഗപ്പെടുത്താന്‍ ആഗ്രഹിക്കുന്നവര്‍ തമിഴ്‌നാട് സ്റ്റേറ്റ് എക്‌സ്പ്രസ് ട്രാന്‍സ്‌പോര്‍ട്ട് കോര്‍പ്പറേഷന്റെ (എസ്ഇടിസി) കോയംബേഡ് സിഎംസി സ്റ്റാന്‍ഡിലെ നാല്, അഞ്ച് ബസ് ബേകളില്‍ എത്തിച്ചേരണം.
അപ്പപ്പോഴുള്ള വാര്‍ത്തയറിയാന്‍ ഞങ്ങളുടെഫേസ് ബുക്ക്Likeചെയ്യുക
https://www.facebook.com/Malayalivartha
https://www.facebook.com/Malayalivartha
























