കോൺഗ്രസിന്റേതായി ഏതെങ്കിലും വീടുകൾ പണിയാൻ ആരംഭിച്ചിട്ടുണ്ടെങ്കിൽ അത് അദ്ദേഹംതന്നെ പറയുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി ...കർണാടക തരുന്നത് കോൺഗ്രസിന്‍റെ ഫണ്ടായി കാണാനാകില്ല, ഡിവൈഎഫ്ഐ 100 വീടുകൾക്കുള്ള പണംതന്നു

വയനാട്ടിൽ കോൺഗ്രസിന്റേതായി ഏതെങ്കിലും വീടുകൾ പണിയാൻ ആരംഭിച്ചു എന്നത് ഇതേവരെ ശ്രദ്ധയിൽപ്പെട്ടിട്ടില്ലെന്ന് മുഖ്യമന്ത്രി പിണറായി വിജയൻ. മുണ്ടക്കൈ ചൂരൽമല ദുരന്തബാധിതർക്ക് കോൺഗ്രസ് നൽകുന്ന വീടുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്ന് പ്രതിപക്ഷ നേതാവ് വി.ഡി സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞതിനെക്കുറിച്ചുള്ള ചോദ്യത്തോട് പ്രതികരിക്കുകയായിരുന്നു മുഖ്യമന്ത്രി. കോൺഗ്രസിന്റേതായി ഏതെങ്കിലും വീടുകൾ പണിയാൻ ആരംഭിച്ചിട്ടുണ്ടെങ്കിൽ അത് അദ്ദേഹംതന്നെ പറയുന്നതാണ് നല്ലതെന്നും മുഖ്യമന്ത്രി പറഞ്ഞു.
കർണാടക സർക്കാർ മാത്രമല്ല തമിഴ്‌നാട്, ആന്ധ്ര തുടങ്ങി വിവിധ സംസ്ഥാന സർക്കാരുകൾ കേരളത്തിന് ഫണ്ട് നൽകിയിട്ടുണ്ട്. അത് വയനാട്ടിലെ പുനരധിവാസത്തിനു വേണ്ടി ഉപയോഗിക്കാനുള്ളതാണ്. അതെല്ലാം സംസ്ഥാന സർക്കാരുകൾ ചെയ്യുന്നതാണ്. അതിൽ ഏതെങ്കിലും ഒരു സർക്കാർ കോൺഗ്രസ് നേതൃത്വത്തിന്റേതാണ് എന്നുകരുതി കോൺഗ്രസ് പാർട്ടിയുടെ ഫണ്ടായി അതിനെ കണക്കാക്കാൻ പറ്റില്ല. സംസ്ഥാനം നൽകുന്ന ഫണ്ടായി മാത്രമേ കണക്കാക്കാൻ പറ്റൂ. ഏതായാലും വയനാട്ടിൽ കോൺഗ്രസിന്റെ പ്രഖ്യാപനവുമായി ബന്ധപ്പെട്ട് ഒരു വീടിന്റെയും പണി ഇതേവരെ ആരംഭിച്ചതായി കണ്ടിട്ടില്ല. യൂത്ത് കോൺഗ്രസും ഉടനെ പ്രാവർത്തികമാക്കുമെന്ന് പറഞ്ഞിരുന്നു. അതും ഇതേവരെ കണ്ടിട്ടില്ല.
അതേസമയം, മറ്റൊരു യുവജന സംഘടനയായ ഡിവൈഎഫ്‌ഐ 100 വീടുകൾ പൂർത്തിയാക്കാനുള്ള പണം നേരത്തേ തന്നെ സർക്കാരിനെ ഏൽപ്പിച്ചിട്ടുണ്ടെന്നും മുഖ്യമന്ത്രി വ്യക്തമാക്കി.
വയനാട്ടിലെ ദുരന്തബാധിതർക്ക് കോൺഗ്രസ് നൽകുന്ന വീടുകളുടെ നിർമാണം ഉടൻ ആരംഭിക്കുമെന്നും കോൺഗ്രസ് നിർമിച്ചുനൽകാമെന്നു പറഞ്ഞ വീടുകളുടെ സ്ഥലത്തിന്റെ രജിസ്ട്രേഷൻ അടുത്തയാഴ്ച നടക്കുമെന്നും പിന്നാലെ പത്ത് ദിവസത്തിനുള്ളിൽ പ്ലാൻ അംഗീകരിച്ച് നിർമാണം ആരംഭിക്കുമെന്നുമായിരുന്നു വി.ഡി. സതീശൻ കഴിഞ്ഞ ദിവസം പറഞ്ഞത്.
വയനാട്ടിൽ പ്രഖ്യാപിച്ച പല കാര്യങ്ങളും കോൺഗ്രസ് ചെയ്തിട്ടുണ്ട്. രാഹുൽ ഗാന്ധി ഇടപെട്ട് കർണാടക സർക്കാർ പ്രഖ്യാപിച്ച നൂറ് വീടുകളുടെ പണം കൈമാറി. ലീഗ് പ്രഖ്യാപിച്ച നൂറ് വീടുകളുടെ സ്ഥലം ഏറ്റെടുത്ത് നിർമാണ പ്രവർത്തനം തുടങ്ങി. അപ്പോൾ തന്നെ 200 വീടുകളായി. ആകെ 400 വീടുകളാണ് വേണ്ടത്. കോൺഗ്രസ് നിർമിച്ചു നൽകാമെന്നു പറഞ്ഞ വീടുകളുടെ സ്ഥലത്തിന്റെ രജിസ്ട്രേഷൻ അടുത്തയാഴ്ച നടക്കും. അത് കഴിഞ്ഞാൽ 10 ദിവസത്തിനുള്ളിൽ പ്ലാൻ അംഗീകരിച്ച് നിർമാണ പ്രവർത്തനം തുടങ്ങും. അപ്പോൾ 300 വീടുകളാകും. ആകെ 400 വീടുകളെ നിർമിക്കേണ്ടതുള്ളൂ. അതിൽ 300 വീടുകളും നിർമിക്കുന്നത് യുഡിഎഫുമായി ബന്ധപ്പെട്ടാണെന്നത് മനസിലാക്കിയാൽ മതി എന്നും അപ്പോൾ സർക്കാർ ബാങ്കിലിട്ടിരിക്കുന്ന 742 കോടിരൂപ എവിടെ എന്നും കഴിഞ്ഞ ദിവസം സതീശൻ ചോദിച്ചിരുന്നു.
https://www.facebook.com/Malayalivartha

























