ഇന്ത്യയിലെ എല്ലാ സ്ത്രീകളും ഒരിക്കലെങ്കിലും ലൈംഗിക ശല്യത്തിന് ഇരയായിട്ടുണ്ട്; പൂനം മഹാജന്‍

ലൈംഗികാതിക്രമങ്ങളെ നേരിടാന്‍ രാജ്യത്തെ ജനങ്ങള്‍ തയ്യാറാകണമെന്ന് ബിജെപി എംപി പൂനം മഹാജന്‍. താനടക്കമുള്ള രാജ്യത്തെ സ്ത്രീകള്‍ക്കെല്ലാം ഏതെങ്കിലുമൊരുതരത്തില്‍ പീഡനം ഏറ്റുവാങ്ങേണ്ടി വന്നിട്ടുണ്ടെന്നും ജീവിതത്തില്‍ ഒരിക്കലെങ്കിലും ഇത്തരം അനുഭവം നേരിടാത്ത ഇന്ത്യന്‍ സ്ത്രീകള്‍ ഉണ്ടാകില്ലെന്നും ഇത്തരം സന്ദര്‍ഭങ്ങളില്‍ ആത്മാനുകമ്പ തോന്നാതെ ശരിയായ പ്രതികരണമാണ് ആവശ്യമെന്നും അവർ പറഞ്ഞു. അഹമ്മദാബാദ് ഇന്ത്യന്‍ ഇന്‍സ്റ്റിറ്റ്യൂട്ട് ഓഫ് മാനേജ്‌മെന്റ് കാമ്പസില്‍ നടന്ന റെഡ് ബ്രിക്‌സ് ഉച്ചകോടിക്കിടെ സംരിക്കുകയായിരുന്നു പൂനം.
സ്ത്രീകള്‍ക്കുള്ളിലെ അപകര്‍ഷതയാണ് ഇത്തരം അതിക്രമങ്ങള്‍ വര്‍ധിക്കാന്‍ കാരണമെന്നു പറഞ്ഞ പൂനം, പഠനകാലത്ത് തനിക്കെതിരെ ഉണ്ടായ ലൈംഗികാതിക്രമങ്ങളെക്കുറിച്ചും സൂചിപ്പിച്ചിരുന്നു. താനുള്‍പ്പെടെ ഇന്ത്യയിലെ എല്ലാ സ്ത്രീകളും ഒരിക്കലെങ്കിലും ലൈംഗിക ശല്യത്തിന് ഇരയായിട്ടുണ്ട്. പഠിക്കുന്ന കാലത്ത് വര്‍ളിയില്‍ നിന്നും വെര്‍സോവയിലേക്ക് കാറില്‍ പോകാന്‍ കഴിയുമായിരുന്നില്ല. പോയിരുന്നത് ട്രെയിനിലായിരുന്നു. അക്കാലത്ത് തന്നെ ആരെങ്കിലും മോശമായി നോക്കുന്നത് പോലും അസഹനീയമായിരുന്നു. ഈഭൂമിയിൽ പ്രത്യേകിച്ചും ഇന്ത്യയിലെ എല്ലാ സ്ത്രീകളും ഇത് അഭിമുഖീകരിച്ചിട്ടുണ്ട്. രാഷ്ട്രീയ രംഗത്ത് സ്ത്രീകള്‍ ശോഭിക്കണമെങ്കില്‍ അവള്‍ക്ക് അസാധാരണമായ കഴിവുകള്‍ വേണമെന്നു പറഞ്ഞ മഹാജന്‍ സ്ത്രീകള്‍ക്ക് സാധ്യമാകാത്തതായി ഒന്നുമില്ലെന്ന് തെളിയിച്ച രാജ്യമാണ് ഇന്ത്യയെന്ന് ഓര്‍ക്കണമെന്നും പറഞ്ഞു. രാഷ്ട്രീയത്തില്‍ പുരുഷത്വം സാധാരണയാണ്. എന്നാല്‍ സ്ത്രീകളുടെ സാന്നിദ്ധ്യം അങ്ങിനെയല്ല. ഇക്കാര്യത്തില്‍ സാധാരണത്വം സ്ത്രീകള്‍ക്ക് ഭൂഷണമല്ല.
നമുക്ക് കരുത്തുണ്ടാകണം അത് കാണിക്കുകയും ചെയ്യണമെന്നും പൂനം പറഞ്ഞു. ജീവിതത്തില്‍ എല്ലാ കാര്യത്തിലും ദേവതകളായി ഇരിക്കാനാകില്ല. എന്നിരുന്നാലും ചില ബഹുമതികളുടെ കാര്യത്തില്‍ നമ്മള്‍ അമേരിക്കയ്ക്കും മുകളിലാണ്. അവിടെ സ്ത്രീകള്‍ പ്രസിഡന്റ് സ്ഥാനത്തേക്ക് വന്നിട്ടില്ല. എന്നാൽ ഇന്ത്യയിൽ പ്രസിഡന്റ്, പ്രധാനമന്ത്രി, പ്രതിരോധമന്ത്രി, മുഖ്യമന്ത്രി തുടങ്ങിയ സുപ്രധാനപദങ്ങളിലെല്ലാം സ്ത്രീ സാന്നിധ്യം ഉണ്ടായിരുന്നുവെന്നത് സ്ത്രീകള്‍ ഓര്‍ക്കണമെന്നും സ്ത്രീ സമൂഹം ഇനിയുമേറെ മുന്നോട്ട് വരാനുണ്ടെന്നും അവര്‍ വ്യക്തമാക്കി.
https://www.facebook.com/Malayalivartha


























