അറസ്റ്റിലാകാതെ ഹണിപ്രീതിന് ജാമ്യത്തിന് അർഹതയില്ലെന്ന് കോടതി...

ഗുർമീതിന്റെ വളർത്തുമകളെന്ന് അവകാശപ്പെടുന്ന ഹണിപ്രീത് സിംഗ് ഡൽഹി ഹൈക്കോടതിയിൽ മുൻകൂർ ജാമ്യാപേക്ഷ സമർപ്പിച്ചിരുന്നു. സംഭവശേഷം ഒളിവിൽ പോയ ഹണിപ്രീതിനും കൂട്ടാളികൾക്കുമെതിരേ ഹരിയാന പോലീസ് സെപ്റ്റംബർ ഒന്നിന് ലുക്ക് ഒൗട്ട് നോട്ടീസ് പുറപ്പെടുവിച്ചിരുന്നു. ജയിലിലേക്കു കൊണ്ടുപോകും വഴി ഗുർമീതിനെ രക്ഷപ്പെടുത്താൻ ഗൂഢാലോചന നടത്തിയെന്ന കേസിലാണ് ലുക്ക് ഒൗട്ട് നോട്ടീസ്.
എന്നാൽ ഹണിപ്രീതിന്റെ മുൻകൂർ ജാമ്യാപേക്ഷ ഡൽഹി ഹൈക്കോടതി തള്ളി. അറസ്റ്റിലാകാതെ ഹണിപ്രീതിന് ജാമ്യത്തിന് അർഹതയില്ലെന്ന് കോടതി ചൂണ്ടിക്കാട്ടി. എത്രയും വേഗം പോലീസിനുമുന്നിൽ കീഴടങ്ങാനും കോടതി നിർദേശിച്ചു. കേസിൽനിന്ന് എത്രയും വേഗം പുറത്തുകടക്കാനുള്ള മാർഗം കീഴടങ്ങുകയെന്നതാണെന്ന് ജസ്റ്റീസ് സംഗീത ദിംഗ്ര സൈഗാൽ പറഞ്ഞു.
അറസ്റ്റ് ഒഴിവാക്കാൻ ഡൽഹിയിൽ അഭിഭാഷകനെ സന്ദർശിച്ച് മടങ്ങുന്ന ഹണീപ്രീതിന്റെ ദൃശ്യം ഇന്ന് പോലീസിന് ലഭിച്ചിരുന്നു. കറുത്ത ശിരോവസ്ത്രം ധരിച്ച സ്ത്രീ ഹാൻഡ് ബാഗും തോളിലിട്ട് നടന്നുപോകുന്നതിന്റെ വീഡിയോ ദൃശ്യമാണ് ലഭിച്ചിരിക്കുന്നത്. ഇത് ഹണിപ്രീത് ആണെന്നാണ് പോലീസ് കരുതുന്നത്. അഭിഭാഷകന്റെ താമസസ്ഥലത്തിനു സമീപമുള്ള വീട്ടിലെ സിസിടിവിയിൽനിന്നാണ് ദൃശ്യം ലഭിച്ചത്.
ഈ വീട്ടുടമ ദൃശ്യങ്ങൾ പോലീസിന് കൈമാറി. ഹണിപ്രീത് ഡൽഹിയിലുണ്ടെന്നതു സംബന്ധിച്ച് അഭ്യൂഹം ബലപ്പെട്ടതിനെ തുടർന്ന് പോലീസ് വ്യാപക തെരച്ചിലാണ് നടത്തിവരുന്നത്. ചൊവ്വാഴ്ച രാവിലെ സൗത്ത് ഡൽഹി ഗ്രെയ്റ്റർ കൈലാഷ് 2 ലെ ഗുർമീതിന്റെ ആഡംബര ബംഗ്ലാവിൽ പോലീസ് തെരച്ചിൽ നടത്തി. എന്നാൽ ഹണിപ്രീതിനെ കണ്ടെത്താനായില്ല. ഒക്ടോബർ 30 ന് മുമ്പ് ഹണിപ്രീത് കീഴടങ്ങിയില്ലെങ്കിൽ അവരെ പ്രഖ്യാപിത കുറ്റവാളിയായി പ്രഖ്യാപിക്കുമെന്ന് പോലീസ് അറിയിച്ചു.
ഗുർമീതിനെ രക്ഷപെടുത്താൻ ഗൂഡാലോചന നടത്തിയെന്നാണ് ഹണിപ്രീതിനെതിരെയുള്ള കേസ്. 151, 152, 153, 120ബി, 121എ തുടങ്ങിയ വകുപ്പുകൾ പ്രകാരമാണ് കേസെടുത്തിരിക്കുന്നത്. ഇവർക്കായി ഹരിയാന, രാജസ്ഥാൻ, പഞ്ചാബ്, ബിഹാർ എന്നീ സംസ്ഥാനങ്ങളിലും നേപ്പാൾ അതിർത്തിയിലും പോലീസ് തെരച്ചിൽ നടത്തിയിരുന്നു.
https://www.facebook.com/Malayalivartha


























