തനിക്കെതിരെയുള്ള കുറ്റോരോപണങ്ങളെല്ലാം കെട്ടിച്ചമച്ചത്; തനിക്ക് സ്ത്രീകളുമായി ലൈംഗിക ബന്ധത്തില്‍ ഏര്‍പ്പെടാന്‍ കഴിയില്ല: പ്രത്യേക സിബിഐ കോടതി വിധിക്കെതിരെ ഗുര്‍മീത് ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി

ബലാല്‍സംഗക്കേസില്‍ ജയിലില്‍ കഴിയുന്ന ദേര സച്ചാസൗദ തലവന്‍ ഗുര്‍മീത് റാം റഹീം സിങ് പ്രത്യേക സിബിഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കി.തനിക്കെതിരെയുള്ള കുറ്റോരോപണങ്ങളെല്ലാം കെട്ടിച്ചമച്ചതാണെന്നാണ് ഗുര്‍മീത് പഞ്ചാബ്ഹരിയാന ഹൈക്കോടതിയില്‍ സമര്‍പ്പിച്ച അപ്പീലില്‍ പറയുന്നത്.തനിക്ക് ലൈംഗികശേഷിയില്ലെന്ന വാദവും ഗുര്‍മീത് അപ്പീലില്‍ ഉയര്‍ത്തുന്നുണ്ട്. 2002 ലാണ് റാം റഹീം സിങ്ങിനെതിരെ കേസെടുക്കാന്‍ പഞ്ചാബ്, ഹരിയാനാ ഹൈക്കോടതികള്‍ സി ബി ഐയോട് ആവശ്യപ്പെട്ടത്. രണ്ട് വനിതാ അനുയായികളെ ബലാത്സംഗം ചെയ്‌തെന്നാണ് റാം റഹീം സിങ്ങിനെതിരെയുള്ള പരാതി.
മാധ്യമപ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപതിയുടെ കൊലപാതക കേസിലും ഇദ്ദേഹം വിചാരണ നേരിടുന്നുണ്ട്. 15 വര്‍ഷം മുമ്ബുള്ള ബലാത്സംഗ കേസിലാണ് ഗുര്‍മീത് കുറ്റക്കാരനാണെന്ന് പഞ്ച്കുളയിലെ പ്രത്യേക സിബിഐ. കോടതി കണ്ടെത്തിയത്. 2002 ല്‍ സിര്‍സയിലെ ദേരാ ആശ്രമത്തില്‍വെച്ച് വനിതാ അനുയായിയെ ഒന്നിലേറെത്തവണ ഗുര്‍മീത് ബലാത്സംഗം ചെയ്‌തെന്നാണ് കേസ്. 2007 മുതല്‍ ഗുര്‍മീതിനെതിരായ കോടതി നടപടികള്‍ തുടരുകയാണ്.എ.ബി. വാജ്‌പേയി പ്രധാനമന്ത്രിയായിരുന്നപ്പോള്‍ പഞ്ചാബ് ആന്‍ഡ് ഹരിയാണ ഹൈക്കോടതി ചീഫ് ജസ്റ്റിസിന് ലഭിച്ച ഊമക്കത്തിലൂടെയാണ് വിവരം പുറത്തറിഞ്ഞത്. കത്തിന്റെ അടിസ്ഥാനത്തില്‍ ദേരാ തലവനെതിരെ ലൈംഗിക പീഡനക്കേസെടുക്കാന്‍ പഞ്ചാബ് ഹരിയാന ഹൈക്കോടതി സിബിഐക്ക് നിര്‍ദ്ദേശം നല്‍കുകയായിരുന്നു.
പല വനിതാ അന്തേവാസികളെയും ഗുര്‍മീത് റാം റഹിം ബലാത്സംഗത്തിന് ഇരയാക്കിയിട്ടുണ്ടെന്നായിരുന്നു കത്തിലെ ആരോപണം. അന്വേഷണത്തിന്റെ ഭാഗമായി ആശ്രമത്തിലെ 18 വനിതാ അന്തേവാസികളെ അന്വേഷണ ഏജന്‍സി ചോദ്യം ചെയ്തിരുന്നു. ഇതില്‍ രണ്ടുപേര്‍ ബലാത്സംഗ ആരോപണം ആവര്‍ത്തിച്ചു. ബലാത്സംഗത്തിന് ഇരയായ സ്ത്രീകള്‍ ശുദ്ധീകരിക്കപ്പെട്ടുവെന്ന് ചൂണ്ടിക്കാട്ടി ലൈംഗിക അതിക്രമത്തെ ഗുര്‍മീത് റാം റഹീം ന്യായീകരിച്ചിരുന്നുവെന്നും വനിതാ അനുയായികളില്‍ ഒരാള്‍ മൊഴി നല്‍കിയിരുന്നു. പിന്നീട് മജിസ്‌ട്രേട്ടിന് മുന്നിലും വനിതാ അനുയായികള്‍ ആരോപണം ആവര്‍ത്തിച്ചിരുന്നു. ഒരു ദിവസം ദേരാ തലവന്റെ മുറിയില്‍ പ്രവേശിച്ചപ്പോള്‍ അദ്ദേഹം വലിയ സ്‌ക്രീനില്‍ അശ്ലീല സിനിമ കാണുകയായിരുന്നു എന്നതടക്കമുള്ള വിവരങ്ങളാണ് വനിതാ അനുയായി അന്വേഷണ ഏജന്‍സിക്ക് മുന്നില്‍ വെളിപ്പെടുത്തിയത്. ഈ വെളിപ്പെടുത്തല്‍ ചൂണ്ടിക്കാട്ടി വളരെ കുറച്ചുപേര്‍ക്ക് മാത്രമെ ഗുര്‍മീതിന്റെ മുറിയില്‍ പ്രവേശനമുള്ളൂവെന്ന് സിബിഐ കോടതിയില്‍ വാദിച്ചിരുന്നു.
2008 ല്‍ അദ്ദേഹത്തിനെതിരെ ബലാത്സംഗക്കുറ്റം അടക്കമുള്ളവ ചുമത്തി. എന്നാല്‍ തനിക്കെതിരായ ആരോപണങ്ങള്‍ അടിസ്ഥാന രഹിതവും വ്യാജവുമാണെന്ന് ഗുര്‍മീത് റാം റഹീം വിശദീകരിച്ചിരുന്നു. സ്ത്രീകളുമായി ശാരീരിക ബന്ധത്തിലേര്‍പ്പെടാന്‍ തനിക്ക് കഴിയില്ലെന്നും അദ്ദേഹം അവകാശപ്പെട്ടിരുന്നു. ബലാത്സംഗക്കേസിന് പുറമെ രണ്ട് കൊലപാതക കേസുകളിലും ഗുര്‍മീത് വിചാരണ നേരിടുകയാണ്. ദേരാ അനുയായി രജ്ഞിത് സിങ്, മാധ്യമ പ്രവര്‍ത്തകനായ റാം ചന്ദര്‍ ഛത്രപധി എന്നിവര്‍ കൊല്ലപ്പെട്ട കേസിലാണ് ഗുര്‍മീത് വിചാരണ നേരിടുന്നത്.
വ്യാജ കത്തുകള്‍ പ്രചരിപ്പിച്ചുവെന്ന് ആരോപിച്ചാണ് രഞ്ജിത് സിങ്ങിനെ വധിച്ചതെന്ന് അദ്ദേഹത്തിന്റെ കുടുംബം ആരോപിച്ചിരുന്നു. ദേരാ സച്ചാ സൗദ നടത്തുന്ന നിയമവിരുദ്ധ പ്രവര്‍ത്തനങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തതിനാണ് മാധ്യമ പ്രവര്‍ത്തകനെ വധിച്ചതെന്നും ആരോപണം ഉയര്‍ന്നിരുന്നു.പ്രത്യേക സിബിഐ കോടതി ജഡ്ജി ജഗ്ദീപ് സിങ്ങാണ് കേസില്‍ ഗുര്‍മീത് റാം റഹീം സിങ് കുറ്റക്കാരനാണെന്ന് കണ്ടെത്തിയത്.
ഗുര്‍മീത് ജയിലില്‍ അസ്വസ്ഥനാണെന്ന റിപ്പോര്‍ട്ടുകള്‍ പുറത്തുവന്നതിന് പിന്നാലെ റാം റഹീം സിംഗിനെ ജയിലില്‍ ഡോക്ടര്‍മാര്‍ പരിശോധിച്ചിരുന്നു. ഗുര്‍മീത് അമിതമായ ലൈംഗികാസക്തിയുള്ള ആളാണെന്ന് ഡോക്ടര്‍മാര്‍ കണ്ടെത്തിയിരുന്നു. അമിത ലൈംഗികാസക്തി ഉണ്ടാക്കുന്ന സറ്റിയാറിയാസിസിന് അടിമയാണ് ഗുര്‍മീത്. ഈ രോഗത്തില്‍ നിന്നുള്ള പിന്‍വാങ്ങല്‍ സൂചനകളാണ് ഗുര്‍മീത് ഇപ്പോള്‍ പ്രകടിപ്പിക്കുന്നതെന്നാണ് ഡോക്ടര്‍മാരുടെ വിലയിരുത്തല്‍. ജയിലിൽ പലതവണ അസ്വസ്ഥനായി കാണപ്പെട്ട ഗുർമീത് പൊട്ടിക്കരയുകയും ചെയ്തിരുന്നു. 1988 വരെ ഗുര്‍മീത് മദ്യപിച്ചിരുന്നു. എനര്‍ജി ഡ്രിങ്കുകളും ഓസ്‌ട്രേലിയയില്‍ നിന്ന് ഇറക്കുമതി ചെയ്ത സെക്‌സ് ടോണിക്കുകളും ഇയാള്‍ ഉപയോഗിച്ചിരുന്നുവെന്നും റിപ്പോർട്ടുകൾ ഉണ്ടായിരുന്നു. ഇതിനു പിന്നാലെയാണ് റാം റഹീം സിങ് പ്രത്യേക സിബിഐ കോടതി വിധിക്കെതിരെ ഹൈക്കോടതിയില്‍ അപ്പീല്‍ നല്‍കിയത്.
https://www.facebook.com/Malayalivartha


























