ഉത്തര്‍പ്രദേശില്‍ പശുവിന്റെ പേരില്‍ സ്വത്തുവകകള്‍ അപഹരിക്കപ്പെടുന്നു

പശുവിന്റെ പേരില്‍ ജീവന്‍ മാത്രമല്ല, സ്വത്തുവകകളും അപഹരിക്കപ്പെടുന്നു. പശുക്കടത്ത് ആരോപിച്ച് മൂന്ന് മുസ്ലിം സഹോദരങ്ങളുടെ സ്വത്തുവകകള്‍ പൊലീസ് പിടിച്ചെടുത്തു. സംഭവം യോഗി ആദിത്യനാഥ് ഭരിക്കുന്ന ഉത്തര്‍പ്രദേശില്‍. മിയ സറായ് സ്വദേശിയായ ഫര്‍ഹാന്‍ സഹോദരങ്ങളായ സാറിക്, സുബന്‍ എന്നിവരുടെ 2.5 കോടി മൂല്യം വരുന്ന സ്വത്തുവകകളാണ് പിടിച്ചെടുത്തത്. ഗാങ്സ്റ്റര്‍ ആക്ട് പ്രകാരം സ്വത്തു വകകള്‍ പിടിച്ചെടുക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. തുടര്‍ന്ന് തഹസില്‍ദാറും കൊട്വാലി പൊലീസും ഇവരുടെ പേരിലുള്ള ഭൂമികള്‍ പിടിച്ചെടുക്കുകയായിരുന്നു. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെയാണ് അവര്‍ പണം സമ്പാദിച്ചതെന്നാരോപിച്ചാണ് പൊലീസ് നടപടി.
'ഫര്‍ഹാനാണ് ഈ കള്ളക്കടത്തു സംഘത്തിന്റെ നേതാവ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെട്ടു പണം സമ്പാദിക്കുകയുമാണ്. ഫര്‍ഹാനെയും സഹോദരങ്ങളേയും പൊലീസ് ജില്ലാ മജിസ്‌ട്രേറ്റിന് കൈമാറി.' എഎസ്പി പങ്കജ് കുമാര്‍ പാണ്ഡെ പറഞ്ഞു.ഇവരില്‍ നിന്നും പിടിച്ചെടുത്ത വസ്തുവകകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാറിലേക്ക് കണ്ടു കെട്ടാനാണ് തീരുമാനം.
പശുക്കടത്തും കശാപ്പും ഗുരുതരമായ കുറ്റകൃത്യമായി കാണുമെന്നും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ഗാങ്‌സറ്റര്‍ നിയമപ്രകാരം നടപടിയെടുക്കുമെന്നും ജൂണില്‍ ഉത്തര്‍പ്രദേശ് മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു. ഇത്തരക്കാര്‍ക്കെതിരെ നടപടിയെടുക്കാന്‍ പൊലീസിന് യോഗി സര്‍വ്വ അധികാരവും നല്‍കുകയും ചെയ്തിരുന്നു.
പശു സംരക്ഷണത്തിന്റെ പേരില്‍ ഏറ്റവുമധികം അതിക്രമങ്ങള്‍ നടന്നത് 2017 ലെ ആറുമാസത്തിനിടയിലാണ്. 20 അക്രമങ്ങളാണ് ഇക്കാലയളവില്‍ ഉണ്ടായിരിക്കുന്നത്. 2016 ല്‍ 25 അക്രമങ്ങളാണുണ്ടായത്. ഉത്തര്‍പ്രദേശ് 10, ഹരിയാന 9, ഗുജറാത്ത് 6, മധ്യപ്രദേശ് 4, രാജസ്ഥാന്‍ 4 എന്നീ ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിലാണ് ഗോസംരക്ഷണ സേനയുടെ അക്രമം കൂടുതലായി നടന്നത്. ഏഴു വര്‍ഷത്തിനിടെയുണ്ടായ അക്രമസംഭവങ്ങളില്‍ ഇരകളാക്കപ്പെട്ടതില്‍ ഭൂരിപക്ഷവും മുസ്ലിം ന്യൂനപക്ഷ ദളിത് വിഭാഗത്തില്‍പ്പെട്ടവരാണ്. മുസ്ലിം വിഭാഗത്തില്‍പ്പെട്ട 32 പേരും ദളിത് വിഭാഗത്തില്‍പ്പെട്ട 5 പേരും സിഖ് വിഭാഗത്തില്‍പ്പെട്ട മൂന്നു പേരും ക്രിസ്ത്യന്‍ വിഭാഗത്തില്‍ നിന്ന് ഒരാളുമാണ് ആക്രമിക്കപ്പെട്ടത്.
https://www.facebook.com/Malayalivartha


























