ആള്‍ദൈവം ഫലാഹാരി ബാബ അഴിക്കുള്ളിലേയ്ക്ക്; ആശ്രമത്തിലേക്ക് സംഭാവന നൽകാനെത്തിയ നിയമ വിദ്യാര്‍ത്ഥിനിയായ പെൺകുട്ടിയെ ബലാത്സംഗത്തിനിരയാക്കി: പീഡന രഹസ്യം പെണ്‍കുട്ടി തുറന്ന് പറയാന്‍ കാരണമായത് ആള്‍ദൈവം ഗുര്‍മീത്

ആൾവാറിലെ സ്വയം പ്രഖ്യാപിത ആൾ ദൈവം ഫലാഹാരിബാബ എന്ന എഴുപതുകാരൻ അഴിക്കുളിലായി. അതും തന്റെ ചെറുമകളാകാൻ പ്രായമുള്ള നിയമവിദ്യാർത്ഥിനിയെ പീഡിപ്പിച്ച കേസിൽ . ഗുർമീതിന് ശിക്ഷ കിട്ടിയതിന്റെ ധൈര്യത്തിലാണ് പതിനാറുവർഷത്തോളം ഫലാഹാരിബാബയുടെ കടുത്ത അനുയായികളായിരുന്ന പെൺകുട്ടിയുടെ രക്ഷിതാക്കൾ പരാതി നൽകാൻ ധൈര്യപ്പെട്ടത്. ഇരുപതാമത്തെ വയസിലാണ് കൗശലേന്ദ്ര പ്രപന്നാചാര്യ എന്ന ഫലാഹാരി സന്ന്യാസിയാവുന്നത്.
ദൈവം ആവശ്യപ്പെട്ടതിനനുസരിച്ചാണ് സന്ന്യാസിയാകുന്നതെന്നാണ് ഇയാൾ നാട്ടുകാരോട് പറഞ്ഞത്. ആൾവാറിൽ ചെറിയൊരു ആശ്രമം സ്ഥാപിച്ച് കുടിയിരുന്നു. ആരെയും മയക്കുന്ന രീതിയിൽ സംസാരിക്കാൻ കഴിവുള്ള കൗശലേന്ദ്ര ഗ്രാമവാസികളെ കൗശലപ്രയോഗത്തിലൂടെ മയക്കിയെടുത്തു. അതോടെ നിരവധി പേർ അനുയായികളായി. ദൈവം പലപ്പോഴായി അമാനുഷികമായ നിരവധി കഴിവുകൾ വരമായി നൽകിയെന്ന് കൗശലേന്ദ്ര നാട്ടുകാരെ വിശ്വസിപ്പിച്ചു. തെളിവിനായി ചില കൺകെട്ടുവിദ്യകളും കാണിച്ചു. അതോടെ അനുയായികളുടെ എണ്ണം കൂടി.
നമ്പരുകൾ ശരിയായി ഏൽക്കുന്നുണ്ടെന്ന് മനസിലായതോടെ ആൾവാർ തന്നെ സ്ഥിരം ആസ്ഥാനം എന്ന് കൗശലേന്ദ്ര ഉറപ്പിച്ചു. മറ്റെവിടെയും പോകരുതെന്ന് ദൈവം ആവശ്യപ്പെട്ടെന്നും നാടിന്റെയും നാട്ടാരുടെയും നന്മക്കായി ജീവിതാവസാനംവരെ ഇവിടെത്തന്നെ തുടരുമെന്നും കൗശലേന്ദ്ര പറഞ്ഞതോടെ പ്രദേശവാസികൾക്ക് അയാൾ ശരിക്കും ദൈവമായി. ഇതിനിടെ കൗശലേന്ദ്രയുടെ പ്രശസ്തി അന്യനാട്ടിലേക്കും വ്യാപിച്ചു. രാജ്യത്തും ലോകത്തിന്റെ പലഭാഗത്തും അനുയായികളുണ്ടായി. സമ്പത്ത് കുമിഞ്ഞുകൂടി.2011ൽ ആശ്രമം വൻ സെറ്റപ്പുകളോടെ വിപുലപ്പെടുത്തി.
എല്ലാ ആൾദൈവങ്ങളെയും പോലെ എതിർപ്പുകളെ അടിച്ചൊതുക്കാൻ പലവഴികളും കൗശലേന്ദ്രയും പ്രയോഗിച്ചിരുന്നു. അനുചരവൃന്ദം എന്നപേരിൽ പക്കാഗുണ്ടകളെയാണ് ഒപ്പം കൂട്ടിയിരുന്നതെന്നാണ് പലരും പറയുന്നത്. ജീവൻതന്നെ അപകടത്തിലാകുമെന്ന് ഭയമുള്ളതിനാൽ തുറന്നുപറയാൻ ആരും ധൈര്യം കാട്ടിയിരുന്നില്ല എന്നുമാത്രം. ഭരണതലത്തിലുള്ള പല ഉന്നതരുമായും നല്ല അടുപ്പമുണ്ടെന്നാണ് കൗശലേന്ദ്ര അനുയായികളോട് പറഞ്ഞിരുന്നത്. ഇത് ശരിയുമായിരുന്നു.
തന്റെ സ്വാധീനവും കഴിവും ഉപയോഗിച്ച് നിരവധിപേരെ ഉയരങ്ങളിലെത്തിച്ചിട്ടുണ്ടെന്നും കൗശലേന്ദ്ര അവകാശപ്പെട്ടിരുന്നു. നല്ലൊരു വോട്ടുബാങ്കായതിനാൽ പല ഉന്നതരും ആശ്രത്തിൽ സന്ദർശനത്തിനെത്തിയിരുന്നു. അവരെ സമർത്ഥമായി ഉപയോഗിക്കാനും കൗശലേന്ദ്രയ്ക്ക് അറിയാമായിരുന്നു. അവരോടൊപ്പമുള്ള ചിത്രങ്ങൾ കാട്ടിയാണ് താൻ പറയുന്നതെല്ലാം ശരിയാണെന്ന് അനുയായികളെ വിശ്വസിപ്പിച്ചിരുന്നത്.
തന്നെ ഫലാഹാരി ബാബയെന്ന് മാത്രമേ വിളിക്കാവൂ എന്ന് ഭക്തർക്കും അനുചരന്മാർക്കും കർശന നിർദ്ദേശമാണ് നൽകിയിരുന്നത്. ഇൗ സമയത്തുതന്നെ ഭക്തരെ സ്പർശിക്കുന്നതും കൗശലേന്ദ്ര മതിയാക്കി. ദൈവിക ശരീരം അശുദ്ധമാകാതിരിക്കാൻ വേണ്ടിയായിരുന്നു ഈ മുൻകരുതൽ. നീണ്ട ഒരു പ്രത്യേക വടിയായിരുന്നു അനുഗ്രഹത്തിനായി ഉപയോഗിച്ചിരുന്നത്. ദൈവം അങ്ങനെ കല്പിച്ചുവത്രേ.
ദൈവതുല്യം കണ്ടിരുന്ന ഒരാളിൽ നിന്ന് ഇത്തരത്തിലൊരു പ്രവൃത്തി ഉണ്ടാകുമെന്ന് ഒരിക്കലും കരുതിയിരുന്നില്ലെന്നാണ് കൗശലേന്ദ്രക്കെതിരെ പരാതി നൽകിയ പെൺകുട്ടി പറയുന്നത്. ഛത്തീസ്ഗഢ് സ്വദേശയിയായ പെൺകുട്ടി രക്ഷിതാക്കൾക്കൊപ്പമാണ് ആശ്രമത്തിലെത്തുന്നത്. കൗശലേന്ദ്രയുടെ വാക്കുകൾ രക്ഷിതാക്കൾ അപ്പടിവിശ്വസിച്ചിരുന്നു. കടുത്ത അനുയായികളായതോടെ ഇവരുടെ വീട്ടിൽ കൗശലേന്ദ്ര പലതവണ താമസിച്ചിട്ടുണ്ട്.
നിയമ വിദ്യാർത്ഥിനിയായ പെൺകുട്ടിക്ക് ഇന്റേൺഷിപ്പിന്റെ ഭാഗമായി ലഭിച്ച മൂവായിരം രൂപ കൗശലേന്ദ്രയ്ക്കു സമർപ്പിക്കാനായാണ് ആഗസ്റ്റ് ഏഴിന് ആൾവാറിലെ ദിവ്യധാം ആശ്രമത്തിലെത്തിയത്. അന്ന് ഗ്രഹണ ദിനമായിരുന്നതിനാൽ ആരെയും മുഖം കാണിക്കില്ലെന്നും ആശ്രമത്തിൽ തങ്ങാനും അറിയിപ്പു ലഭിച്ചു. പ്രശ്നമൊന്നും തോന്നാത്തതിനാൽ ആശ്രമത്തിൽ തങ്ങി. പക്ഷേ, ഏഴരമണിയായോടെ പെൺകുട്ടിയെ മുറിയിലേക്ക് വിളിപ്പിച്ചു.
ഭക്തിയോടെ മുറിയിലേക്ക് കയറിയപ്പോൾ കട്ടിലിൽ ഇരിക്കുകയായിരുന്നു കൗശലേന്ദ്ര. ഉടൻതന്നെ മുറി അകത്തുനിന്ന് അടച്ചു. സംസാരത്തിലെ സ്വകാര്യതയ്ക്കുവേണ്ടിയാണ് ഇതെന്നാണ് പറഞ്ഞത്. ഒരു വിടനെപ്പോലെയായിരുന്നു കൗശലേന്ദ്രയുടെ പിന്നീടുള്ള പെരുമാറ്റമെന്നാണ് പെൺകുട്ടി പറയുന്നത്. തേൻ മുക്കിയ തന്റെ നാവുകൊണ്ട് നിന്നിൽ ഒാം എന്നെഴുതും. അത് നീ ആസ്വദിക്കണം. പാനം ചെയ്യണം. എന്നോട് സഹകരിച്ചവർ ഇപ്പോൾ ഉന്നത സ്ഥാനത്താണ് ഒാർക്കണം എന്നുപറഞ്ഞുകൊണ്ടായിരുന്നു പീഡിപ്പിച്ചത് . എതിർത്തു നോക്കിയെങ്കിലും ഭീഷണിക്കു മുന്നിൽ ധൈര്യം ചോർന്നുപോയി.
കൗശലേന്ദ്രയിൽ നിന്നുണ്ടായ അനുഭവം മകൾ പറഞ്ഞതോടെ രക്ഷിതാക്കൾ ഞെട്ടി. പ്രത്യക്ഷ ദൈവമായി കണ്ടിരുന്നയാൾ ഇങ്ങനെചെയ്യുമെന്ന് സ്വപ്നത്തിൽപ്പോലും അവർ കരുതിയില്ല. പരാതി നൽകണമെന്ന് തീരുമാനിച്ചെങ്കിലും ഭയം പിന്നാക്കം വലിച്ചു. ഒടുവിൽ ഗുർമീത് റാം റഹിം സിംഗ് ജയിലിലായതോടെ ധൈര്യസമേതം പരാതിയുമായി പൊലീസിനെ സമീപിക്കാൻ പെൺകുട്ടിയും കുടുംബവും തീരുമാനിക്കുകയായിരുന്നു. ഛത്തീസ്ഗഡ് ഡി.ജി.പി എ.എൻ. ഉപാദ്ധ്യായയെ നേരിട്ടുകണ്ടാണ് പരാതി പറഞ്ഞത്.
തെളിവുകളുള്ളതിനാൽ താൻ പിടിക്കപ്പെടുമെന്ന് കണ്ട കൗശലേന്ദ്ര രക്തസമ്മർദ്ദം ഉയർന്നെന്ന പേരിൽ ആശുപത്രിയിൽ അഭയം തേടി. പക്ഷേ, ആശുപത്രിയിലെത്തിയ പൊലീസ് കൗശലേന്ദ്രയെ പൊക്കി.പരിശോധനയിൽ കുഴപ്പമൊന്നുമില്ലെന്ന് കണ്ടതോടെ ലൈംഗികശേഷിയില്ലെന്ന അടുത്ത നമ്പരും കൗശലേന്ദ്ര ഇറക്കി.ഇൗ പ്രായത്തിലും ലൈംഗികശേഷിയിൽ ഒരു കുഴപ്പവുമില്ലെന്ന് ഡോക്ടർമാർ ഉറപ്പുപറഞ്ഞതോടെ മറ്റൊരുവഴിയുമില്ലാതെ അറസ്റ്റിന് വഴങ്ങുകയായിരുന്നു ഈ സ്വയം പ്രഖ്യാപിത ആൾ ദൈവം .
https://www.facebook.com/Malayalivartha


























