മയക്കുമരുന്നു മാഫിയയിൽനിന്നു വധഭീഷണിയുണ്ടെന്ന് ഹണിപ്രീത് കോടതിയിൽ

മയക്കുമരുന്നു മാഫിയയിൽനിന്നു വധഭീഷണിയുണ്ടെന്ന് ജയിലിൽ കഴിയുന്ന ദേരാ സച്ചാ സൗദ തലവൻ ഗുർമീത് റാം റഹിമിന്റെ വളർത്തുമകൾ ഹണിപ്രീത്. ഡൽഹി ഹൈക്കോടതിയിൽ സമർപ്പിച്ച മുൻകൂർ ജാമ്യാപേക്ഷയിലാണ് ഹണിപ്രീത് ഈ വാദം ഉന്നയിച്ചത്. അതേസമയം, ഹർജി പരിഗണിച്ച കോടതി, അവരുടെ അഭിഭാഷകനോട് ഹണിപ്രീതിന്റെ ജാമ്യാപേക്ഷ എങ്ങനെയാണ് ഡൽഹി ഹൈക്കോടതിയുടെ പരിധിയിൽ വരുന്നതെന്ന ചോദ്യമുന്നയിച്ചു. ഹർജിയിൽ വിധി പിന്നീട് പറയുമെന്നും കോടതി അറിയിച്ചു.
അതേസമയം, ഹണിപ്രീത് ഡൽഹിയിൽ എത്തിയിട്ടുണ്ടെന്ന സൂചന ലഭിച്ചതിനെ തുടർന്ന് സൗത്ത് ഡൽഹി ഗ്രേറ്റർ കൈലാഷ് 2 ലെ ഗുർമീതിന്റെ ആഡംബര ബംഗ്ലാവിൽ പോലീസ് തെരച്ചിൽ നടത്തി. അഭിഭാഷകനെ സന്ദർശിച്ച് മടങ്ങുന്ന ഹണീപ്രീതിന്റെ ദൃശ്യം പോലീസിന് ലഭിച്ചതിനെ തുടർന്നായിരുന്നു തെരച്ചിൽ. കറുത്ത ശിരോവസ്ത്രം ധരിച്ച സ്ത്രീ ഹാൻഡ് ബാഗും തോളിലിട്ട് നടന്നുപോകുന്നതിന്റെ വീഡിയോ ദൃശ്യമാണ് ലഭിച്ചിരിക്കുന്നത്. ഇത് ഹണിപ്രീതാണെന്നാണ് പോലീസ് കരുതുന്നത്.
അനുയായികളായ രണ്ടു സ്ത്രീകളെ ബലാത്സംഗം ചെയ്ത കേസിൽ കോടതി ഗുർമീത് കുറ്റക്കാരനെന്നു കണ്ടെത്തിയതിനെ തുടർന്ന് ഉത്തരേന്ത്യൻ സംസ്ഥാനങ്ങളിൽ പൊട്ടിപ്പുറപ്പെട്ട കലാപത്തിന്റെ പിന്നിൽ പ്രവർത്തിച്ച 43 പേരുടെ പട്ടികയിൽ ഒന്നാം സ്ഥാനത്താണ് പ്രിയങ്ക തനേജ എന്ന ഹണിപ്രീതിനെ ഹരിയാന പോലീസ് ഉൾപ്പെടുത്തിയിട്ടുള്ളത്. സംഭവശേഷം ഒളിവിൽ പോയ ഹണിപ്രീതിനും കൂട്ടാളികൾക്കുമെതിരേ ഹരിയാന പോലീസ് സെപ്റ്റംബർ ഒന്നിന് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ഒക്ടോബർ 30 ന് മുന്പ് ഹണിപ്രീത് കീഴടങ്ങിയില്ലെങ്കിൽ അവരെ പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിക്കുമെന്ന് പോലീസ് അറിയിച്ചു.
https://www.facebook.com/Malayalivartha


























