മരുന്നു കമ്പനികളുടെ കൊള്ളലാഭം തടയാന്‍ ദേശീയ ഔഷധനയം വരുന്നു

മരുന്ന് കമ്പനികളുടെ കൊള്ള ലാഭവും പൂഴ്ത്തിവയ്പും അവസാനിപ്പിക്കാനും ലോകനിലവാരമുള്ള മരുന്നുകള്‍ ജനങ്ങള്‍ക്ക് ലഭ്യമാക്കാനും ലക്ഷ്യമിടുന്ന ദേശീയ ഔഷധനയം വരുന്നു. മരുന്ന് ഉത്പാദനവും വിതരണവും സുതാര്യമാക്കുന്നതോടെ ഒരേ മരുന്ന് പലപേരില്‍ തോന്നിയ വിലയ്ക്ക് വില്‍ക്കുന്ന കമ്പനികളുടെ കൊള്ള അവസാനിക്കും.
രാജ്യത്താകെ 23,000 മരുന്ന് കമ്പനികളാണുള്ളത്. ഇതില്‍ 250 ഭീമന്‍ കമ്പനികളാണ് 60 ശതമാനം മരുന്നുകളും ഉത്്പാദിപ്പിക്കുന്നത്. കൊള്ളലാഭമുണ്ടാക്കാന്‍ ഗുണമേന്മയില്ലാത്ത മരുന്നുകളും ഇറക്കുന്ന ഈ കമ്പനികളുടെ വിപണിയിലെ കുത്തക നിയന്ത്രണത്തിനും അറുതിയാകും. ജി.എസ്.ടിയും ആധാറുമായി മരുന്ന് കമ്പനികളെ ലിങ്ക് ചെയ്യുന്നതിനാല്‍ ഇടനിലക്കാരുടെ കൊള്ളയും അവസാനിക്കും. വിതരണവും വില്പനയും ഇ പ്‌ളാറ്റ്‌ഫോമില്‍ ആകുന്നതോടെ മരുന്നുകളുടെ ഗുണമേന്മയുടെ പൂര്‍ണ ഉത്തരവാദിത്വം കമ്പനികളിലെ ഫാര്‍മസിസ്റ്റുകള്‍ക്കാകും. ഫാര്‍മസിസ്റ്റിന്റെ രജിസ്റ്റര്‍ നമ്പരും കമ്പനികള്‍ മരുന്ന് വിതരണം ചെയ്തത് എവിടെയൊക്കെ എന്നതും ഉള്‍പ്പെടെ ബില്ലിലുണ്ടാകും.
വിദേശത്തെ പോലെ ഓരോ മരുന്നിനും ബാര്‍കോഡ് നല്‍കും. കയറ്റി അയയ്ക്കുന്ന മരുന്നുകള്‍ക്ക് അഞ്ച് വര്‍ഷം മുമ്പ് ബാര്‍ കോഡ് ഏര്‍പ്പെടുത്തിയിരുന്നെങ്കിലും രാജ്യത്തിനകത്ത് വില്‍ക്കുന്ന മരുന്നുകള്‍ക്ക് അതില്ലായിരുന്നു. അതിനാല്‍ വ്യാജ മരുന്നുകള്‍ രാജ്യത്ത് നിര്‍ബാധം വില്‍ക്കുകയായിരുന്നു. വ്യാജ മരുന്നുകളും പൂഴ്ത്തിവയ്പും ബാര്‍ കോഡ് വച്ച് കണ്ട് പിടിക്കാം. സ്‌റ്റോക്കിസ്റ്റിന്റെ ഗോഡൗണില്‍ നിന്ന് പോകുന്നതും അവിടെ ശേഷിക്കുന്നതും റീട്ടെയില്‍ ഷോപ്പുകളില്‍ വില്‍ക്കുന്നതും വരെ അറിയാനാകും. വ്യാജ മരുന്നുകള്‍ ഉത്പാദിപ്പിക്കുന്ന ചാത്തന്‍ കമ്പനികളെയും കണ്ടെത്താം.
ഒരു കമ്പനിയുടെ ഉത്പാദന സമയം കഴിഞ്ഞുള്ള സമയം വായ്പയെടുത്ത്, അതേ കമ്പനിയുടെ ഉപകരണങ്ങളും തൊഴിലാളികളെയും ഉപയോഗിച്ച് മറ്റ് കമ്പനികള്‍ മരുന്ന് ഉത്പാദിപ്പിക്കുന്ന പ്രക്രിയയാണിത്. ഹിമാചല്‍പ്രദേശിലെ മണ്ഡിയാണ് ഇതിന്റെ കേന്ദ്രം. നിലവാരമില്ലാത്ത മരുന്നുകളാണ് ഇങ്ങനെ ഉത്പാദിപ്പിക്കുന്നത്. കേരളത്തിലുള്ളവരും അവിടെ ഇങ്ങനെ മരുന്ന് ഉത്പാദിപ്പിക്കുന്നുണ്ട്.
പെട്രോളിയം ആന്‍ഡ് കെമിക്കല്‍, ആരോഗ്യം, വ്യവസായം എന്നിങ്ങനെ പല വകുപ്പുകളുമായി ബന്ധപ്പെട്ടാണ് ഇപ്പോള്‍ മരുന്ന് ഉത്പാദനവും വിതരണവും നടക്കുന്നത്. ഇത് ഒറ്റ വകുപ്പിന്റെ കീഴിലാക്കും. അതോടെ പല തട്ടിലുള്ള കൊള്ള നിലയ്ക്കും.
കേരളം അടക്കം 13 സംസ്ഥാനങ്ങള്‍ക്ക് സ്വന്തം മരുന്ന് കമ്പനികളുണ്ടെങ്കിലും മരുന്നിന്റെ മൊത്തം വിപണി സ്വകാര്യമേഖലയിലാണ്. കേരളത്തിലെ സര്‍ക്കാര്‍ കമ്പനി ആലപ്പുഴയിലെ കേരള ഡ്രഗ്‌സ് ആന്‍ഡ് ഫാര്‍മസ്യൂട്ടിക്കല്‍സാണ്. കേന്ദ്ര സര്‍ക്കാരിന്റേതായി ഇന്ത്യന്‍ ഫാര്‍മസ്യൂട്ടിക്കല്‍സ് ലിമിറ്റഡും ഹിന്ദുസ്ഥാന്‍ ആന്റിബയോട്ടിക്‌സ് ലിമിറ്റഡും ഉണ്ട്.
നയം വരുമ്പോള്‍ സര്‍ക്കാര്‍ കമ്പനികള്‍ മരുന്ന് ഉത്പാദനം നിറുത്തും. പകരം നിലവാരമുള്ള അസംസ്‌കൃത വസ്തുക്കള്‍ ഉത്പാദിപ്പിച്ച് സ്വകാര്യ കമ്പനികള്‍ക്ക് മരുന്ന് ഉണ്ടാക്കാനായി നല്‍കും. മരുന്നിന്റെ ഗുണമേന്മ ഉറപ്പാക്കാനാണിത്. എന്നാല്‍ ഇതോടെ മരുന്നിന്റെ ഉത്പാദന കുത്തക സ്വകാര്യ കമ്പനികള്‍ക്കാകുമെന്ന് ആക്ഷേപമുണ്ട്. ഇതുവരെ മരുന്ന് കമ്പനികള്‍ക്ക് മുന്നില്‍ മുട്ടുകുത്തുന്ന നയമായിരുന്നു. പുതിയ നയം നിര്‍മ്മാണ, വിതരണ രംഗങ്ങളിലെ ചൂഷണം ഇല്ലാതാക്കും.''
https://www.facebook.com/Malayalivartha


























