അധ്യാപിക സ്റ്റീൽ ചോറ്റുപാത്രം ഉള്ള ബാഗ് കൊണ്ട് തലക്കടിച്ചു ; ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ തലയോട്ടിക്ക് പരിക്കേറ്റു

ആന്ധ്രാപ്രദേശിലെ ചിറ്റൂർ ജില്ലയിലെ പുംഗാനൂരിൽ ആറാം ക്ലാസ് വിദ്യാർത്ഥിനിയുടെ തലയോട്ടി പൊട്ടി. ശാരീരിക ശിക്ഷയുടെ പേരിൽ സാത്വിക നാഗശ്രീ(11) എന്ന പെൺകുട്ടിയുടെ തലയിൽ ഹിന്ദി അധ്യാപികയായ സലീമ ബാഷ സ്റ്റീൽ ലഞ്ച് ബോക്സ് അടങ്ങിയ സ്കൂൾ ബാഗ് കൊണ്ട് അടിച്ചതായി റിപ്പോർട്ടുണ്ട്.
സെപ്‌തംബർ പത്തിനായിരുന്നു പരാതിക്കാസ്‌പദമായ സംഭവം. ക്ലാസ്സിൽ വെച്ച് കുട്ടി മോശമായി പെരുമാറിയതിൽ ദേഷ്യത്തിലാണ് അധ്യാപിക കുട്ടിയെ മർദിച്ചതെന്ന് പോലീസ് പറഞ്ഞു. അതേ സ്കൂളിൽ സയൻസ് അധ്യാപികയായി ജോലി ചെയ്യുന്ന കുട്ടിയുടെ അമ്മയ്ക്ക് ആദ്യം പരിക്കിന്റെ ഗൗരവം മനസ്സിലായില്ല. ടീച്ചർ ബാഗ് ഉപയോഗിച്ച് തലയ്‌ക്ക് അടിച്ചപ്പോഴാണ് കുട്ടിക്ക് പരിക്കേറ്റത്. ബാഗിൽ സ്റ്റീൽ ചോറ്റുപാത്രം ഉണ്ടായിരുന്നു. ഈ പാത്രം തലയിലിടിച്ച് കുട്ടിയുടെ തലയോട്ടിയിൽ പൊട്ടലുണ്ടായി.
അടി കിട്ടിയ ശേഷം വീട്ടിലെത്തിയതോടെ കുട്ടിക്ക് തലവേദനയും തലകറക്കവും അനുഭവപ്പെട്ടു. സ്‌കൂളിൽ പോകാൻ പോലും കഴിയാത്ത അവസ്ഥയായി. തുടർന്ന് കുട്ടിയെ രക്ഷിതാക്കൾ ആശുപത്രിയിലെത്തിച്ചു. ആദ്യം പുങ്കനൂരിലെ ആശുപത്രിയിലും പിന്നീട് ഡോക്‌ടറുടെ നിർദേശപ്രകാരം വിദഗ്ദ്ധ ചികിത്സയ്‌ക്കായി ബംഗളൂരുവിലെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി. അവിടെ നടത്തിയ സിടി സ്‌കാൻ പരിശോധനയിലാണ് കുട്ടിയുടെ തലയോട്ടിയിൽ പൊട്ടലുള്ളതായി കണ്ടെത്തിയത്.
തുടർന്ന് രക്ഷിതാക്കൾ മർദിച്ച അദ്ധ്യാപികയ്‌ക്കും പ്രിൻസിപ്പലിനുമെതിരെ പൊലീസിൽ പരാതി നൽകി. പുങ്കനൂർ പൊലീസ് കേസെടുത്ത് അന്വേഷണം ആരംഭിച്ചു. സംഭവത്തെത്തുടർന്ന് രോഷാകുലരായ രക്ഷിതാക്കൾ സ്‌കൂളിലെത്തി അദ്ധ്യാപികയ്‌ക്കെതിരെ പ്രതിഷേധിച്ചു.
https://www.facebook.com/Malayalivartha