ചൈന അതിര്‍ത്തിയിലേക്ക് ആണവ ബോംബുകള്‍ വഹിക്കാന്‍ പറ്റുന്ന അത്യാധുനിക മിസൈലുകളുമായി ഇന്ത്യ; അരുണാചലില്‍ തുറന്നത് ആറാമത്തെ ലാന്‍ഡിങ് ഗ്രൗണ്ട്

രാജ്യത്തിന്റെ കിഴക്കന്‍ മേഖലയില്‍ സൈനികവിന്യാസവും ആധുനിക യുദ്ധസന്നാഹവും ഇന്ത്യ വിപുലപ്പെടുത്തുന്നു. ഇതിന്റെ ഭാഗമായി അത്യാധുനിക ഫൈറ്റര്‍ ജെറ്റുകളായ റാഫേല്‍ വിമാനങ്ങളുള്‍പ്പെട്ട സൈനിക സ്‌ക്വാഡ്രണാണ് വിന്യസിക്കുന്നത്.
ആണവ പോര്‍മുനകള്‍ വഹിക്കാന്‍ ശേഷിയുള്ള വിമാനങ്ങളാണ് റാഫേല്‍ ജെറ്റുകള്‍. ചൈന രാജ്യാതിര്‍ത്തിയില്‍ ഉയര്‍ത്തുന്ന ഭീഷണികള്‍ക്കും സൈനിക നീക്കങ്ങള്‍ക്കും മറുപടിയെന്ന നിലയിലാണ് ഇന്ത്യയും പരമ്പരാഗത സൈനിക ശേഷിയും ആണവ ആയുധ വിന്യാസവും നടത്തുന്നത്.
നിലവില്‍ ആസാമിലെ ചബുവയിലും തേജ്പുരിലും സുഖോയ് വിമാനങ്ങളുടെ വിന്യാസമുണ്ട്. 18 റാഫേല്‍ വിമാനങ്ങള്‍ ബംഗാളിലെ ഹസിമാര എയര്‍ബേയ്‌സില്‍ 2019 അവസാനത്തോടെ വിന്യസിക്കുമെന്നും എയര്‍ഫോഴ്‌സ് വൃത്തങ്ങള്‍ വ്യക്തമാക്കുന്നു. ദീര്‍ഘദൂര ആണവ മിസൈലുകളായ അഗ്‌നി നാല്, അഞ്ച് പതിപ്പുകളുടെ അന്തിമ പരീക്ഷണങ്ങള്‍ നടന്നുവരികയാണ്.
ഒരു വര്‍ഷം മുമ്പ് അന്തിമ പരീക്ഷണം പൂര്‍ത്തിയാക്കി സേനയ്ക്ക് കൈമാറിയ അഗ്‌നി മൂന്ന് മിസൈലുകള്‍ ഇപ്പോള്‍ത്തന്നെ പലയിടത്തും വിന്യസിക്കപ്പെട്ടിട്ടുണ്ട്. മിസൈല്‍ പ്രഹര പരിധി കൂടിയ അഗ്‌നി നാല്, അഞ്ച് പതിപ്പുകള്‍ കൂടി എത്തുന്നതോടെ ചൈനയുടെ എല്ലാ ഭാഗവും ഇന്ത്യയുടെ മിസൈല്‍ പരിധിയിലെത്തുമെന്നത് ചൈനയ്ക്ക് മുന്നറിയിപ്പായി മാറുന്നുമുണ്ട്.
സുഖോയ്, മിഗ് വിമാനങ്ങളുടെ സ്ഥാനത്തേക്ക് ഏറ്റവും മികച്ച റാഫേല്‍ വിമാനങ്ങള്‍ എത്തിക്കുന്നത് ഫ്രാന്‍സില്‍ നിന്നാണ്. ഇതിനായി ഏതാണ്ട് 7.87 ബില്യണ്‍ യൂറോയുടെ (59,000 കോടി രൂപ) ഇടപാട് കഴിഞ്ഞവര്‍ഷം സെപ്റ്റംബറില്‍ ഫ്രാന്‍സുമായി ഇന്ത്യ ഒപ്പുവച്ചു. ആണവ പോര്‍മുന വഹിക്കുന്ന 36 റാഫേല്‍ വിമാനങ്ങള്‍ 2022 ആകുമ്പോഴേക്കും ഘട്ടംഘട്ടമായി ഇന്ത്യയിലെത്തും.
ഇന്ത്യന്‍ കാലാവസ്ഥയ്ക്ക് അനുയോജ്യമായവിധത്തിലും സൈന്യത്തിന്റെ നിര്‍ദ്ദേശങ്ങള്‍ ഉള്‍പ്പെടുത്തിയും 14 പ്രത്യേക മാറ്റങ്ങള്‍ വരുത്തിയാണ് ഈ വിമാനങ്ങള്‍ ഫ്രാന്‍സ് തയ്യാറാക്കുക. ഉയര്‍ന്ന മലമ്ബ്രദേശങ്ങളിലെ തണുത്ത കാലാവസ്ഥയിലും സുഗമമായി പ്രവര്‍ത്തിക്കാന്‍ വേണ്ട മാറ്റങ്ങള്‍ വരുത്തിയിട്ടുണ്ട്. 9.3 ടണ്‍ ഭാരമുള്ള ആയുധം വഹിക്കാന്‍ ശേഷിയുള്ളതാണ് റാഫേല്‍ വിമാനങ്ങള്‍. വ്യോമ പ്രതിരോധത്തിനും ഗ്രൗണ്ട് അറ്റാക്കിനും ഒരുപോലെ ഉപയോഗിക്കാനാകും.
നിലവില്‍ ബംഗാളിലെ ഹസിമാര എയര്‍ബേയ്‌സില്‍ മിഗ് 27 വിമാനങ്ങളാണ് വിന്യസിച്ചിട്ടുള്ളത്. ഇവയുടെ കാലാവധി അടുത്ത രണ്ടുമൂന്നു വര്‍ഷത്തിനകം അവസാനിക്കും. ഇതിന് അനുസരിച്ച് ആ സ്ഥാനത്തേക്ക് റാഫേല്‍ വിമാനങ്ങള്‍ എത്തും. റാഫേല്‍ വിമാനങ്ങളുടെ രണ്ടാമതൊരു വിഭാഗത്തെ യുപിയിലെ സര്‍സവ ബേയ്‌സിലാണ് വിന്യസിക്കുക. ഇതിന്റെ ചുമതലയുള്ള ദസാള്‍ട്ട് ഏവിയേഷന്‍ ടീം ഇവിടം സന്ദര്‍ശിച്ചിരുന്നു. അവശ്യം വേണ്ട വിമാനങ്ങളില്‍ 75 ശതമാനം എല്ലായ്‌പോഴും ഓരോ എയര്‍ബേയ്‌സിലും ഉണ്ടാവുമെന്ന് ഉറപ്പുവരുത്തേണ്ട ചുമതല ഇവര്‍ക്കാണ്.
ഇതിനെല്ലാം പുറമെ അരുണാചലിലെ അപ്പര്‍ സിയാംഗ് ജില്ലയില്‍ പത്തുദിവസം മുമ്ബ് അഡ്വാന്‍സ് ലാന്‍ഡിങ് ഗ്രൗണ്ടും എയര്‍ഫോഴ്‌സ് പ്രവര്‍ത്തന സജ്ജമാക്കിയിട്ടുണ്ട്. ചൈനയിലേക്ക് കണ്ണുനട്ടിരിക്കാനായി ഈ മേഖലയില്‍ ഇന്ത്യ സ്ഥാപിക്കുന്ന ആറാമത്തെ ലാന്‍ഡിങ് ഗ്രൗണ്ടാണ് ഇത്. ഇതിനെല്ലാം പുറമെ ബംഗാളിലെ പനഗര്‍ ബേയ്‌സില്‍ ആറ് സൂപ്പര്‍ ഹെര്‍ക്കുലീസ് എയര്‍ക്രാഫ്റ്റുകളും സജ്ജമാക്കിയിട്ടുണ്ട്. ലഡാക്കിലെ ഇത്തരം കേന്ദ്രങ്ങള്‍ക്ക് പുറമെയാണിത്. അടിയന്തിര ഘട്ടങ്ങളില്‍ ആര്‍മിയുടെ പതിനേഴാം മൗണ്ടന്‍ സ്‌ട്രേക്ക് കോര്‍പിസെ വിന്യസിക്കാന്‍ ഉദ്ദേശിച്ചാണ് ഇത്.
ഉയര്‍ന്ന പ്രദേശങ്ങളില്‍ സൈനികരെ എത്തിക്കാന്‍ കഴിവുള്ളവയാണ് ഈ ഹെലികോപ്റ്ററുകള്‍. ചൈന അതിര്‍ത്തിയില്‍ നടത്തുന്ന നീക്കങ്ങളില്‍ ഇന്ത്യ ഭയപ്പെടുന്നില്ലെന്നും ഒരു പ്രശ്‌നമുണ്ടായാല്‍ ശക്തമായ തിരിച്ചടി നല്‍കാന്‍ ഇന്തയും സജ്ജമാണെന്നും അവര്‍ക്ക് ബോധ്യപ്പെടാന്‍ പാകത്തിലുള്ള സൈനിക നീക്കമാണ് ഇന്ത്യ ചൈനീസ് അതിര്‍ത്തി പ്രദേശങ്ങളില്‍ നടത്തുന്നതെന്നാണ് ഇതെല്ലാം നല്‍കുന്ന സൂചനകള്‍.
https://www.facebook.com/Malayalivartha


























