ശബരിമല യുവതി പ്രവേശനത്തെ സർക്കാർ ഇപ്പോഴും അനുകൂലിക്കുന്നുണ്ടോ? സുപ്രീംകോടതിയിൽ യുവതീ പ്രവേശനത്തിന് അനുകൂലമായി സർക്കാർ നൽകിയ സത്യവാങ്മൂലം മാറ്റി പുതിയ സത്യവാങ്മൂലം നൽകാൻ സർക്കാർ തയാറുണ്ടോ? മുഖ്യമന്ത്രി വ്യക്തമാക്കണമെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

ശബരിമല യുവതി പ്രവേശനത്തിനു വേണ്ടി ശക്തമായ നിലപാടാണ് ഒന്നാം പിണറായി സർക്കാർ സ്വീകരിച്ചതെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. അതിനെതിരെ ശക്തമായ പ്രതിഷേധം ഉണ്ടായിതിനെ തുടർന്ന് അതിൽ നിന്നും പിൻവലിഞ്ഞു. പിന്നീട് വീടുകളിൽ കയറി മാപ്പ് പറയുന്ന സ്ഥിതി വരെയുണ്ടായി. ആഗോള അയ്യപ്പ സംഗമം നടത്തി എല്ലാത്തിൽ നിന്നും പിന്മാറുകയാണെന്ന് പ്രഖ്യാപിച്ചു. സുപ്രീംകോടതി ഈ കേസ് ഇപ്പോൾ പരിഗണിക്കുമ്പോൾ യുവതീ പ്രവേശനത്തിന് അനുകൂലമായി സർക്കാർ ഒരു സത്യവാങ്മൂലം നൽകിയിട്ടുണ്ട്. അത് മാറ്റി പുതിയ സത്യവാങ്മൂലം നൽകാൻ സർക്കാർ തയാറുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണമെന്നും അദ്ദേഹം പറഞ്ഞു .
ഇതിൽ ഒളിച്ചുകളിയും അഴകൊഴമ്പൻ സമീപനവും പറ്റില്ല. എന്താണ് നിലപാടെന്ന് കൃത്യമായി പറയാൻ തയാറാകണം. യുവതി പ്രവേശനത്തെ സർക്കാർ ഇപ്പോഴും അനുകൂലിക്കുന്നുണ്ടോ? ഉണ്ടെങ്കിൽ ഇപ്പോൾ കോടതിയിൽ നൽകിയിരിക്കുന്ന സത്യവാങ്മൂലത്തിൽ ഉറച്ചു നിൽക്കുക. നേരത്തെ അന്നത്തെ ദേവസ്വം മന്ത്രി പരസ്യമായി തെറ്റുപറ്റിപ്പോയെന്ന് പറഞ്ഞതാണ്. അങ്ങനെയെങ്കിൽ സത്യവാങ്മൂലം പിൻവലിക്കണം. ഏതെങ്കിലും ഒരു നിലപാട് എടുക്കണം. ഇക്കാര്യത്തിൽ എന്താണ് ഇവരുടെ നിലപാടെന്ന് ഇപ്പോഴാണ് വ്യക്തമാകാൻ പോകുന്നതെന്നും അദ്ദേഹം പറഞ്ഞു
ഇപ്പോഴത്തെ സത്യവാങ്മൂലം പിൻവലിക്കാൻ ഈ സർക്കാർ തയാറായില്ലെങ്കിൽ യു.ഡി.എഫ് സർക്കാർ അധികാരത്തിൽ എത്തുമ്പോൾ പുതിയ സത്യവാങ്മൂലം സമർപ്പിക്കും. നാളെ കേസ് പരിഗണിക്കുമ്പോൾ സർക്കാരിന്റെ സത്യവാങ്മൂലത്തിൽ ഉറച്ചു നിൽക്കുന്നുണ്ടോയെന്ന് മുഖ്യമന്ത്രി വ്യക്തമാക്കണം. അയ്യപ്പന്റെ പേരിലാണ് മുഴുവൻ കളവും കൊള്ളയും അധിക്രമങ്ങളും നടന്നത്. ആഗോള അയ്യപ്പ സംഗമത്തിന്റെ പേരിലും തട്ടിപ്പും വെട്ടിപ്പും നടത്തി കോടികളാണ് സി.പി.എം അടിച്ചു മാറ്റിയത്. സി.പി.എം നേതൃത്വത്തിനും പങ്കുണ്ടെന്നും അദ്ദേഹം പറഞ്ഞു
https://www.facebook.com/Malayalivartha





















