ജോലി സ്ഥലത്ത് നിന്നും മടങ്ങിവരവെ കാണാതായ പല്ലവിയെ കണ്ടെത്തിയത് റെയിൽവേ ട്രാക്കിൽ; നടുക്കം മാറാതെ കുടുംബം

മുതിർന്ന ഉദ്യോഗസ്ഥന്റെ മകളെ റെയിൽവേ ട്രാക്കിൽ മരിച്ച നിലയിൽ കണ്ടെത്തി. ഇൻസ്റ്റിറ്റ്യൂട്ട് ചാർട്ടേർഡ് അക്കൗണ്ടന്റ്സ് ഒഫ് ഇന്ത്യ(ഐ.സി.എ.ഐ) പ്രസിഡന്റ് നിലേഷ് വികംസേയുടെ മകൾ ഇരുപത്തിനാലുകാരിയായ പല്ലവി വികംസെയെയാണ് മുംബയിലെ റെയിൽവേ ട്രാക്കിൽ നിന്നും മരിച്ച നിലയിൽ കണ്ടെത്തിയത്.
തന്റെ ജോലി സ്ഥലത്ത് നിന്നും മടങ്ങിവരവെ കഴിഞ്ഞ ദിവസമാണ് പല്ലവിയെ കാണാതാകുന്നത്. കഴിഞ്ഞ ദിവസം ആറ് മണിയോടെ ലോക്കൽ ട്രെയിനിൽ പല്ലവി കയറുന്നത് കണ്ടവരുണ്ട്. എന്നാൽ രാത്രി ഏറെ വൈകിയിട്ടും പല്ലവി വീട്ടിലെത്താത്തതിനെ തുടർന്ന് കുടുംബം എം.ആർ.എ മാർഗ് പൊലീസ് സ്റ്റേഷനിൽ പരാതി നൽകി.
തുടർന്ന് നടത്തിയ അന്വേഷണത്തിൽ പറേലിനും കറീ റോഡ് സ്റ്റേഷനും ഇടയിലെ റെയിൽവേ ട്രാക്കിൽ നിന്നും പൊലീസ് ഒരു പെൺകുട്ടിയുടെ മൃതദേഹം കണ്ടെത്തിയിരുന്നു. തുടർന്ന് കുടുംബാംഗങ്ങളെത്തിയാണ് മൃതദേഹം പല്ലവിയുടേത് തന്നെന്ന് തിരിച്ചറിഞ്ഞതെന്നും ഡി.സി.പി സമാധാൻ പവാർ പറഞ്ഞു. തലയിലേറ്റ മാരക മുറിവേറ്റാണ് മരണകാരണമെന്നാണ് പ്രാഥമിക നിഗമനം.
എന്നാൽ ആത്മഹത്യയാണെന്നാണ് കരുതുന്നതെന്ന് പൊലീസ് പറഞ്ഞു. ഇതുവരെ അസ്വാഭാവികമായതൊന്നും കണ്ടെത്തിയിട്ടില്ല. സംഭവത്തിൽ കൂടുതൽ അന്വേഷണം നടത്തുമെന്നും പൊലീസ് പറഞ്ഞു.
https://www.facebook.com/Malayalivartha


























