ട്രെയിനിൽ നിന്ന് കോടികൾ പിടികൂടി തിരഞ്ഞെടുപ്പ് കമ്മിഷൻ ഫ്ളൈയിംഗ് സ്‌ക്വാഡ്... എസി കംപാർട്ട്മെന്റിൽ നിന്നാണ് ആറ് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണം കണ്ടെടുത്തത്..വോട്ടർമാർക്ക് വിതരണം ചെയ്യാൻ കൊണ്ടുപോയ പണമാണ്..
രാജ്യം എങ്ങും തിരഞ്ഞെടുപ്പ് ചൂടിൽ ആണ് . ഒരു വിധം മണ്ഡലങ്ങളിൽ എല്ലാം തന്നെ സ്ഥാനാർഥികളായി . പ്രചാരണ പരിപാടികളും അത് പോലെ വോട്ടർമാരെ കാണുന്ന തിരക്കുമെല്ലാം ആയി ഓടി നടക്കുകയാണ് . അതെ സമയം തിരഞ്ഞെടുപ്പ് വീഴ്ചകൾ സംഭവിക്കാതെ ഇരിക്കാൻ തിരഞ്ഞെടുപ്പ് സ്‌കോഡുകളും തിരഞ്ഞെടുപ്പ് നടക്കുന്ന സംസ്ഥാനങ്ങളിൽ വല വിരിച്ചിട്ടുണ്ട്. ഇപ്പോഴിതാ ട്രെയിനിൽ നിന്ന് കോടികൾ പിടികൂടി തിരഞ്ഞെടുപ്പ് കമ്മിഷൻ ഫ്ളൈയിംഗ് സ്‌ക്വാഡ്. ചെന്നൈ താംബരം റെയിൽവേ സ്റ്റേഷനിൽ ഇന്നലെ രാത്രിയാണ് സംഭവം. നാലുകോടി രൂപയാണ് പിടിച്ചെടുത്തത്. സംഭവത്തിൽ ബിജെപി പ്രവർത്തകർ അടക്കം നാലുപേർ അറസ്റ്റിലായി. സതീഷ് (33), നവീൻ (31), പെരുമാൾ (26) എന്നിവരാണ് അറസ്റ്റിലായത്. രഹസ്യവിവരം ലഭിച്ചതിനെ തുടര്‍ന്ന് തിരഞ്ഞെടുപ്പ് കമ്മിഷന്റെ ഫ്‌ളയിങ് സ്‌ക്വാഡ് നടത്തിയ റെയ്ഡിലാണ് പണം പിടിച്ചെടുത്തത്.
ഇന്നലെ രാത്രി ചെന്നൈയിൽനിന്ന് തിരുനെൽവേലിയിലേക്ക് പോകുന്ന ട്രെയിനിന്റെ എസി കംപാർട്ട്മെന്റിൽ നിന്നാണ് ആറ് ബാഗുകളിലായി സൂക്ഷിച്ചിരുന്ന പണം കണ്ടെടുത്തത്. ബിജെപി സ്ഥാനാർഥി നൈനാർ നാഗേന്ദ്രന്റെ നിർദേശപ്രകാരമാണ് പണം കൊണ്ടുപോയതെന്ന് പിടിയിലായ പ്രതികള്‍ മൊഴി നൽകിയതായി സൂചനയുണ്ട്. എന്നാൽ ഇക്കാര്യം ഔദ്യോഗികമായി സ്ഥിരീകരിച്ചിട്ടില്ല.വോട്ടർമാർക്ക് വിതരണം ചെയ്യാൻ കൊണ്ടുപോയ പണമാണ് പിടിച്ചെടുത്തതെന്നാണ് സംശയം.അറസ്റ്റിലായവർ നൈനാർ നാഗേന്ദ്രന്റെ ഹോട്ടലിലെ ജീവനക്കാരാണെന്ന് പൊലീസ് പറഞ്ഞു. പിടിയിലായ മൂന്നുപേരെയും ആദായനികുതി വകുപ്പ് ഉദ്യോഗസ്ഥർ ചോദ്യം ചെയ്യും. വിശദമായ അന്വേഷണം ആവശ്യമാണെന്നും കൂടുതൽ അറസ്റ്റ് ഉണ്ടായേക്കാമെന്നും പൊലീസ് വ്യക്തമാക്കി.
തമിഴ്‌നാട്ടിൽ ഏപ്രിൽ 19നാണ് ലോക്‌സഭാ തിരഞ്ഞെടുപ്പ് നടക്കുന്നത്. പതിനേഴിന് വൈകിട്ട് പ്രചാരണം അവസാനിക്കും. ഇതിന്റെ ഭാഗമായി പരിശോധനകൾ ശക്തമാക്കിയിരിക്കുകയാണ് തിരഞ്ഞെടുപ്പ് കമ്മിഷൻ. മതിയായ രേഖകളില്ലാതെ 50,000 രൂപയിൽ കൂടുതൽ കൊണ്ടുപോവുകയാണെങ്കിൽ പിടിവീഴും. കള്ളപ്പണം വെളുപ്പിക്കൽ തടയുന്നതിന്റെ ഭാഗമായാണിത്. കൂടാതെ രാഷ്ട്രീയ പ്രമുഖരുടെ സ്വകാര്യ വാഹനങ്ങളും ഫ്ളൈയിംഗ് സ്‌ക്വാഡ് പരിശോധിക്കുന്നുണ്ട്.സ്വതന്ത്രവും നീതിപൂര്‍വ്വകവുമായ തെരഞ്ഞെടുപ്പ് ഉറപ്പാക്കുന്നതിനായി തെരഞ്ഞെടുപ്പ് കമ്മീഷന്‍ മുന്നോട്ടുവയ്ക്കുന്ന മാതൃകാ പെരുമാറ്റച്ചട്ടം കര്‍ശനമായി പാലിക്കാന്‍ ബന്ധപ്പെട്ട എല്ലാ കക്ഷികളോടും ആവശ്യപെട്ടിട്ടുണ്ട്. പാലിക്കപ്പെടുന്നുവെന്ന് ഉറപ്പുവരുത്താന്‍ ബന്ധപ്പെട്ടവര്‍ക്ക് കർശനമായ നിർദ്ദേശം നൽകുന്നുണ്ട്. തെരഞ്ഞെടുപ്പ് പ്രക്രിയ പൂര്‍ത്തിയാകുന്ന ദിവസം വരെ മാതൃകാ പെരുമാറ്റചട്ടം നിലവിലുണ്ടായിരിക്കും.
മാതൃകാ പെരുമാറ്റച്ചട്ട പ്രകാരം സര്‍ക്കാര്‍ സ്ഥാപനങ്ങള്‍, അവയുടെ ക്യാമ്പസുകള്‍ എന്നിവിടങ്ങളിലും പൊതുസ്ഥലങ്ങളിലും യാതൊരു വിധ പ്രചാരണ സാമഗ്രികളും പാടില്ല.സ്വകാര്യ വ്യക്തികളുടെ സ്ഥലത്ത് പ്രചരണ സാമഗ്രികള്‍ വയ്ക്കുന്നുണ്ടെങ്കില്‍ അതിന് ആ വ്യക്തിയുടെ രേഖാമൂലമുള്ള സമ്മതപത്രം വേണം. ഈ നിബന്ധനകള്‍ പാലിക്കാത്ത പ്രചരണ സാമഗ്രികള്‍ നീക്കം ചെയ്യും. ജാഥകള്‍, പൊതുയോഗങ്ങള്‍ എന്നിവയുടെ വിവരങ്ങള്‍ മുന്‍ കൂട്ടി പ്രാദേശിക പോലീസ് അധികാരികളെ അറിയിക്കണം. മാതൃകാ പെരുമാറ്റച്ചട്ട ലംഘനങ്ങള്‍ കണ്ടെത്തി തടയുന്നതിനും തെരഞ്ഞെടുപ്പ് ചെലവുകള്‍ നിരീക്ഷിക്കുന്നതിനായി ഓരോ സംസ്ഥാനങ്ങളിലും ജില്ലകൾ കേന്ദ്രീകരിച്ചു ഫ്‌ളയിംഗ് സ്‌ക്വാഡുകളുംആന്റി ഡീഫേസ്മന്റ് സ്‌ക്വാഡുകളും സ്റ്റാറ്റിക് സര്‍വൈലന്‍സ് ടീമുകളെയും വിന്യസിച്ചിട്ടുണ്ട്.സ്ഥാനാര്‍ഥി, ഏജന്റ്, പാര്‍ട്ടി പ്രവര്‍ത്തകര്‍ തുടങ്ങിയവര്‍ സഞ്ചരിക്കുന്ന വാഹനങ്ങളില്‍ 50,000 രൂപയില്‍ കൂടുതല്‍ സൂക്ഷിക്കുന്നതും മദ്യം, മയക്കുമരുന്ന്, ആയുധങ്ങള്‍ എന്നിവ കൈവശം വെക്കുന്നതും കുറ്റകരമാണ്.
ഇവ പിടിച്ചെടുക്കുകയും ജനപ്രതിനിധ്യ നിയമപ്രകാരം കര്‍ശന നടപടി സ്വീകരിക്കുകയും ചെയ്യും. നാമനിര്‍ദേശ പത്രിക നല്‍കുന്നത് മുതലുള്ള ചിലവുകള്‍ സ്ഥാനാര്‍ഥിയുടേതായി കണക്കാക്കും. സര്‍ക്കാര്‍ ഉടമസ്ഥതയിലുള്ള കെട്ടിടങ്ങളിലും വളപ്പിലും മറ്റും നിയമവിരുദ്ധമായി സ്ഥാപിച്ച ചുവരെഴുത്ത്, പോസ്റ്റര്‍, ഹോഡിംഗ്, കട്ടൗട്ട്, ബാനറുകള്‍, കൊടികള്‍, മറ്റ് പ്രചാരണ സാമഗ്രികള്‍ എന്നിവയുണ്ടെങ്കില്‍ തെരഞ്ഞെടുപ്പ് പെരുമാറ്റച്ചട്ടം നിലവില്‍ വന്ന് 24 മണിക്കൂറിനുള്ളില്‍ ആന്റി ഡിഫേസ്‌മെന്റ് സ്‌ക്വാഡ് അവ നീക്കം ചെയ്യണമെന്നും അറിയിച്ചിട്ടുണ്ട്.
https://www.facebook.com/Malayalivartha