100 ദിവസത്തെ കർമ്മപദ്ധതികൾ തയ്യാറാക്കി ഇന്ത്യൻ റെയിൽവേ... 10 മുതൽ 12 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടപ്പാക്കുന്നതാണ് പദ്ധതിയിലെ പ്രധാന ആകർഷണം...
ലോക്‌സഭാ തെരഞ്ഞെടുപ്പിന് ശേഷം മൂന്നാം മോദി സർക്കാർ അധികാരത്തിൽ എത്തുമ്പോൾ നടപ്പിലാക്കുന്നതിനായി 100 ദിവസത്തെ കർമ്മപദ്ധതികൾ തയ്യാറാക്കി ഇന്ത്യൻ റെയിൽവേ. അടുത്ത അഞ്ച് വർഷത്തിനുള്ളിൽ ലോകോത്തര സൗകര്യങ്ങൾ ഉൾപ്പെടുത്തി റെയിൽവേയിൽ മാറ്റങ്ങൾ വരുത്തുന്നതിന്റെ ഭാഗമായി 10 മുതൽ 12 ലക്ഷം കോടി രൂപയുടെ നിക്ഷേപം നടപ്പാക്കുന്നതാണ് പദ്ധതിയിലെ പ്രധാന ആകർഷണം. റെയിൽവേയുടെ മുഖച്ഛായ പൊളിച്ചെഴുതുന്ന പദ്ധതികൾക്കാണ് മോദി 3.0 യിൽ രാജ്യം സാക്ഷ്യം വഹിക്കുക.24 മണിക്കൂറിനുള്ളിലുള്ള ടിക്കറ്റ് റീഫണ്ട് സ്‌കീം, റെയിൽവേ സൗകര്യങ്ങൾ അറിയിക്കുന്ന സമ്പൂർണ ആപ്പ്, സ്ലീപ്പർ വന്ദേഭാരത് ട്രെയിനുകൾ എന്നിവ ഉൾപ്പെടെ യാത്രക്കാരെ ആകർഷിക്കുന്ന വിവിധ നടപടികളിലാണ് റെയിൽവേ ഇക്കുറി ശ്രദ്ധ കേന്ദ്രീകരിച്ചിരിക്കുന്നത്.
കാബിനറ്റ് സെക്രട്ടറിയുടെ അധ്യക്ഷതയിൽ ചേർന്ന യോഗത്തിലാണ് പുതിയ സർക്കാർ രൂപീകരിച്ചതിന് ശേഷമുള്ള 100 ദിവസത്തെ അജണ്ട അവതരിപ്പിച്ചത്.പുതിയ ടിക്കറ്റ് റീഫണ്ട് പദ്ധതി പ്രകാരം 24 മണിക്കൂറിനുള്ളിൽ റീഫണ്ടുകൾ ഉറപ്പാക്കും. നിലവിൽ മൂന്ന് ദിവസം മുതൽ ഒരാഴ്ച വരെ റീഫണ്ട് ലഭിക്കാൻ കാലതാമസം വരുന്നുണ്ട്. മറ്റൊന്ന് റെയിൽവേ പുറത്തിറക്കാനിരിക്കുന്ന സൂപ്പർ ആപ്പ് ആണ്. ടിക്കറ്റ് ബുക്കിംഗ്, ടിക്കറ്റ് റദ്ദാക്കൽ, ട്രെയിനുകളുടെ തത്സമയ ട്രാക്കിംഗ്, ഭക്ഷണത്തിന്റെ ബുക്കിംഗ് തുടങ്ങീ റെയിൽവേയുമായി ബന്ധപ്പെട്ടുള്ള എല്ലാ സൗകര്യങ്ങളും ഇതിനുള്ളിൽ ഉണ്ടാകും.100 ദിന കർമ്മപദ്ധതി പ്രകാരം എല്ലാ ട്രെയിൻ യാത്രികർക്കും ‘പിഎം റെയിൽ യാത്രി ബീമാ യോജന’ എന്ന ഇൻഷുറൻസ് പദ്ധതി ലഭിക്കാനുള്ള അർഹത ഉണ്ടാകും. 100 കിലോമീറ്ററിൽ താഴെയുള്ള റൂട്ടുകളിൽ വന്ദേമെട്രോ, 100 മുതൽ 550 കിലോമീറ്റർ റൂട്ടുകളിൽ വന്ദേചെയർകാർ, 550 കിലോമീറ്ററിൽ കൂടുതൽ ദൂരമുള്ള റൂട്ടുകളിൽ വന്ദേസ്ലീപ്പർ എന്നിങ്ങനെ മൂന്ന് വിഭാഗങ്ങളിലായി വന്ദേഭാരത് ട്രെയിനുകൾ അവതരിപ്പിക്കും.
നിലവിൽ ഇന്ത്യയിൽ 50ഓളം റൂട്ടുകളിലാണ് വന്ദേഭാരത് സർവീസ് നടത്തുന്നത്.2029 ഏപ്രിലോടെ അഹമ്മദാബാദ്-മുംബൈ ബുള്ളറ്റ് ട്രെയിൻ പ്രവർത്തനം ആരംഭിക്കും. ഇതിന് പുറമെ മൂന്ന് ബുള്ളറ്റ് ട്രെയിൻ പദ്ധതികളുടെ സാധ്യതാ പഠനം നടത്തും. സ്വകാര്യ പങ്കാളിത്തം ഉപയോഗിച്ച് 1300 റെയിൽവേ സ്‌റ്റേഷനുകൾ നവീകരിക്കും. വിമാനത്താവളങ്ങളിൽ ഉള്ളതിന് സമാനമായി ഷോപ്പിംഗ് മാളുകൾ, വെയിറ്റിംഗ് ലോഞ്ചുകൾ എന്നിവ നവീകരിക്കുന്ന റെയിൽവേ സ്‌റ്റേഷനുകളിൽ ഉൾപ്പെടുത്തും.അതെ സമയം മറ്റൊരു സന്തോഷ വാർത്ത കൂടി എത്തിയിട്ടുണ്ട് . കേരളത്തിലെ ആദ്യത്തെ ഡബിൾ ഡക്കർ ട്രെയിൻ സർവ്വീസ് തുടങ്ങുന്നു. കോയമ്പത്തൂർ - ബെംഗളൂരു ഉദയ് എകസ്പ്രസ് ട്രെയിൻ പാലക്കാട്ടേക്ക് നീട്ടുന്നതിന്റെ ട്രയൽ റൺ ഇന്ന് ( ഏപ്രിൽ 17, ബുധനാഴ്ച) നടത്തും. ട്രെയിനിന്റെ സർവ്വീസ് പളനി വഴി പൊള്ളാച്ചിയിലേക്കും കിനത്തൂകടവിലേക്കും നീട്ടണമെന്ന യാത്രക്കാരുടെ ആവശ്യം നിലനിൽക്കുന്നുണ്ട്.
ഇതിനിടയിലാണ് ഇന്ന് പരീക്ഷണ ഓട്ടം നടത്തുന്നത്.നവീകരിച്ച് വൈദ്യുതീകരണം പൂർത്തിയായ പൊള്ളാച്ചി പാതയിൽ ആവശ്യത്തിന് വണ്ടികളില്ലെന്ന പരാതിക്ക് പരിഹാരം കാണുക എന്നത് കൂടിയാണ് ലക്ഷ്യം.ബെംഗളൂരുവിലും സമീപ പ്രദേശങ്ങളിലും ജോലി ചെയ്യുന്ന കിനത്തൂകടവിൽ നിന്നുള്ള ഐ ടി , ഐ ടിഎസ് പ്രൊഫഷണലുകൾക്കും പൊള്ളാച്ചി, ഉദുമൽപേട്ട, പളനി നിന്നുള്ള കച്ചവടക്കാർക്കും ഇതിന്റെ ഗുണം ലഭിക്കും. നേരിട്ടുള്ള ട്രെയിൻ സർവ്വീസ് ഇല്ലാത്തതിനാൽ പൊള്ളാച്ചി, ഉദുമൽപ്പേട്ട, പളനി ഭാഗങ്ങളിൽ നിന്നുള്ള യാത്രക്കാർ കോയമ്പത്തൂർ, തിരിപ്പൂർ, ദിണ്ടിഗൽ എന്നിവടങ്ങളിൽ എത്തിവേണം ബെംഗളൂരുവിലേക്ക് പോകാൻ.അതേ സമയം, രാവിലെ എട്ടിന് കോയമ്പത്തൂരിൽ നിന്ന് പുറപ്പെട്ട് 10. 45 ന് പാലക്കാട് ടൗണിലും 11. 05 ന് പാലക്കാട് ജങ്ഷനിലും ട്രെയിൻ എത്തും. തിരികെ 11. 35 ന് പുറപ്പെട്ട് 2. 40 ന് കോയമ്പത്തൂരിലെത്തി പരീക്ഷണ ഓട്ടം അവസാനിപ്പിക്കും. റെയിൽവേയുടെ ഉദയ് എക്സ്പ്രസ് സീരീസിലെ ആദ്യ ഡബിൾ ഡക്കർ എ സി ചെയർ കാർ ട്രെയിൻ ആണിത്. ട്രെയിനിന്റെ സമയക്രമത്തിൽ തീരുമാനമായിട്ടില്ല.
https://www.facebook.com/Malayalivartha