ഉത്തര്‍പ്രദേശില്‍ ആരു ജയിക്കുമെന്നതിന്റെ വ്യക്തമായ തെളിവാണ് ഈ റാലി: പ്രധാനമന്ത്രി നരേന്ദ്ര മോഡി

നിയമസഭാ തിരഞ്ഞെടുപ്പിന് മുമ്പായി ലക്‌നൗവില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിയുടെ പടുകൂറ്റന്‍ റാലി. 2014ലെ പൊതു തിരഞ്ഞെടുപ്പില്‍ പോലും താന്‍ ഇത്തരം ഒരു വലിയ ജനക്കൂട്ടത്തെ കണ്ടിട്ടില്ലെന്ന് പ്രധാനമന്ത്രി പ്രസംഗത്തില്‍ സൂചിപ്പിച്ചു. ഉത്തര്‍പ്രദേശില്‍ ആരു ജയിക്കുമെന്നതിന്റെ വ്യക്തമായ തെളിവാണിതെന്നും അദ്ദേഹം പറഞ്ഞു.
വാജ്‌പേയിയെ പോലുള്ള നേതാക്കളുടെ കഠിനാധ്വാനമാണ് പാര്‍ട്ടിക്ക് സംസ്ഥാനത്ത് അടിത്തറയിട്ടത്. ബി.ജെ.പിയെ സംബന്ധിച്ചിടത്തോളം ഇത് വലിയൊരു ഉത്തരവാദിത്തം ഏറ്റെടുക്കുന്നതിനുള്ള തിരഞ്ഞെടുപ്പാണ്. താറുമാറായിക്കിടക്കുന്ന ഇവിടുത്തെ ക്രമസമാധാന നില ശരിയാക്കിത്തരാന്‍ ബി.ജെ.പിക്ക് ഒരു അവസരം നല്‍കുവെന്ന് മോദി അഭ്യര്‍ത്ഥിച്ചു.
പ്രസംഗത്തിനിടെ എസ്.പിയെയും പാര്‍ട്ടിയെ ഭിന്നതയെയും മോദി കളിയാക്കി. ബി.എസ്.പിക്കും കോണ്‍ഗ്രസിനെയും മോദി പരിഹസിച്ചു. യു.പിയില്‍ വളരെ ചെറിയ തോതില്‍ മാത്രം സാന്നിധ്യമുള്ളൊരു പാര്‍ട്ടി കഴിഞ്ഞ 15 വര്‍ഷമായി അവരുടെ നേതാവിനെ കണ്ടെത്താന്‍ ശ്രമിക്കുകയാണ്. മറ്റൊരു പാര്‍ട്ടി പണം സംരക്ഷിക്കുന്നതിന് മാത്രമാണ് പരിഗണന നല്‍കുന്നത്. സ്വന്തം കുടുംബത്തെ സംരക്ഷിക്കാനുള്ള ശ്രമത്തിലാണ് മൂന്നാമത്തെ പാര്‍ട്ടി. ഞങ്ങളുടെ യജമാനന്‍മാര്‍ ഇവിടുത്തെ ജനങ്ങളാണെന്നും ഞങ്ങള്‍ക്ക് ഹൈക്കമാന്‍ഡില്ലെന്നും അദ്ദേഹം പ്രസ്താവിച്ചു.
ഒരിക്കലും ഒന്നിക്കാത്ത സമാജ്‌വാദി പാര്‍ട്ടിയും ബഹുജന്‍ സമാജ്‌വാദി പാര്‍ട്ടിയും നോട്ട് അസാധുവാക്കിയ നടപടിയെ എതിര്‍ക്കാന്‍ മാത്രമായി ഒന്നിച്ചെന്നും അദ്ദേഹം കളിയാക്കി. ബാബാസാഹിബ് അംബേദക്‌റോടുള്ള ബഹുമാനസൂചകമായി ഡിജിറ്റല്‍ പണമിടപാടുകള്‍ക്കുള്ള ആപ്പിനെ 'ഭീം' എന്ന് പേരിട്ടത് പോലും ചിലര്‍ വിമര്‍ശിക്കുന്നു.
കര്‍ഷക ക്ഷേമത്തിനായി കേന്ദ്ര സര്‍ക്കാര്‍ വലിയ പദ്ധതികള്‍ ആവിഷ്‌കരിച്ചതാണെന്നും സംസ്ഥാന സര്‍ക്കാര്‍ സഹകരിക്കുന്നില്ലെന്നും മോദി കുറ്റപ്പെടുത്തി. രാജ്യത്തെ പൗരന്‍മാര്‍ക്കായി കഴിഞ്ഞ ദിവസം ചില ക്ഷേമപദ്ധതികള്‍ ഞാന്‍ പ്രഖ്യാപിച്ചിരുന്നു. എന്നാല്‍, ഇതിനെയും വിമര്‍ശിക്കാന്‍ ചിലര്‍ വന്നു. പണമെടുത്താലും പണം കൊടുത്താലും പ്രശ്‌നമെന്നതാണ് അവസ്ഥയെന്നും മോദി സൂചിപ്പിച്ചു.
https://www.facebook.com/Malayalivartha


























