വര്‍ഗ്ഗീയ വിഭജനം കൊണ്ട് മാത്രമേ 2026 ലെ തെരഞ്ഞെടുപ്പില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയൂ എന്നുള്ള ധാരണ; ജനങ്ങളെ മതപരമായി വിഭജിക്കാന്‍ പിണറായി വിജയന്‍ ശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല

അരനൂറ്റാണ്ടായി ബിജെപിയും ആര്‍എസ്എസും ചെയ്യാന്‍ ശ്രമിച്ചു പരാജയപ്പെട്ടകാര്യം യാഥാര്‍ത്ഥ്യമാക്കാന്‍ മുഖ്യമന്ത്രി പരിശ്രമിക്കുകയാണെന്ന് കോൺഗ്രസ് നേതാവ് രമേശ് ചെന്നിത്തല . വര്‍ഗ്ഗീയ വിഭജനം കൊണ്ട് മാത്രമേ 2026 ലെ തെരഞ്ഞെടുപ്പില്‍ പിടിച്ചു നില്‍ക്കാന്‍ കഴിയൂ എന്നുള്ള ധാരണയില്‍ ജനങ്ങളെ മതപരമായി വിഭജിക്കാന്‍ പിണറായി വിജയന്‍ കൊണ്ടുപിടിച്ചു ശ്രമിക്കുകയാണ്.
ന്യൂനപക്ഷ വര്‍ഗീയതയെയും ഭൂരിപക്ഷ വര്‍ഗീയതയെയും തരംപോലെ പ്രോത്സാഹിപ്പിച്ച് തെരഞ്ഞെടുപ്പുകളില്‍ ജയിക്കുന്ന സിപിഎമ്മിന്റെ രാഷ്ട്രീയ തന്ത്രത്തിന്റെ ഭാഗമാണിത്. പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ അദ്ദേഹം ഏറ്റവും കൂടുതല്‍ സംസാരിച്ചത് സിഎഎയെ പറ്റിയായിരുന്നു. ന്യൂനപക്ഷങ്ങളുടെ വോട്ട് കിട്ടാന്‍ വേണ്ടിയായിരുന്നു അത് ചെയ്തത്. കേരളത്തിലെ പ്രബുദ്ധരായ ജനങ്ങള്‍ അത് തള്ളിക്കളഞ്ഞുവെന്നും അദ്ദേഹം പറഞ്ഞു .
പാര്‍ലമെന്റ് തെരഞ്ഞെടുപ്പില്‍ പരാജയപ്പെട്ടതോടുകൂടി ലൈന്‍ മാറ്റിപ്പിടിച്ചു. ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കാന്‍ വേണ്ടിയിട്ടുള്ള നടപടികള്‍ ആരംഭിച്ചു. അപ്പോഴാണ് ആഗോള അയ്യപ്പ സംഗമം ഉള്ള കാര്യങ്ങള്‍ അദ്ദേഹം ഓര്‍ത്തത്. അങ്ങനെ ഭൂരിപക്ഷ വര്‍ഗീയതയെ താലോലിക്കാനുള്ള ശ്രമമാണ് പാര്‍ലമെന്റ് തെരഞ്ഞെടുപ്പിന് ശേഷം സിപിഎം തുടര്‍ന്ന് കൊണ്ടിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു .
ബ്രിട്ടീഷ് വൈസ്രോയി ആയിരുന്ന ലോര്‍ഡ് മിന്റോ ആണ് ഡിവൈഡ് ആന്‍ഡ് റൂള്‍ എന്ന പോളിസി ആദ്യമായി ഇന്ത്യയില്‍ ആവിഷ്‌കരിച്ചു നടപ്പാക്കിയത്. ആ പോളിസിയാണ് ഇപ്പോള്‍ കേരളത്തിന്റെ മുഖ്യമന്ത്രി നടപ്പാക്കികൊണ്ടിരിക്കുന്നത്.മതപരമായി ജനങ്ങളെ ഭിന്നിപ്പിക്കാന്‍ നരേന്ദ്രമോദി നടത്തുന്ന ശ്രമത്തിന് ഒപ്പം കേരളത്തിന്റെ മുഖ്യമന്ത്രി പിണറായി വിജയന്‍ മത്സരിക്കുകയാണ്. ആരാണ് ഒന്നാം സ്ഥാനത്ത് എത്തുന്നത് എന്ന് മാത്രം നമ്മള്‍ നോക്കിയാല്‍ മതിയെന്നും അദ്ദേഹം പറഞ്ഞു
താന്‍ തന്നെ ഒന്നാം സ്ഥാനത്ത് എത്തണം എന്നുള്ള വാശിയാണ് കേരളത്തിന്റെ മുഖ്യമന്ത്രിക്ക് ഉള്ളത്.ബിജെപിയെയും സിപിഎമ്മിനെയും പരസ്പരം പാലൂട്ടുന്ന ശത്രുക്കളാണ് എന്നാണ് ഞാന്‍ പണ്ട് പറഞ്ഞിട്ടുള്ളത്. എന്നാല്‍ ഇപ്പോള്‍ ആ വിശേഷണം ഞാന്‍ ഒന്ന് മാറ്റുകയാണ്. പരസ്പരം പരിപോഷിപ്പിക്കുന്ന ഒക്കച്ചങ്ങാതിമാരായിട്ടാണ് നമുക്ക് അവരെ കാണാന്‍ കഴിയുന്നത്. ബിജെപിക്ക് പറയാന്‍ കഴിയാത്തത് മുഖ്യമന്ത്രി പറയുന്നു. മുഖ്യമന്ത്രിക്ക് പറയാന്‍ കഴിയാത്തത് ബിജെപി പറയുന്നു. ഇതാണ് ഇവിടെ നടന്നുകൊണ്ടിരിക്കുന്ന ഈ വര്‍ഗീയ ധ്രുവീകരണം എന്നുള്ളത് ജനങ്ങള്‍ക്ക് വ്യക്തമായിക്കൊണ്ടിരിക്കുകയാണ് എന്നും അദ്ദേഹം പറഞ്ഞു.
https://www.facebook.com/Malayalivartha

























