ശശികലയുടെ ഭര്‍ത്താവിന് അവയവദാനം നടത്തിയ 19-കാരന്റെ, കൂലിപ്പണിക്കാരായ മാതാപിതാക്കള്‍ എങ്ങനെ എയര്‍ ആംബുലന്‍സ് വിളിക്കും ??? നടരാജന്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന അതേ ആശുപത്രിയില്‍ യുവാവിനെ എത്തിച്ചതിന്റെ കാരണം അന്വേഷിക്കണമെന്ന് ബിജെപി

എഐഡിഎംകെ നേതാവ് ശശികല നടരാജന്റെ ഭര്‍ത്താവിന്റെ അവയവമാറ്റ ശസ്ത്രക്രിയ വിവാദം ഉയര്‍ത്തുന്നു. അവയവം മാറ്റിവയ്ക്കുമ്പോള്‍ സ്വീകരിക്കേണ്ട പല ചട്ടങ്ങളും ലംഘിച്ചെന്ന് ആരോപിച്ച് രംഗത്തുവന്നിരിക്കുന്നത് ബിജെപി-യാണ്.
ഒരു അപകടത്തില്‍ ഗുരുതര പരിക്കേറ്റ് തഞ്ചാവൂരില്‍ ചികിത്സയില്‍ കഴിഞ്ഞിരുന്ന കാര്‍ത്തിക്കെന്ന 19 കാരന്റെ അവയവങ്ങളാണ് ശശികലയുടെ ഭര്‍ത്താവിന് ലഭിച്ചത്. ഗുരുതരാവസ്ഥയില്‍ ആയതോടെ കാര്‍ത്തിക്കിനെ എയര്‍ ആംബുലന്‍സില്‍ തഞ്ചാവൂരില്‍ നിന്ന് ചെന്നൈയിലേക്ക് എത്തിക്കുകയായിരുന്നു. കൂലിപ്പണിക്കാരായ ആ മാതാപിതാക്കള്‍ക്ക് അപകടത്തില്‍ പരുക്കേറ്റ തങ്ങളുടെ മകനെ എങ്ങനെയാണ് എയര്‍ ആംബുലന്‍സില്‍ കയറ്റി ചെന്നൈയില്‍ എത്തിക്കാന്‍ സാധിക്കുകയെന്നും ബിജെപി സംസ്ഥാന അധ്യക്ഷ തമിഴിസെ സൗന്ദര്‍രാജന്‍ ചോദിച്ചു.
കഴിഞ്ഞ മാസം 30-നാണ് ബൈക്കും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തില്‍ പുതുക്കോട്ട സ്വദേശിയായ കാര്‍ത്തിക്കിന് സാരമായ പരിക്കേറ്റത്. തഞ്ചാവൂരെ ഒരു സ്വകാര്യ ആശുപത്രിയില്‍ ചികിത്സയിലിരുന്ന കാര്‍ത്തിക്കിനെ പിന്നീട് സര്‍ക്കാര്‍ മെഡിക്കല്‍ കോളജിലേക്കു മാറ്റുകയായിരുന്നു. തുടര്‍ന്നാണ് വിദഗ്ദ്ധ ചികിത്സയ്ക്കായി എയര്‍ ആംബുലന്‍സില്‍ കയറ്റി ചെന്നൈയിലേക്ക് കൊണ്ടുവന്നത്. ഈ ആശുപത്രിയില്‍ തന്നെയായിരുന്നു നടരാജനും ചികിത്സയില്‍ കഴിഞ്ഞിരുന്നത്. ഇവിടെ എത്തിയ ഉടനെതന്നെ കാര്‍ത്തിക്കിന് മസ്തിഷ്‌ക മരണമുണ്ടായതും സംശയത്തിന് വഴിവയ്ക്കുന്നുണ്ട്.
മസ്തിഷ്‌ക മരണം സംഭവിക്കുന്ന വ്യക്തി ചികില്‍സയിലിരിക്കുന്ന ആശുപത്രിക്കു ഹൃദയം, ശ്വാസകോശം, ഒരു വൃക്ക എന്നിവയും മറ്റുള്ള അവയവങ്ങള്‍ സര്‍ക്കാര്‍ അവയവദാന പദ്ധതിക്കും നല്‍കണം എന്നുമാണ് തമിഴ്‌നാട്ടിലെ ചട്ടം. ഈ നിയമത്തിന് അനുസൃതമായാണ് കാര്യങ്ങള്‍ നടന്നതെങ്കില്‍ കാര്‍ത്തിക് ആദ്യം ചികില്‍സയിലിരുന്ന തഞ്ചാവൂരിലുള്ള രോഗികള്‍ക്കാണ് അവയവങ്ങള്‍ ലഭിക്കേണ്ടത്. ഇതിന്പുറമെ, ഡോക്ടര്‍മാരുടെ നിര്‍ദേശം അവഗണിച്ചാണ് എയര്‍ ആംബുലന്‍സില്‍ എത്തിച്ചതെന്നും ആരോപണമുണ്ട്.
എയര്‍ ആംബുലന്‍സിനായി മുടക്കിയ 2.5 ലക്ഷം രൂപ ആരാണ് നല്‍കിയതെന്നും വ്യക്തമാക്കണമെന്ന് ബിജെപി ആവശ്യപ്പെട്ടിട്ടുണ്ട്.
https://www.facebook.com/Malayalivartha


























