റെയില്‍വേ സ്റ്റേഷന്‍ സന്ദർശിക്കാനെത്തിയ ഹേമമാലിനിയെക്കണ്ട് കാള വിരണ്ടു; സ്റ്റേഷൻ മാസ്റ്റർക്ക് സസ്‌പെൻഷൻ

ഉത്തർപ്രദേശിലെ മധുര ജംഗ്ഷൻ റെയില്‍വേ സ്റ്റേഷന്‍ വികസനവുമായി ബന്ധപ്പെട്ട് പരിശോധനക്കെത്തിയ നടിയും ബിജെപി എംപിയുമായ ഹേമമാലിനിയുടെ നേർക്ക് കലിപൂണ്ട കാള പാഞ്ഞെത്തി. തലനാരിഴയ്ക്കാണ് കാളയുടെ കുത്തില്‍നിന്നും ഹേമമാലിനി രക്ഷപെട്ടത്. സംഭവത്തിൽ സ്റ്റേഷന്‍ മാനേജര്‍ കെ.എല്‍ മീണയെ സസ്പെന്‍ഡ് ചെയ്തു.
ബുധനാഴ്ചയായിരുന്നു സംഭവം നടന്നത്. റെയില്‍വെ സ്റ്റേഷനില്‍ വിനോദ സഞ്ചാരികള്‍ക്ക് കൂടുതല്‍ സൗകര്യങ്ങള്‍ ഏര്‍പ്പെടുത്തുന്നതുമായി ബന്ധപ്പെട്ട് ചര്‍ച്ചകള്‍ നടത്താനും പരിശോധന നടത്താനുമാണ് ഒരു ആര്‍ക്കിടെക്റ്റിനൊപ്പം എം പി എത്തിയത്. ഹേമ മാലിനിയെ പ്ലാറ്റ്‌ഫോമില്‍ വെച്ചാണ് കാള ആക്രമിക്കാന്‍ ശ്രമിച്ചത്. പൊലീസുകാര്‍ സംരക്ഷണവലയം തീര്‍ത്തതുകൊണ്ടാണ് താരം അപകടത്തില്‍ നിന്നും രക്ഷപ്പെട്ടത്. ഇവരുടെ കൂടെയുണ്ടായിരുന്ന പ്രവര്‍ത്തകര്‍ കാളയെ വിരട്ടാന്‍ ശ്രമിച്ചുവെങ്കിലും സാധിച്ചില്ല.
എംപിയുടെ സുരക്ഷ ക്രമീകരണങ്ങളിലുണ്ടായ പാളിച്ചയാണ് സംഭവത്തിനു പിന്നില്‍. സ്റ്റേഷന്‍ മാനേജര്‍ കെ.എല്‍ മീണയെ സസ്പെന്‍ഡ് ചെയ്തിട്ടുണ്ടെങ്കിലും എംപിയുടെ സുരക്ഷാ ഉദ്യോഗസ്ഥരുടെ ഭാഗത്തു നിന്നുണ്ടായ വീഴ്ചയും അന്വേഷിക്കുന്നുണ്ട്.
സംഭവത്തെ തുടര്‍ന്ന് സ്റ്റേഷന്‍ പരിസരത്തു അലഞ്ഞു തിരിഞ്ഞു നടക്കുന്ന പശുക്കളെയും മറ്റു മൃഗങ്ങളേയും നിയന്ത്രിക്കാനുള്ള സംവിധാനമൊരുക്കാനുള്ള തയാറെടുപ്പിലാണ് അധികൃതര്‍. റെയില്‍വെ മന്ത്രി പിയൂഷ് ഗോയലിന്റെ നിര്‍ദ്ദേശപ്രകാരമായിരുന്നു എംപി റെയില്‍വെ സ്‌റ്റേഷന്‍ സന്ദര്‍ശിക്കാന്‍ എത്തിയത്.
മുംബൈയിലെ റെയില്‍വെ സ്‌റ്റേഷനില്‍ ഉണ്ടായ ദുരന്തത്തിനുശേഷം എല്ലാ എംപിമാരും അവരുടെ അധികാരപരിധിയില്‍ വരുന്ന റെയില്‍വെ സ്‌റ്റേഷന്‍ സന്ദര്‍ശിക്കണം എന്ന നിര്‍ദ്ദേശമായിരുന്നു മന്ത്രി നല്‍കിയത്. സ്‌റ്റേഷനുകള്‍ സന്ദര്‍ശിച്ച് പോരായ്മകള്‍ റിപ്പോര്‍ട്ട് ചെയ്യാനും നിര്‍ദ്ദേശമുണ്ടായിരുന്നു.
https://www.facebook.com/Malayalivartha


























