വികസന കാര്യത്തില്‍ പ്രതിപക്ഷവും മുഖ്യമന്ത്രിയുമായും തുറന്ന ചര്‍ച്ചയ്ക്ക് താന്‍ തയ്യാർ; കേരളത്തില്‍ ഭരണത്തിലെത്തി മാറ്റം നടപ്പിലാക്കാനാണ് ബിജെപി ശ്രമിക്കുന്നത്; വികസിത കേരളം ബിജെപി ഹെല്‍പ്പ് ഡസ്‌കിലൂടെ 94000 പരാതികള്‍ പരിഹരിച്ചതായി ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍

വികസിത കേരളം ബിജെപി ഹെല്‍പ്പ് ഡസ്‌കിലൂടെ 94000 പരാതികള്‍ പരിഹരിച്ചുവെന്ന് ബിജെപി സംസ്ഥാന അധ്യക്ഷന്‍ രാജീവ് ചന്ദ്രശേഖര്‍. ജൂലൈ മുതല്‍ 30 സംഘടന ജില്ലകളിലെ ഹെല്‍പ്പ് ഡസ്‌കിലെത്തിയ 90 ശതമാനം പരാതികള്‍ക്കും പരിഹാരം കാണാന്‍ സാധിച്ചു. 'കൂടെ ഉണ്ടാകും' ഞങ്ങള്‍ എന്നത് ബിജെപിയുടെ ഒരു മുദ്രാവാക്യമല്ല. അതു കേരളത്തിന് നല്‍കുന്ന ഉറപ്പാണ്. കോഴിക്കോട്ടെ ഹജ്ജ് പരിഹാര പോര്‍ട്ടല്‍ ഉദ്ഘാടനം ചെയ്ത് ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു അദേഹം. പത്തുകൊല്ലം ഭരിച്ചിട്ട് പ്രോഗ്രസ് കാര്‍ഡ് പുറത്തിറക്കാന്‍ സര്‍ക്കാരിന് കഴിഞ്ഞിട്ടില്ല. വികസന കാര്യത്തില്‍ പ്രതിപക്ഷവും മുഖ്യമന്ത്രിയുമായും തുറന്ന ചര്‍ച്ചയ്ക്ക് താന്‍ തയാറാണെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
ഈ തെരഞ്ഞെടുപ്പില്‍ ബിജെപി ഒരു സീറ്റോ രണ്ടു സീറ്റോ ജയിക്കാനല്ല മത്സരിക്കുന്നത്. കേരളത്തില്‍ ഭരണത്തിലെത്തി മാറ്റം നടപ്പിലാക്കാനാണ് ബിജെപി ജനങ്ങള്‍ക്ക് മുന്നിലേക്ക് ഇറങ്ങുന്നത്. പാര്‍ട്ടിക്ക് 140 സീറ്റുകളിലും ശക്തരായ സ്ഥാനാര്‍ത്ഥികള്‍ ഉണ്ടാകും. ഞങ്ങള്‍ക്ക് വേണ്ടിയല്ല, നാടിന്റെ ഭാവിക്ക് വേണ്ടിയാണ് ബിജെപി വോട്ട് ചോദിക്കുന്നത്. വികസിത ഭാരതം സൃഷ്ടിക്കുമ്പോള്‍ അതിനൊപ്പം കേരളവും വികസിക്കണം. മാറിമാറി കേരളം ഭരിച്ച ഇടതുലവലതു മുന്നണികളെ ജനങ്ങള്‍ക്ക് മടുത്ത് തുടങ്ങി. യുവാക്കള്‍ക്ക് തൊഴില്‍ അവസരങ്ങള്‍ സൃഷ്ടിച്ച് നാടിന്റെ മുന്നേറ്റമാണ് ബിജെപി ലക്ഷ്യമിടുന്നത്.
'വികസനം, വിശ്വാസ സംരക്ഷണം, വികസിത കേരളം' എന്നീ മുദ്രാവാക്യങ്ങളാണ് ബിജെപി നേതൃത്വം നല്‍കുന്ന എന്‍ഡിഎ മുന്നണി ഉയര്‍ത്തുക. വോട്ട് ബാങ്കും ഒരോ നിയമസഭ മണ്ഡലവും നോക്കിയല്ല, കേരളത്തെ ഒത്തൊരുമിച്ച് മുന്നോട്ട് കൊണ്ടുപോകുവാനാണ് ബിജെപി ശ്രമിക്കുന്നത്.
കേരള സ്‌റ്റോറി സിനിമ കാണാനും കാണാതിരിക്കാനും ജനങ്ങള്‍ക്ക് അവകാശമുണ്ട്. സിനിമ ഉണ്ടാക്കാന്‍ സംവിധായകന് അവകാശമുണ്ട്. അതു തടയണോ വേണ്ടയോ എന്നു പറയേണ്ടത് കോടതികളാണെന്നും അദേഹം വ്യക്തമാക്കി. ശബരിമല സ്വര്‍ണ്ണക്കൊള്ളക്കേസ് അന്വേഷണം അട്ടിമറിക്കപ്പെട്ടുവെന്നും രാജീവ് ചന്ദ്രശേഖര്‍ പറഞ്ഞു.
https://www.facebook.com/Malayalivartha

























