എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കട്ടെ; ക്യാമറയുടെയും മാധ്യമങ്ങളുടെയും മുന്നില്‍ നടന്ന സംഭവത്തില്‍ ഇങ്ങനെ കള്ളം പ്രചരിപ്പിക്കുന്നത് ശരിയല്ല; മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ പച്ചക്കള്ളം വ്യാപകമായി പ്രചരിപ്പിക്കുകയാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ

മുഖ്യമന്ത്രി ഉള്‍പ്പെടെയുള്ള സി.പി.എം നേതാക്കള്‍ ആരോഗ്യമന്ത്രിയെ കെ.എസ്.യു പ്രവര്‍ത്തകര്‍ ആക്രമിച്ചെന്ന പച്ചക്കള്ളം വ്യാപകമായി പ്രചരിപ്പിക്കുകയും സംസ്ഥാനത്ത് വ്യാപകമായി അക്രമങ്ങള്‍ അഴിച്ചു വിടുകയുമാണെന്ന് പ്രതിപക്ഷ നേതാവ് വി ഡി സതീശൻ. മന്ത്രിയുടെ അടുത്ത് പോലും പ്രതിഷേധക്കാര്‍ എത്തിയിട്ടില്ലെന്ന് മാധ്യമ പ്രവര്‍ത്തകര്‍ക്കും പൊലീസിനും റെയില്‍വെ പൊലീസിനും ദൃക്‌സാക്ഷികള്‍ക്കും അറിയാം. നാലോ അഞ്ചോ മാത്രമായിരുന്ന പ്രതിഷേധക്കാരെ അപ്പോള്‍ തന്നെ പൊലീസ് വളഞ്ഞു. ആരോഗ്യമന്ത്രിയുടെ സമീപത്തേക്ക് പ്രതിഷേധ പ്രകടനം നടത്തിയ ഒരാളും പോയിട്ടില്ല. മന്ത്രിയാണ് ക്രുദ്ധയായി വെല്ലുവിളിച്ചു കൊണ്ട് ഓടിയത്.
പിടിവലിയുണ്ടായത് പൊലീസും ആരോഗ്യമന്ത്രിയും തമ്മിലാണ്. ആരോഗ്യമന്ത്രി കെ.എസ്.യുക്കാര്‍ക്ക് അടുത്തേക്ക് പാഞ്ഞു പോകുന്നത് തയാന്‍ ശ്രമിച്ചത് പൊലീസാണ്. വനിതാ പൊലീസ് ഉദ്യോഗസ്ഥര്‍ ഉള്‍പ്പെടെയുള്ളവര്‍ വളരെ പണിപ്പെട്ടാണ് ആരോഗ്യമന്ത്രിയുടെ രോഷം അടക്കിയത്. ഇതിന്റെയെല്ലാം ദൃശ്യങ്ങള്‍ എല്ലാവരുടെയും കയ്യിലുണ്ട്. അതിനു ശേഷം മാധ്യമ പ്രവര്‍ത്തകരുമായി കുശലം പറഞ്ഞിട്ടാണ് മന്ത്രി അടുത്ത് പ്ലാറ്റ്‌ഫോമിലേക്ക് പോയത്. അവിടയെത്തി സ്പീക്കറുമായി കൂടിയാലോചിച്ചാണ് ഇങ്ങനെ ഒരു സംഭവം ഉണ്ടാക്കിയത്. മുഖ്യമന്ത്രിയോട് ഫോണില്‍ സംസാരിക്കുമ്പോഴും അവരെ കെ.എസ്.യു പ്രവര്‍ത്തകര്‍ ആക്രമിച്ചതായി പറയുന്നില്ല. അതിന്റെ എല്ലാ തെളിവുകളുമുണ്ട്. റെയില്‍വെ പൊലീസ് സി.സി ടി.വി പരിശോധിച്ചപ്പോഴും ആക്രമിച്ചതു കണ്ടെത്താനായില്ലെന്നു മാത്രമല്ല, മന്ത്രിയുടെ അടുത്തേക്ക് പോലും കെ.എസ്.യു പ്രവര്‍ത്തകര്‍ എത്തിയിട്ടില്ലെന്നാണ് കണ്ടെത്തിയിരിക്കുന്നത് എന്നും അദ്ദേഹം പറഞ്ഞു .
.
ഇന്നലെ മാധ്യമങ്ങള്‍ ആദ്യം കാണിച്ച മന്ത്രിയുടെ കയ്യിലെ പരുക്കിന്റെ യാഥാര്‍ത്ഥ്യം പിന്നീട് മനസിലായി. മിനിയാന്നും അവരുടെ കയ്യില്‍ ആ പാട് ഉണ്ടായിരുന്നെന്നത് വിവിധ പരിപാടികളിലെ ചിത്രങ്ങളില്‍ നിന്നും വ്യക്തമായി. സ്പീക്കറെ പോലെ ഒരാള്‍ ഗൂഡാലോചയില്‍ പങ്കാളി ആകാന്‍ പാടില്ലായിരുന്നു. ആരോഗ്യമന്ത്രി തട്ടിവിട്ട ഒരു പച്ചക്കള്ളത്തിന്റെ പേരില്‍ വ്യാപകമായി കോണ്‍ഗ്രസ് പ്രവര്‍ത്തകരെയും കോണ്‍ഗ്രസ് ഓഫീസുകളും ആക്രമിക്കുകയും പുതുയുഗ യാത്രയുടെ പ്രചരണ സാമഗ്രികള്‍ നശിപ്പിക്കുകയുമാണ്. തിരുവനന്തപുരത്ത് സ്വാഗതസംഘം ഓഫീസ് പോലും തല്ലിത്തകര്‍ത്തു. ഇല്ലാത്ത കള്ളക്കഥയുണ്ടാക്കി പച്ചക്കള്ളം പ്രചരിപ്പിച്ച് നടത്തുന്ന ആക്രമണം ജനങ്ങള്‍ക്ക് അറിയാം. ആരോഗ്യമന്ത്രി കേരളത്തിലെ ജനങ്ങള്‍ക്ക് മുന്നില്‍ പരിഹാസപാത്രമായി മാറിയിരിക്കുകയാണ്. അവര്‍ അഭിനയിക്കുകയായിരുന്നു. ഇങ്ങനെ ഒരു സംഭവം ഉണ്ടായിട്ടില്ലെന്ന് ഉറപ്പിച്ച് പറയുന്നുവെന്നും അദ്ദേഹം പറഞ്ഞു .
.
എന്തെങ്കിലും തെളിവുകള്‍ ഉണ്ടെങ്കില്‍ ഹാജരാക്കട്ടെ. ക്യാമറയുടെയും മാധ്യമങ്ങളുടെയും മുന്നില്‍ നടന്ന സംഭവത്തില്‍ ഇങ്ങനെ കള്ളം പ്രചരിപ്പിക്കുന്നത് ശരിയല്ല. സര്‍ക്കാരിന് എതിരായ വിഷയങ്ങള്‍ വഴിമാറ്റുന്നതിന് വേണ്ടി മനപൂര്‍വം നടത്തിയ ഗൂഡാലോചനയാണ്. ജനങ്ങള്‍ക്ക് മുന്നില്‍ ആരോഗ്യമന്ത്രിയാണ് പ്രതിക്കൂട്ടില്‍ നില്‍ക്കുന്നത്. കള്ളക്കഥകള്‍ പ്രചരിപ്പിച്ച് രക്ഷപ്പെടാന്‍ ശ്രമിക്കേണ്ട. ഇല്ലാത്ത സംഭവം ഉണ്ടെന്ന് പ്രചരിപ്പിച്ച്, ആടിനെ പേപ്പട്ടിയാക്കുന്ന പ്രചരണം നടത്തി മനപൂര്‍വം അക്രമം നടത്തുകയാണ്. ആലപ്പുഴയിലും അക്രമം നടത്തി. ഇതൊന്നും കണ്ട് ഞങ്ങളൊന്നും ഭയന്നു പോകുമെന്ന് ആരും കരുതേണ്ട. ഈ ഭീഷണികളെയൊക്കെ അതിജീവിച്ചാണ് ഞങ്ങള്‍ രാഷ്ട്രീയ പ്രവര്‍ത്തനം നടത്തുന്നത്. ജനകീയമായ പ്രതിഷേധങ്ങളും നടത്തുമെന്നും അദ്ദേഹം പറഞ്ഞു .
https://www.facebook.com/Malayalivartha
























